സര്‍ക്കാര്‍ പണം ചെലവഴിക്കുന്നില്ലെന്നും പദ്ധതികള്‍ വെട്ടിച്ചുരുക്കുന്നുവെന്നും ആരോപിച്ചവര്‍ക്കുള്ള മറുപടി; കഴിഞ്ഞ സാമ്പത്തികവര്‍ഷം സംസ്ഥാനത്തിന്റെ ആകെ പദ്ധതി ചെലവ് 106.46 ശതമാനമാണെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ

സംസ്ഥാന സര്‍ക്കാരിന്റെ 2025-26 സാമ്പത്തിക വര്‍ഷത്തെ പണമിടപാടുകള്‍ മാര്‍ച്ച് 31-ന് ക്ലോസ്സ് ചെയ്തപ്പോള്‍ എല്ലാ ചെലവുകളും കൃത്യമായി തന്നെ നിര്‍വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ധനകാര്യമന്ത്രി . കഴിഞ്ഞ സാമ്പത്തികവര്‍ഷം സംസ്ഥാനത്തിന്റെ ആകെ പദ്ധതി ചെലവ് 106.46 ശതമാനമാണ്. രണ്ട് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട കാലങ്ങള്‍ ഉള്‍പ്പെട്ട സാമ്പത്തിക വര്‍ഷത്തിലാണ് ഇത്രയും മികച്ച ഒരു പദ്ധതി ചെലവ് നേടുവാന്‍ കഴിഞ്ഞിട്ടുള്ളത്.
തദ്ദേശസ്ഥാപനങ്ങളുടെ ചെലവ് 78.12 ശതമാനം പിന്നിട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് പരിശോധനാ സമിതിയുടെ അനുമതിയ്ക്കായി സമര്‍പ്പിച്ചിട്ടുള്ള ഏകദേശം 2000 കോടി രൂപയുടെ ചെലവുകള്‍ കൂടി അംഗീകരിക്കപ്പെടുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 98 ശതമാനമായി ഉയരും. ഈ തുക പുതിയ സാമ്പത്തികവര്‍ഷത്തില്‍ സ്പില്‍ ഓവറായി നല്‍കാന്‍ കഴിയും.
സംസ്ഥാന പദ്ധതിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിയും ഒരുമിച്ച് പരിഗണിക്കുമ്പോള്‍ പദ്ധതി ചെലവ് 104 ശതമാനത്തോളമാകും. സംസ്ഥാന പദ്ധതി ചെലവ് 24,723 കോടി രൂപയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 7199 കോടി രൂപയുമാണ്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയിട്ടുള്ള 2000 കോടിയില്‍പരം രൂപയുടെ ചെലവുകള്‍ കൂടി പൂര്‍ത്തീകരിക്കുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 9200 കോടി രൂപയിലെത്തും. സംസ്ഥാന പദ്ധതിയും തദ്ദേശ സ്ഥാപന പദ്ധതിയും ചേര്‍ത്ത് ചേര്‍ത്ത് 31,922 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാര്‍ച്ച് 31-ലെ പ്രാഥമിക കണക്കുകള്‍ അനുസരിച്ചുള്ള പദ്ധതി ചെലവ്. അവസാന കണക്കില്‍ ഈ തുകകളെല്ലാം ഉയരും.
സര്‍ക്കാര്‍ പണം ചെലവഴിക്കുന്നില്ലെന്നും പദ്ധതികള്‍ വെട്ടിച്ചുരുക്കുന്നുവെന്നും ആരോപിച്ചവര്‍ക്കുള്ള മറുപടിയാണ് സാമ്പത്തികവര്‍ഷത്തെ അന്തിമ കണക്കുകള്‍ പൂര്‍ത്തീകരിക്കുന്നതിന് ഒരു ദിവസം മുമ്പേയുള്ള ഈ കണക്കുകള്‍ നല്‍കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ ചുമതലയേല്‍ക്കുമ്പോള്‍ ശമ്പളപരിഷ്കരണത്തിന്റെ ബാധ്യതകള്‍ ഏറ്റെടുക്കേണ്ടിവന്നു.
ഇതുകൊണ്ടുമാത്രം 30,000 കോടിയോളം രൂപയുടെ അധികബാധ്യതയാണ് ഏറ്റെടുക്കേണ്ടി വന്നിരുന്നത്. ഖജനാവില്‍ പൂച്ചപെറ്റുകിടക്കുന്നു എന്നൊക്കെയുള്ള ആക്ഷേപങ്ങളാണ് ചിലഭാഗത്തുനിന്നെല്ലാം ഉയര്‍ന്നുവന്നത്. എന്നാല്‍ അത്തരത്തിലുള്ള എല്ലാ ആക്ഷേപങ്ങള്‍ക്കുമുള്ള മറുപടിയാണ് അഞ്ചാം വര്‍ഷ അവസാനവും നടന്നിട്ടുള്ള ചെലവുകളുടെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
2024-25 ല്‍ സംസ്ഥാനത്തിന്റെ പദ്ധതി ചെലവ് 85.66 ശതമാനമായിരുന്നു. 2023-24-ലാകട്ടെ സംസ്ഥാന പദ്ധതി ചെലവ് 80.52 ശതമാനവും. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍ക്കാരിന്റെ ചെലവിനങ്ങളില്‍ വലിയ വര്‍ധനയാണുള്ളത്. 2025-26 സാമ്പത്തിക വര്‍ഷത്തിലെ അന്തിമ കണക്കുകളുടെ പ്രാഥമിക വിലയിരുത്തലില്‍ 1.90 ലക്ഷം കോടി രൂപയോളമാണ് സര്‍ക്കാര്‍ ട്രഷറിയില്‍ നിന്നും ചെലവഴിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha


























