തുരുതുരാ ബോംബുകൾ..യുദ്ധക്കപ്പലുകൾ പാഞ്ഞടുക്കുന്നു യുക്രൈന്റെ ഹൃദയം ചൂഴ്‌ന്നെടുക്കാൻ പുടിന്റെ പടപ്പുറപ്പാട്
റഷ്യക്കെതിരെ യുദ്ധം നിർത്തില്ലെന്ന് വീണ്ടും പ്രഖ്യാപിച്ച് യുക്രെയ്ൻ. സമാധാന ചർച്ചകൾ എങ്ങുമെത്താത്ത പശ്ചാത്തലത്തിൽ റഷ്യയെ വെല്ലുവിളിച്ചാണ് യുക്രെയ്ൻ സൈന്യം പോരാട്ടം തുടരുന്നത്. കരമാർഗ്ഗമുള്ള ആക്രമണത്തെ ശക്തമായി പ്രതിരോധിക്കുമെന്നും റഷ്യയെ തളർത്തുമെന്നുമാണ് യുക്രൈൻ അവകാശപ്പെടുന്നത്.എന്നാൽ അങ്ങനെ ഒക്കെ യുക്രൈൻ അവകാശപ്പെടുമ്പോഴും അവിടുത്തെ സ്ഥിതി വളരെ മോശമാകുകയാണ്.
കീവ് നഗരത്തിൽ പീരങ്കിയാക്രമണങ്ങൾ കനത്തതോടെ ജനങ്ങൾ ബങ്കറുകളിൽ അഭയം തേടി. വരും ദിവസങ്ങളിൽ കര, വ്യോമ ആക്രമണങ്ങൾ കൂടുതൽ രൂക്ഷമാകുമെന്നാണു മുന്നറിയിപ്പ്. കിഴക്കൻ നഗരങ്ങളായ ഹർകീവിലും സുമിയിലും ചെർണീവിലും വ്യോമാക്രമണം കനത്തു. റഷ്യയുടെ പത്തോളം യുദ്ധക്കപ്പലുകൾ യുക്രെയ്ൻ തീരത്തോട് അടുക്കുന്നു എന്നുള്ള അവർത്തകളും പുറത്തുവരുകയാണ്.
മരിയുപോളിൽ ചെറുത്തുനിൽപ് അവസാനിപ്പിച്ചു കീഴടങ്ങാനുള്ള റഷ്യൻ നിർദേശം യുക്രെയ്ൻ തള്ളി. നഗരത്തിന്റെ ഒരു ഭാഗം റഷ്യയുടെ നിയന്ത്രണത്തിലാണ്. നിരന്തരമായ ബോംബാക്രമണത്തിൽ കെട്ടിടങ്ങളെല്ലാം തകർന്ന നഗരത്തിന്റെ തെരുവുകളിൽ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. തിങ്കളാഴ്ച മാത്രം 8000 നഗരവാസികളെ ഒഴിപ്പിച്ചെന്നാണു കണക്ക്.
ചൊവ്വാഴ്ച രാവിലെ കീവിലെ മക്കാറിവ് പട്ടണം തിരിച്ചുപിടിച്ചതോടെ സുപ്രധാന ഹൈവേയുടെ നിയന്ത്രണം യുക്രെയ്ൻ സേനയുടെ കൈവശമായി. ഇതുമൂലം വടക്കുപടിഞ്ഞാറുനിന്നുള്ള റഷ്യൻനീക്കം തടയാനാകും.
കീവ് പിടിക്കുക എന്നതാണു റഷ്യയുടെ മുഖ്യലക്ഷ്യമെന്ന് യുഎസ്, ബ്രിട്ടിഷ് സൈനിക അധികൃതർ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 300 ലേറെ വ്യോമാക്രമണം റഷ്യ നടത്തിയെന്നാണ് യുഎസ് പ്രതിരോധ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.
‘റഷ്യയ്‌ക്ക് യുക്രെയ്ൻ മണ്ണിനെ പൂർണ്ണമായും അടക്കിഭരിക്കാനാകില്ല. ഞങ്ങളുടെ അഖണ്ഡതയ്‌ക്കായി പോരാടുക തന്നെ ചെയ്യും. റഷ്യയുടെ സൈന്യത്തിനും ടാങ്കുകൾക്കും കനത്ത നാശനഷ്ടമാണ് വരുത്തിയിട്ടുള്ളത്. അവർക്ക് അതിന്റെ അറ്റകുറ്റപ്പണിക്കായി വിദേശരാജ്യങ്ങളിൽ നിന്ന് ഒരു അനുബന്ധസാമഗ്രികളും ലഭിക്കില്ല. ഉപരോധം റഷ്യയെ എല്ലാ അർത്ഥത്തിലും തളർത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് യുക്രെയ്ൻ പ്രതിരോധ വകുപ്പ് അറിയിക്കുന്നത്.
