വാവര് നടയിലും ശരം കുതിയിലും ബാരിക്കേഡുകൾ നീക്കണം; സാഹചര്യം നോക്കി തീരുമാനമെടുക്കാൻ ഡിജിപിക്ക് നിർദ്ദേശം ; നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും , തിരിച്ചും ഒരുമിച്ച് ടിക്കറ്റെടുക്കാൻ തീർത്ഥാടകരെ കെഎസ്ആർടിസി നിർബന്ധിക്കരുത്; പോലീസ് നിയന്ത്രണങ്ങൾക്ക് ഹൈക്കോടതിയുടെ താക്കീത്
ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കെ പോലീസ് നിയന്ത്രണങ്ങളില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. ശബരിമലയിൽ പോലീസ് നിയന്ത്രണങ്ങൾ കുറയ്ക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം . വാവര് നടയിലും ശരം കുതിയിലും ബാരിക്കേഡുകൾ നീക്കണം. സാഹചര്യം നോക്കി തീരുമാനമെടുക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകി.
ഹൈക്കോടതി നേരത്തെ നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതിയുടെ റിപ്പോർട്ടുകൾ കൂടി പരിഗണിച്ചാണ് ഹൈക്കോടതിയുടെ സുപ്രധാന നിർദ്ദേശം. ഇപ്പോൾ നിലവിൽ വാവര് നട വലിയ നടപ്പന്തൽ, തിരുമുറ്റം , മഹാ കാണിക്കഎന്നിവിടങ്ങളിൽ പോലീസ് നിയന്ത്രണത്തിൻെറ പേരിൽ സ്ഥാപിച്ച മുഴുവൻ ബാരിക്കേഡുകളും നീക്കാൻ ഡിജിപിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.
ശബരിമലയിൽ രാത്രി 11 മണിക്ക് ശേഷം തീർത്ഥാടകരെ തടയരുതെന്നും കെ എസ് ആർ ടി സി ടൂ വേ ടിക്കറ്റ് നിർബന്ധിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കലാകാരന്‍മാര്‍ക്ക് ശബരിമലയിൽ അവരുടെ കലാപരിപാടി അവതരിപ്പിക്കുന്നതിൽ നിയന്ത്രണം ഉണ്ടോ എന്ന് കോടതി ചോദിച്ചു.
ശിവമണിക്ക് നടപന്തലിൽ പരിപാടി അവതരിപ്പിക്കാൻ അനുമതി നിഷേധിച്ച സംഭവം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ ചോദ്യം. ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് വിശദീകരണം നൽകണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
നിലയ്ക്കലിൽ നിന്ന് പന്പയിലേക്കും , തിരിച്ചും ഒരുമിച്ച് ടിക്കറ്റെടുക്കാൻ തീർത്ഥാടകരെ കെഎസ്ആർടിസി നിർബന്ധിക്കരുത്. യാത്രക്കാർക്ക് ആവശ്യമുള്ള ടിക്കറ്റേ നൽകാവൂ. നിലയ്ക്കലിലെ ആശുപത്രിയുടെ നിലവാരം മെച്ചപ്പെടുത്തണം. ശുചി മുറിയിൽ ഫ്ലഷിങ്ങ് സൗകര്യമുള്ള ടാങ്കുകൾ സ്ഥാപിക്കണം. നിലയ്ക്കലിൽ പൊലീസിന് എയർ കണ്ടീഷൻ സൗകര്യമുള്ള താമസസ്ഥലം ഒരുക്കണം തുടങ്ങിയ നിർദ്ദേശങ്ങളും സമിതിയുടെ ശുപാർശയിലുണ്ട്. അതേസമയം നിരോധനാജ്ഞ തുടരണമെന്ന് പൊലീസ് അവശ്യപെട്ടു.
https://www.facebook.com/Malayalivartha