തളിപ്പറമ്പില്‍ എൽ ഡി എഫ് സ്ഥാനാർത്ഥി പികെ ശ്യാമള തോല്‍ക്കുമെന്ന് പാര്‍ട്ടി അണിയറയില്‍ ആശങ്ക; വോട്ടുചോര്‍ച്ച തടയാൻ മുതിര്‍ന്ന നേതാക്കളായ എം.വി.ജയരാജന്‍, പി.ജയരാജന്‍ എന്നിവരെ കളത്തിലിറക്കി

തളിപ്പറമ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമള തോല്‍ക്കുമെന്ന് പാര്‍ട്ടി അണിയറയില്‍ ആശങ്ക. ശ്യാമളയെ സിപിഎംകാര്‍ കാലുവാരി തോല്‍പ്പിക്കുമെന്ന പേടിയില്‍ പ്രതിഷേധം തണുപ്പിക്കാനും വോട്ടുചോര്‍ച്ച തടയാനും മുതിര്‍ന്ന നേതാക്കളായ എം.വി.ജയരാജന്‍, പി.ജയരാജന്‍ എന്നിവരെ കളത്തിലിറക്കി. മാരാരിക്കുളത്ത് വിഎസ് അച്യുതാനന്ദനു സംഭവിച്ചതുപോലെ തളിപ്പറമ്പില്‍ സിപിഎമ്മില്‍ നിന്ന് പതിനായിരത്തോളം വോട്ടുകള്‍ ചോരുമെന്നാണ് പാര്‍ട്ടിയുടെ ഭയം. ആന്തൂര്‍ സാജന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തുടക്കം മുതല്‍ എതിര്‍പ്പ് ശക്തമായിരുന്നു.
ധിക്കാരവും ധാര്‍ഷ്ട്യവും അഹന്തയുമുള്ള ഒരാളെ സ്ഥാനാര്‍ഥിയാക്കരുതെന്നാണ് പാര്‍ട്ടി അണികളുടെ മനസ്. പ്രചാരണത്തിന്റെ തുടക്കം മുതല്‍ പലയിടങ്ങളിലും പ്രവര്‍ത്തകര്‍ പിന്‍മാറി നില്‍ക്കുകയും പോസ്റ്ററുകള്‍ ഒട്ടിക്കാന്‍ പോലും മുന്നോട്ടുവരാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഗോവിന്ദന്‍ ജയരാജന്‍മാരെ നേരിട്ട് കളത്തിലിറക്കിയത്. പാര്‍ട്ടിക്കുള്ളില്‍ പിണറായിയും ഗോവിന്ദനും ചവിട്ടിയൊതുക്കിയ പി ജയരാജന് ശ്യാമളയുടെ വിജയത്തില്‍ താല്‍പര്യമില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഗോവിന്ദന്‍ ഭാര്യ ശ്യാമളയ്ക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയാല്‍ കുടുംബാധിപത്യം എന്ന വിമര്‍ശനത്തെ പാര്‍ട്ടി ഭയപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാന സെക്രട്ടറി പ്രചാരണം പിന്നില്‍ നിന്ന് നിയന്ത്രിക്കുകയാണ്.
അഹങ്കാരത്തിന്റെയും കൊടുംക്രൂരതയുടെയും ആള്‍രൂപമായ ഒരാളെ നിയമസഭയിലേക്ക് ആനയിക്കാന്‍ തളിപ്പറമ്പിലെ വോട്ടര്‍മാരും സഖാക്കളും താല്‍പര്യപ്പെടുന്നില്ല. പാര്‍ഥ ബില്‍ഡേഴ്സ് എംഡി സാജന്‍ പാറയില്‍ എന്ന പ്രവാസി നിക്ഷേപകന്‍ ആത്മഹത്യ ചെയ്യാനിടയായതില്‍ അന്ന് ആന്തൂര്‍ നഗരസഭാധ്യക്ഷയായിരുന്ന സഖാവ് ശ്യാമളയുടെ പങ്കാണ് പാര്‍ട്ടി അണികളെ ചൊടിപ്പിക്കുന്നത്. കണ്ണൂര്‍ എംഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖാവ് പിപി ദിവ്യ ജയിലില്‍ നിന്ന് ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ മുന്നില്‍ നിന്നതും ഹാരാര്‍പ്പണം ചെയ്തതും ഇതേ ശ്യാമളയാണ്.
