47,000 ഡോളര്‍ മൂല്യമുള്ള 17 സമ്മാനങ്ങളാണ് ഇന്ത്യയില്‍നിന്നു ലഭിച്ചത്. ആകെ 2.5 ലക്ഷം ഡോളര്‍ മൂല്യമുള്ള സമ്മാനങ്ങള്‍ വെളിപ്പെടുത്താതെ ട്രംപ് സൂക്ഷിച്ചിട്ടുണ്ട്.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പ് വീണ്ടും വിവാദങ്ങളില്‍ നിറയുകയാണ്. പ്രസിഡണ്ടായിരുന്ന കാലത്ത് വിവിധ രാജ്യങ്ങളില്‍ നിന്നും ലഭിച്ച വിലപിടിപ്പുള്ള സമ്മാനങ്ങളെ കുറിച്ച് സത്യസന്ധവും യഥാര്‍ത്ഥവുമായ വിവരങ്ങള്‍ നല്കാത്തതിനാലാണ് ട്രംമ്പ് ഇപ്പോള്‍ പ്രതിക്കൂട്ടിലായിരിക്കുന്നത്. ട്രംമ്പിന്റെ രാഷ്ട്രീയ ഭാവി തന്നെ അവതാളത്തിലായേക്കാവുന്ന ആരോപണങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ ട്രംമ്പിനെതിരെ വലിയ കുറ്റങ്ങളാണ് ആരോപിക്കപ്പെടുന്നത്. പാകിസ്ഥാന്‍ മുന്‍പ്രസിഡന്റ് ഇമ്രാന്‍ഖാനും ഇത്തരമൊരു കേസിലാണ് വിചാരണ നേരിടുന്നത്. ഇമ്രാന് ലഭിച്ച വിദേശ സമ്മാനങ്ങളിലേറെയും വില്‍ക്കുകയോ, ഒളിപ്പിക്കുകയോ ചെയ്‌തെന്ന കേസില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ് പാകിസ്ഥാന്‍ കോടതി. ഇതേ സാഹചര്യത്തിലാണ് ട്രംപും എത്തിചേര്‍ന്നിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയതുള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍നിന്നു ലഭിച്ച വിലയേറിയ സമ്മാനങ്ങളില്‍ പലതും മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെളിപ്പെടുത്തിയില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. 47,000 ഡോളര്‍ മൂല്യമുള്ള 17 സമ്മാനങ്ങളാണ് ഇന്ത്യയില്‍നിന്നു ലഭിച്ചത്. ആകെ 2.5 ലക്ഷം ഡോളര്‍ മൂല്യമുള്ള സമ്മാനങ്ങള്‍ വെളിപ്പെടുത്താതെ ട്രംപ് സൂക്ഷിച്ചിട്ടുണ്ട്.
ഡെമോക്രാറ്റ് പാര്‍ട്ടി സമിതിയാണു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നരേന്ദ്ര മോദിയെ കൂടാതെ മുന്‍ പ്രസിഡന്റ് റാംനാഥ് കോവിന്ദ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരുള്‍പ്പെടെയാണു ട്രംപിനു സമ്മാനങ്ങള്‍ കൈമാറിയത്. സൗദി വാളുകള്‍, ഇന്ത്യന്‍ ആഭരണങ്ങള്‍, ട്രംപിന്റെ വലിയ പോര്‍ട്രെയിറ്റ് തുടങ്ങിയവയാണു സമ്മാനങ്ങളുടെ കൂട്ടത്തില്‍ വിലയേറിയവ. പ്രസിഡന്റിനു ലഭിക്കുന്ന സമ്മാനങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് അമേരിക്കന്‍ നിയമം.
സമ്മാനങ്ങളുമായി ബന്ധപ്പെട്ട നിയമം പാലിക്കുന്നതില്‍ ട്രംപ് പരാജയപ്പെട്ടെന്നു ഡെമോക്രാറ്റ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ആരോപിക്കുന്നു. യുഎസിന്റെ 45-ാം പ്രസിഡന്റായിരുന്ന ട്രംപ്, 2017 മുതല്‍ 2021 വരെയാണ് അധികാരത്തിലുണ്ടായിരുന്നത്. നൂറിലേറെ വിദേശസമ്മാനങ്ങളെ പറ്റി ട്രംപ് വെളിപ്പെടുത്തിയില്ലെന്നു റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. അധികാരത്തിലിരുന്ന സമയത്ത് കുടുംബാംഗങ്ങളുമൊത്ത് നടത്തിയ വിദേശ സന്ദര്‍ശനങ്ങളില്‍ ലഭിച്ച സമ്മാനങ്ങള്‍ ഉള്‍പ്പെടെയാണിത്. ട്രംമ്പ് വിദേശ സമ്മാനങ്ങള്‍ വെളിപ്പെടുത്താത്തതിന് പിന്നില്‍ അവയുടെ കൂടിയ മൂല്യമാണെന്നും പറയപ്പെടുന്നുണ്ട്.
