രക്തരൂക്ഷിതമായി ചെറുക്കുന്നു... യുക്രെയ്‌നിന്റെ ചെറുത്തു നില്‍പ്പ് റഷ്യയെ പ്രകോപിപ്പിക്കുന്നു; ജനവാസമേഖലകളില്‍ ആക്രമണവുമായി റഷ്യ; ബോംബിംഗ് ശക്തമാക്കുന്നു; രാസായുധ ഭീഷണി മുഴക്കുന്നു; യുദ്ധക്കപ്പല്‍ വ്യൂഹം യുക്രെയ്ന്‍ തീരത്തേക്ക്

യുക്രെയ്ന്‍ പിടിച്ചെടുക്കാനുള്ള മോഹം വെറും വ്യാമോഹമാകുമ്പോള്‍ ജനവാസ കേന്ദ്രങ്ങളിലേക്കും റഷ്യ ആക്രമണം ശക്തമാക്കുന്നു. തെക്കന്‍ തുറമുഖനഗരമായ മരിയുപോള്‍ പരമാവധി ചെറുത്ത് നില്‍ക്കുകയാണ്. കീവിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ കനത്ത പീരങ്കിയാക്രമണം തുടര്‍ന്നു. യുക്രെയ്ന്‍ തീരത്ത് റഷ്യന്‍ നാവികസേനയും നീക്കം ഊര്‍ജിതമായിട്ടുണ്ട്.
ആക്രമണം 28 ദിവസം പിന്നിടുമ്പോള്‍, ഒരു പ്രധാനനഗരം പോലും റഷ്യയ്ക്കു പിടിക്കാനായിട്ടില്ല. ഇതിനകം 1100 മിസൈലുകളാണു യുക്രെയ്‌നില്‍ പതിച്ചതെന്ന് യുഎസ് സേന വിലയിരുത്തുന്നു. ഒരു കോടിയിലേറെ പേര്‍ വീടുവിട്ടു പലായനം ചെയ്‌തെന്നാണു ഐക്യരാഷ്ട്രസംഘടനയുടെ കണക്ക്. ഇതില്‍ 35 ലക്ഷം പേര്‍ അയല്‍രാജ്യങ്ങളില്‍ അഭയം തേടി. 900 നാട്ടുകാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച യുഎന്‍, യഥാര്‍ഥ സംഖ്യ ഇതിലുമേറെയാണെന്നു വ്യക്തമാക്കി.
വെള്ളവും ഭക്ഷണവും മരുന്നുമില്ലാതെ പതിനായിരക്കണക്കിനാളുകള്‍ കുടുങ്ങിക്കിടക്കുന്ന മരിയുപോളിലേക്ക് അടിയന്തര സഹായമെത്തിക്കാന്‍ വെടിനിര്‍ത്തലിന് യുക്രെയ്ന്‍ അഭ്യര്‍ഥിച്ചു. രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ റഷ്യയുടെ കരയാക്രമണം ശക്തമായ ചെറുത്തുനില്‍പു നേരിടുകയാണ്.
സമാധാന ചര്‍ച്ചകളും ലക്ഷ്യം കാണാതെ തുടരുകയാണ്. വെടിനിര്‍ത്തുകയും റഷ്യന്‍സേന പിന്മാറുകയും ചെയ്യുമെങ്കില്‍ നാറ്റോ അംഗത്വ നീക്കം യുക്രെയ്ന്‍ ഉപേക്ഷിക്കാമെന്നു പ്രസിഡന്റ് സെലെന്‍സ്‌കി പറഞ്ഞു.
അതേസമയം, കീവിലെ തന്ത്രപ്രധാനമായ മക്കാറിവ് പട്ടണം തിരിച്ചുപിടിച്ചതായി യുക്രെയ്ന്‍ അവകാശപ്പെട്ടു. യുക്രെയ്‌നിലെ റഷ്യയുടെ ആക്രമണത്തിനെതിരെ ഇന്ത്യ അയഞ്ഞ നിലപാടാണു സ്വീകരിച്ചതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ജപ്പാനും ഓസ്‌ട്രേലിയയും അടക്കം യുഎസ് സഖ്യ, സുഹൃദ് രാജ്യങ്ങള്‍ ശക്തമായ നിലപാടെടുത്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
കീവ് നഗരത്തില്‍ പീരങ്കിയാക്രമണങ്ങള്‍ കനത്തതോടെ ജനങ്ങള്‍ ബങ്കറുകളില്‍ അഭയം തേടി. വരും ദിവസങ്ങളില്‍ കര, വ്യോമ ആക്രമണങ്ങള്‍ കൂടുതല്‍ രൂക്ഷമാകുമെന്നാണു മുന്നറിയിപ്പ്. കിഴക്കന്‍ നഗരങ്ങളായ ഹര്‍കീവിലും സുമിയിലും ചെര്‍ണീവിലും വ്യോമാക്രമണം കനത്തു. റഷ്യയുടെ പത്തോളം യുദ്ധക്കപ്പലുകള്‍ യുക്രെയ്ന്‍ തീരത്തോട് അടുക്കുന്നു.
മരിയുപോളില്‍ ചെറുത്തുനില്‍പ് അവസാനിപ്പിച്ചു കീഴടങ്ങാനുള്ള റഷ്യന്‍ നിര്‍ദേശം യുക്രെയ്ന്‍ തള്ളി. നഗരത്തിന്റെ ഒരു ഭാഗം റഷ്യയുടെ നിയന്ത്രണത്തിലാണ്. നിരന്തരമായ ബോംബാക്രമണത്തില്‍ കെട്ടിടങ്ങളെല്ലാം തകര്‍ന്ന നഗരത്തിന്റെ തെരുവുകളില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. തിങ്കളാഴ്ച മാത്രം 8000 നഗരവാസികളെ ഒഴിപ്പിച്ചെന്നാണു കണക്ക്.
ചൊവ്വാഴ്ച രാവിലെ കീവിലെ മക്കാറിവ് പട്ടണം തിരിച്ചുപിടിച്ചതോടെ സുപ്രധാന ഹൈവേയുടെ നിയന്ത്രണം യുക്രെയ്ന്‍ സേനയുടെ കൈവശമായി. ഇതുമൂലം വടക്കുപടിഞ്ഞാറുനിന്നുള്ള റഷ്യന്‍നീക്കം തടയാനാകും.
കീവ് പിടിക്കുക എന്നതാണു റഷ്യയുടെ മുഖ്യലക്ഷ്യമെന്ന് യുഎസ്, ബ്രിട്ടിഷ് സൈനിക അധികൃതര്‍ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 300 ലേറെ വ്യോമാക്രമണം റഷ്യ നടത്തിയെന്നാണ് യുഎസ് പ്രതിരോധ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍.
ഇറ്റാലിയന്‍ പാര്‍ലമെന്റിനെ വിഡിയോ വഴി അഭിസംബോധന ചെയ്ത സെലെന്‍സ്‌കി ഇന്നലെ ഫ്രാന്‍സിസ് മാര്‍പാപ്പയുമായും ചര്‍ച്ച നടത്തി. യുദ്ധം അവസാനിപ്പിക്കാന്‍ മാര്‍പാപ്പയുടെ മധ്യസ്ഥത തേടി. മരിയുപോള്‍ തുറമുഖം പൂര്‍ണമായും തകര്‍ന്നെന്ന് സെലെന്‍സ്‌കി പറഞ്ഞു.
"
https://www.facebook.com/Malayalivartha