കേരളം അപ്പാടെ അമര്‍ഷത്തോടെ നോക്കിക്കണ്ട ആ സംഭവത്തെയും സിപിഎം സംസ്ഥാന സെക്രട്ടറിയായ ഭര്‍ത്താവ് എംവി ഗോവിന്ദന്‍ യാതൊരു ഉളിപ്പുമില്ലാതെ അന്നു ന്യായീകരിക്കുകയായിരുന്നു. കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍തന്നെ ശ്യാമളയെ തളിപ്പറമ്പില്‍ മത്സരിപ്പിക്കുന്നതില്‍ എതിര്‍പ്പുണ്ടായപ്പോള്‍ എംവി ഗോവിന്ദന്‍ ആ നീക്കത്തെ വെട്ടിനിരത്തിയും എതിര്‍പ്പു പറഞ്ഞവരെ ഭീഷണിപ്പെടുത്തിയുമാണ് ശ്യാമളയ്ക്ക് സീറ്റ് ഉറപ്പിച്ചുകൊടുത്തത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സിറ്റിംഗ് സീറ്റായ തളിപ്പറമ്പില്‍ ശ്യാമളയെ പരിഗണിക്കാനുള്ള തീരുമാനം പുറത്തു വന്നതുമുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധമുണ്ട്.
കുടുംബാധിപത്യം അനുവദിക്കില്ലെന്നും, ബിഹാര്‍ അല്ല കേരളമാണിതെന്നും സിപിഎം അണികളുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രതികരണങ്ങള്‍ പുറത്തു വന്നു. ഇത്തവണ തളിപ്പറമ്പില്‍ പതിനായിരം വോട്ടിന് തോല്‍ക്കുമെന്നും തോല്‍പ്പിക്കുമെന്നുമാണ് സൈബര്‍ പോരാളികളായ സഖാക്കള്‍ പറയുന്നത്. ആദ്യംതന്നെ മണ്ഡലത്തില്‍ വനിതാ സ്ഥാനാര്‍ഥി വേണമെന്ന ആവശ്യമുയര്‍ത്തി സീറ്റ് സുരക്ഷിതമാക്കി നിര്‍ത്താന്‍ ഗോവിന്ദന്‍ ശ്രമിച്ചുവെന്നാണ് ആദ്യ വിമര്‍ശനം. ഇവിടെ ഉയര്‍ന്നുവന്ന ആദ്യത്തെ പേര് പി.കെ.ശ്യാമളയുടെതായിരുന്നു.
ഇതിനിടെ എന്‍.സുകന്യയെ മത്സരിപ്പിക്കണമെന്നായിരുന്നു ഭൂരിപക്ഷം ഏരിയ കമ്മിറ്റികളുടെയും തീരുമാനം. രണ്ടുതവണ തളിപ്പറമ്പിനെ പ്രതിനിധാനം ചെയ്ത ജെയിംസ് മാത്യുവിന്റെ ഭാര്യയാണ് മഹിളാ അസോസിയേഷന്‍ നേതാവായ സുകന്യ. എന്നാല്‍ സുകന്യയെ വെട്ടിനിരത്തിയാണ് ശ്യാമളയ്ക്ക് ഗോവിന്ദന്‍ തളിപ്പറമ്പ് ഉറപ്പിച്ചുകൊടുത്തത്.
ശ്യാമളയ്‌ക്കെതിരെ ജനവികാരം ശക്തമാണെന്നും നിഷ്പക്ഷ വോട്ടുകള്‍ അപ്പാടെ മറിയുമെന്നും അഭിപ്രായമുയര്‍ന്നപ്പോള്‍ എം.വി ജയരാജനെ മത്സരിപ്പിക്കണമെന്നായിരുന്നു ഏറെപ്പേരുടെയും അഭിപ്രായം. സ്ഥാനാര്‍ഥിയെ നിശ്ചയിക്കുമ്പോള്‍ ആ വ്യക്തിക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയും പാര്‍ട്ടി അണികളുമായുള്ള ആത്മബന്ധവുമാണ് ഏറ്റവും പ്രധാനമെന്നും എന്നാല്‍ തളിപ്പറമ്പ് മണ്ഡലത്തിലെ ഇപ്പോഴത്തെ സ്ഥാനാര്‍ഥി നിര്‍ണയം അങ്ങേയറ്റം പുനര്‍വിചിന്തനം അര്‍ഹിക്കുന്ന ഒന്നാണെന്നും ഒരു വിഭാഗം സഖാക്കള്‍ സോഷ്യല്‍ മീഡിയയില്‍ തുറന്നടിച്ചിരുന്നു .ഞാനും അപ്പനും സുഭദ്രാമ്മയും തീരുമാനിക്കും; മക്കത്തായം, മരുമക്കത്തായം, ഭാര്യത്തായം.. എന്നടക്കമുള്ള പരിഹാസവും സെല്‍ഫ് ഗോള്‍ തുടങ്ങിയ ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു.
പി.കെ ശ്യാമളയ്ക്ക് താഴെത്തട്ടിലുള്ള അണികളുമായോ പൊതുജനങ്ങളുമായോ വേണ്ടത്ര ആത്മബന്ധമില്ലെന്നും അവര്‍ ഒരു ജനകീയ നേതാവല്ലെന്നുമാണ് പ്രധാന വിമര്‍ശനം. ജനകീയനായ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ അത് പാര്‍ട്ടിയുടെ ജയസാധ്യതയെ ബാധിക്കുമെന്നും അണികള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.തളിപ്പറമ്പ് സിപിഎമ്മിന്റെ ശക്തമായ കോട്ടയാണെങ്കിലും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം 22,000 ആയി കുറഞ്ഞതും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ. സുധാകരന്‍ ഈ മണ്ഡലത്തില്‍ 8000 ത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷം നേടിയതും വോട്ടിംഗ്രീതിയില്‍ മാറ്റം വരുന്നതിന്റെ സൂചനയായി അണികള്‍ ചൂണ്ടിക്കാട്ടുന്നു.