എന്നാല്‍ തനിക്കെതിര നടക്കന്ന അന്വേഷണങ്ങളില്‍ കുറ്റക്കാരനായി കണ്ടാലും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിത്വത്തില്‍നിന്നു പിന്മാറില്ലെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞിട്ടുണ്ട്.
ഏറ്റെടുത്ത ദൗത്യം പൂര്‍ത്തിയാക്കേണ്ടതുണ്ട്. വിജയത്തിലെത്തും വരെ പോരാട്ടം തുടരുമെന്നും ട്രംപ് പറഞ്ഞു. 2020ലെ തിരഞ്ഞെടുപ്പു ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചതിനും ഔദ്യോഗിക രേഖകള്‍ കൈകാര്യം ചെയ്തതിലെ വീഴ്ചകളിലും ട്രംപിനെതിരെ അന്വേഷണം നടക്കുന്നുണ്ടായിരുന്നു.
അതേസമയം ബാങ്കുകളുടെ തകര്‍ച്ചയുടെ ഉത്തരവാദിത്വം ട്രംപിന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ നടക്കുന്ന ശ്രമവും അദ്ദേഹത്തിന് എതിരാകാനാണ് സാധ്യത. ട്രംപിന്റെ അധികാരവേളയില്‍ ചെറിയ ബാങ്കുകളുടെ സമ്മര്‍ദംമൂലം അവയുടെ നിയന്ത്രണങ്ങളില്‍ വലിയ അയവുവരുത്തി. 2018 മേയില്‍ പുതിയ നിയമനിര്‍മാണത്തിലൂടെ 250 ബില്യന്‍ ഡോളറിന്റെ താഴെ ആസ്തിയുള്ള 'ചെറിയ' ബാങ്കുകള്‍ക്ക് കുറെയേറെ പ്രവര്‍ത്തന ഇളവുകള്‍ പ്രഖ്യാപിച്ചു കൊടുത്തു.
ലീമാന്‍ മുതലായ വമ്പന്‍ ബാങ്കുകളുടെ തകര്‍ച്ചയെത്തുടര്‍ന്ന് 2008-10 കാലഘട്ടത്തില്‍ ഒട്ടേറെ നിയന്ത്രണങ്ങള്‍ ബാങ്കുകളുടെമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരുന്നു. ചെറിയ ബാങ്കുകളെ ഈ നിയന്ത്രണങ്ങള്‍ ശ്വാസം മുട്ടിക്കുന്നെന്ന വിമര്‍ശനം കടുത്തതോടെയാണ്, റിപ്പബ്ലിക്കന്‍ നയങ്ങളുടെ ഭാഗമായി 'ചെറിയ' ബാങ്കുകളെ ട്രംപ് കടുത്ത നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയത്. സിലിക്കണ്‍ വാലി ഉള്‍പ്പടെയുള്ള ബാങ്കുകളുടെ തകര്‍ച്ച ട്രംപ് അനുവദിച്ചു കെടുത്ത ഇളവുകളും നിയമപരമായ കാര്യങ്ങളിലെ വിട്ടുവീഴ്ചയുമാണെന്നാണ് പ്രചരിപ്പിക്കുന്നത്.
കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ അമേരിക്ക കടന്നു പോകുന്നുവെന്ന യാഥാര്‍ത്ഥ്യം തള്ളിക്കളയാനാവില്ല. ഈ അവസരത്തില്‍ അമേരിക്കയെ തിരികെ കൊണ്ടു വരേണ്ടത് തന്റെ കടമയാണെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ താന്‍ വീണ്ടും അമേരിക്കന്‍ പ്രസിഡന്റായി വന്നില്ലെങ്കില്‍ മൂന്നാം ലോകമഹായുദ്ധമുണ്ടാകുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. തനിക്ക് മാത്രമേ മൂന്നാം ലോക മഹായുദ്ധത്തില്‍ നിന്നും ലോകത്തെ രക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് ട്രംപും അനുയായികളും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha























