54 വര്‍ഷങ്ങള്‍ക്ക് ശേഷം..'അമ്പിളി'യെ അറിയാൻ ആർട്ടിമിസ് 2....ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ എന്തൊക്കെയാണ്..ആരൊക്കെയാണ് യാത്രയിൽ ഉള്ളത്..?

അരുനൂറ്റാണ്ട് നീണ്ട ഇടവേളയ്ക്ക് ശേഷം ചാന്ദ്രോപരിതലത്തിലേക്ക് മനുഷ്യനെ അയയ്ക്കാനുള്ള ആർട്ടിമിസ് 2 ദൗത്യം വിജയകരമായി വിക്ഷേപിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ . നാസയുടെ ചാന്ദ്രദൗത്യം ആര്‍ട്ടിമിസ് 2 നാല് മനുഷ്യരുമായി യാത്ര തിരിച്ചു. 54 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക് പോകുന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.06ന് ആയിരുന്നു നാസയുടെ ആര്‍ട്ടിമിസ് രണ്ടാം ദൗത്യത്തിന്റെ വിക്ഷേപണം. നാല് പേരെ വഹിച്ച് എസ്എല്‍എസ് റോക്കറ്റ് ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് കുതിച്ചുയര്‍ന്നത്.
എസ്എല്‍എസ് എന്ന ഭീമന്‍ റോക്കറ്റില്‍ ഒറയോണ്‍ എന്ന യാത്രാപേടകത്തിലാണ് യാത്ര. ചന്ദ്രനില്‍ അവസാനമായി മനുഷ്യനെ ഇറക്കിയ അപ്പോളോ 17 ദൗത്യത്തിന് ശേഷം ഇതാദ്യമായാണ് മനുഷ്യര്‍ ആഴത്തിലുള്ള ബഹിരാകാശത്തേക്ക് യാത്ര തിരിച്ചത്.53 വർഷങ്ങൾക്ക് മുൻപ്, 1972ലെ അപ്പോളോ 17 ദൗത്യത്തിലൂടെ ആണ് നാസ മനുഷ്യരുമായി ആദ്യ ചാന്ദ്രദൗത്യം നടത്തിയത്. പതിറ്റാണ്ടുകൾക്ക് ശേഷം അതേ ലോഞ്ച് പാഡിൽ നിന്നാണ് 'അമ്പിളി'യെ തേടി നാലംഗ സംഘം 2,48,000 മൈലുകൾ നീണ്ട യാത്ര തിരിച്ചത്. 10 ദിവസം നീണ്ടുനിൽക്കുന്ന യാത്രയ്ക്ക് മുന്നോടിയായി "ലെറ്റ്സ് ഗോ ടു ദ മൂൺ" എന്ന് കമാൻഡർ റീഡ് വീസ്മാൻ (50 വയസ്സ്) ആവേശത്തോടെ പറഞ്ഞു.
ക്രിസ്റ്റീന കോച്ച്, വിക്ടര്‍ ഗ്ലോവര്‍,റീഡ് വീസ്മാന്‍, ജെറമി ഹാന്‍സണ്‍ എന്നിവരാണ് പേടകത്തിലെ യാത്രക്കാര്‍. ഒരു സ്ത്രീയും ഒരു കറുത്ത വര്‍ഗ്ഗക്കാരനും ഭാഗമായ ചരിത്രത്തിലെ ആദ്യ മനുഷ്യ ചാന്ദ്ര ദൗത്യമാണിത്. യാത്രാസംഘത്തിലെ ഏക വനിതയായ ക്രിസ്റ്റീന കോച്ച് ഏറ്റവും കൂടുതൽകാലം ബഹിരാകാശത്തു ചെലവിട്ട വനിതയ്ക്കുള്ള റെക്കോഡിന് അർഹയാണ്. ചന്ദ്രയാത്രയ്ക്കു പോകുന്ന ആദ്യ വനിത എന്ന റെക്കോഡും ക്രിസ്റ്റീന കോച്ച് സ്വന്തമാക്കും. ഏതാണ്ട് മൂന്നു വർഷം നീണ്ട പരിശീലനത്തിന് ശേഷമാണ് നാലംഗ സംഘം നാസയുടെ ആർട്ടിമിസ് പ്രോഗ്രാമിലെ ആദ്യ യാത്രികരാകുന്നത്.
മനുഷ്യരെ വഹിക്കുന്ന ഒരു പേടകം നീണ്ട 54 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രനെ ലക്ഷ്യമാക്കി പുറപ്പെടുന്നത്. പത്ത് ദിവസം കൊണ്ട് ചന്ദ്രനെ ചുറ്റി തിരിച്ചുവരികയാണ് ദൗത്യ ലക്ഷ്യം. എന്നാല്‍ 10 ദിവസത്തെ ദൗത്യത്തിനിടെ സംഘാംഗങ്ങള്‍ ചന്ദ്രനില്‍ ഇറങ്ങില്ല. പേടകത്തിന്റെ ജീവന്‍രക്ഷാ സംവിധാനങ്ങളടക്കം പരീക്ഷിക്കുന്നതിനായി ചന്ദ്രന് ചുറ്റും പേടകത്തില്‍ അതിവേഗം കറങ്ങുംഒരു ബഹിരാകാശ വാഹനവും മനുഷ്യരുമായി ചെന്നിട്ടില്ലാത്ത അത്രയും ദൂരത്തില്‍ ഒറയോണെത്തും. യാത്രയില്‍ നാല് പേര്‍ക്കും കൂട്ടായി റൈസ് എന്ന ചെറു പാവയുമുണ്ട്. ചന്ദ്രനിലേക്ക് യാത്ര തിരിച്ച നാല് പേരും കെന്നഡി സ്‌പേസ് സെന്ററിലെ പ്രത്യേക ക്വാറന്റീന്‍ സംവിധാനത്തിലായിരുന്നു. ഉറക്കവും ഭക്ഷണവും ജലപാനവും പോലും കര്‍ശന നിയന്ത്രണത്തിലായിരുന്നു.
https://www.facebook.com/Malayalivartha


