ആന്തൂര്‍ വിവാദത്തിന്റെ പേരില്‍, നഗരസഭാധ്യക്ഷയായ പി.കെ. ശ്യാമള രാജിവയ്ക്കേണ്ടതില്ലെന്നായിരുന്നു അന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട്. ചട്ടങ്ങള്‍ ലംഘിച്ച് അവിടെ കെട്ടിടം നിര്‍മിച്ചുവെന്ന പ്രശ്നമാണ് ഉയര്‍ന്നതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തിയതായാണ് കൊടിയേരി വിശദീകരണം പറഞ്ഞത്.താന്‍ അധ്യക്ഷയുടെ കസേരയില്‍ ഉള്ളടത്തോളം കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നല്‍കില്ലെന്നു പി.കെ.ശ്യാമള സാജനോടു പറഞ്ഞതായി പ്രത്യേകാന്വേഷണ സംഘത്തിനു നല്‍കിയ മൊഴിയില്‍ സാജന്റെ ഭാര്യ ബീന അന്ന് പറഞ്ഞത്.
ഇതില്‍ ആരോപണവിധേയയായ ശ്യാമള പാര്‍ട്ടിയിലും പുറത്തും ഏറെ ഒറ്റപ്പെട്ടിരുന്നു. ശ്യാമളക്കെതിരെ കടുത്ത നിലപാടാണ് അന്ന് പല മുതിര്‍ന്ന അംഗങ്ങളും അന്നു കൈക്കൊണ്ടത്. സി.പി.എം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയും ശ്യാമളക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതൊന്നു വകവയ്ക്കാതെയാണ് ഭാര്യയെ ഗോവിന്ദന്‍ തളിപ്പറമ്പില്‍ സ്ഥാനാര്‍ഥിയാക്കിയത്. സിപിഎമ്മിന്റെ കുത്തക മണ്ഡലമായ തളിപ്പറമ്പില്‍ തുടര്‍ ജയം ഉറപ്പാണെന്ന് സിപിഎം നേതൃത്വം കരുതുന്നുണ്ടെങ്കിലും അടിയൊഴുക്കുകള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് പി.ജയരാജനെയും എം.വി.ജയരാജനെയും പാര്‍ട്ടി ഇവിടെ ചുമതലപ്പെടുത്തിയത്. ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നപ്പോള്‍ ശ്യാമളയെ തള്ളിപ്പറയുന്ന നിലപാടായിരുന്നു പി.ജയരാജന്‍ സ്വീകരിച്ചത്. ധര്‍മശാലയില്‍ നടത്തിയ യോഗത്തിലാണ് ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് പി.ജയരാജന്‍ പരസ്യമായി പ്രഖ്യാപിച്ചത്. എന്നാല്‍ പാര്‍ട്ടി, ജയരാജന്റെ നിലപാട് തള്ളുകയും ഉദ്യോഗസ്ഥരാണ് കാരണക്കാര്‍ എന്ന് പറയുകയുമായിരുന്നു. തളിപ്പറമ്പില്‍ ഉള്‍പ്പൈട പി.ജയരാജന് അണികള്‍ക്കിടയിലുള്ള സ്വാധീനം കണക്കിലെടുത്താണ് അദ്ദേഹത്തെ നിയോഗിച്ചത്.
തളിപ്പറമ്പ് മണ്ഡലത്തില്‍ പി.കെ. ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് മുതിര്‍ന്ന നേതാവും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ടി.കെ. ഗോവിന്ദന്‍ പാര്‍ട്ടി വിട്ട് യുഡിഎഫ് പിന്‍തുണയില്‍ വിമതനായി മത്സരിക്കുന്നത്. സൂചനകള്‍.
കാസര്‍ഗോഡ് ജില്ലയുെട ചുമതലയ്ക്ക് പുറമെയാണ് എം.വി.ജയരാജന് തളിപ്പറമ്പിന്റെ അധികച്ചുമതല കൂടി നല്‍കുന്നത്. സാധാരണ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് മണ്ഡലത്തിന്റെ ചുമതല നല്‍കാറില്ല. പി.ജയരാജനെ മാത്രം മണ്ഡലത്തിന്റെ ചുമതല ഏല്‍പ്പിച്ചാല്‍ പ്രചാരണങ്ങള്‍ പാര്‍ട്ടിയുടെ കയ്യില്‍ നില്‍ക്കുമോ എന്ന ആശങ്കയുള്ളതുകൊണ്ടാണ് എം.വി.ജയരാജന് അധികച്ചുമതല നല്‍കിയതെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നത്.
https://www.facebook.com/Malayalivartha



