റഷ്യയിലെ പ്രതിരോധ നിർമ്മാണ ഫാക്ടറികളിൽ രണ്ടെണ്ണം അവശ്യവസ്തുക്കളില്ലാതെ പ്രവർത്തനം നിർത്തിയെന്നാണ് യുക്രെയ്ൻ പ്രതിരോധ വകുപ്പ് പറയുന്നത്. ഉറാൾസാവോദ് കോർപ്പറേഷനും ചെല്യാബിൻസ്‌ക് ട്രാക്ടർ പ്ലാന്റ് എന്നീ കമ്പനികളാണ് റഷ്യയുടെ ടാങ്കുകളുടെ നിർമ്മാണത്തിൽ സഹായിക്കുന്നത്. വിദേശത്ത് നിന്നും പാർട്‌സുകൾ ഇറക്കുമതി ചെയ്യാനാകാത്തിടത്തോളം റഷ്യയുടെ ശേഷി കാര്യമായി കുറയുമെന്നും യുക്രെയ്ൻ പറഞ്ഞു. യുക്രെയ്‌നെതിരെ റഷ്യയുടെ ഏറ്റവും മികച്ച ടി-72ബി3 എന്ന ടാങ്കുകളാണ് വിന്യസിച്ചിരിക്കുന്നത്.
എന്നാൽ ഇറ്റാലിയൻ പാർലമെന്റിനെ വിഡിയോ വഴി അഭിസംബോധന ചെയ്ത സെലെൻസ്കി ഇന്നലെ ഫ്രാൻസിസ് മാർപാപ്പയുമായും ചർച്ച നടത്തി. യുദ്ധം അവസാനിപ്പിക്കാൻ മാർപാപ്പയുടെ മധ്യസ്ഥത തേടി. മരിയുപോൾ തുറമുഖം പൂർണമായും തകർന്നെന്ന് സെലെൻസ്കി പറഞ്ഞു. മൂന്നാഴ്ചയിലേറെയായി റഷ്യൻസേന വളഞ്ഞ നഗരത്തിൽ ഇതിനകം 2300 ആളുകൾ കൊല്ലപ്പെട്ടെന്നാണു വിവരം.
35 ലക്ഷത്തിലേറെ പേർ യുക്രെയ്ൻ വിട്ട് അയൽരാജ്യങ്ങളിലേക്കു പലായനം ചെയ്തപ്പോൾ 65 ലക്ഷത്തോളം പേർ രാജ്യത്തിനകത്ത് അഭയാർഥികളായി. 20 ലക്ഷം പേരും പോളണ്ടിലാണ് അഭയം പ്രാപിച്ചത്. രാജ്യത്താകെ 10 ആശുപത്രികൾ പൂർണമായി തകർന്നതായും യുക്രെയ്ൻ അറിയിച്ചു. അതിനിടെ, ചെർണോബിൽ ആണവനിലയത്തിനു സമീപം പടർന്ന കാട്ടുതീ അണച്ചതായി റഷ്യൻസേന അറിയിച്ചു.
അതേസമയം, റഷ്യയുടെ ഊർജമേഖലയ്ക്കെതിരായ ഉപരോധങ്ങൾ നടപ്പാക്കുന്നതിൽ യൂറോപ്യൻ യൂണിയന് ഏകാഭിപ്രായത്തിലെത്താനായില്ല. റഷ്യൻ വാതക ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്താനാവില്ലെന്ന നിലപാടിലാണ് ജർമനിയും നെതർലൻഡ്സും. എന്നാൽ, റഷ്യയുടെ 43.1കോടി ഡോളറിന്റെ സമ്പാദ്യം നെതർലൻഡ്സ് മരവിപ്പിച്ചു. തങ്ങളുടെ 78 വിമാനങ്ങൾ വിദേശരാജ്യങ്ങളിൽ പിടിച്ചെടുത്തതായി റഷ്യ സ്ഥിരീകരിച്ചു. യുക്രെയ്ൻ വിഷയത്തിൽ റഷ്യക്കെതിരായ പ്രമേയത്തിൽ യുഎൻ പൊതുസഭയിൽ ഈ ആഴ്ച വോട്ടെടുപ്പ് നടത്തും.
https://www.facebook.com/Malayalivartha