വികസനത്തിന്‍റെ പുതിയ പാത തുറന്ന കാലഘട്ടമാണിത്; വികസനം മനുഷ്യകേന്ദ്രിതമാകണം, എല്ലാ വിഭാഗത്തെയും ചേർത്തുപിടിക്കുന്നതാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കഴിഞ്ഞ ഒരു ദശാബ്ദം കേരളത്തിന്‍റെ ചരിത്രത്തില്‍ ഒരു സാധാരണ ഭരണകാലമല്ലെന്നും ഒരു സമൂഹത്തിന്‍റെ ആത്മവിശ്വാസം പുനര്‍നിര്‍മ്മിച്ച, വികസനത്തിന്‍റെ പുതിയ പാത തുറന്ന കാലഘട്ടമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ . 2016ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ വന്നപ്പോള്‍ കേരളം നേരിട്ടത് സാമ്പത്തിക പരിമിതികളും വൻതോതിലുളള അടിസ്ഥാന സൗകര്യങ്ങളുടെ കുറവും സാമൂഹ്യ സുരക്ഷാ മേഖലയിലെ വലിയ വെല്ലുവിളികളും ആയിരുന്നു. ഇവയ്ക്ക് നല്ല രീതിയിൽ പരിഹാരം കാണാനാണ് എൽഡിഎഫ് സർക്കാർ ശ്രമിച്ചത്.
പക്ഷേ നമുക്ക് മറ്റ് ഒട്ടേറെ പ്രതിസന്ധികൾ ഈ കാലയളവിൽ നേരിടേണ്ടിവന്നു. പ്രളയങ്ങള്‍, നിപ, കോവിഡ് മഹാമാരി പോലുള്ള അസാധാരണ പ്രതിസന്ധികളും. എന്നാല്‍ ഈ എല്ലാ വെല്ലുവിളികളെയും മറികടന്ന് കേരളം മുന്നേറിയത് വ്യക്തമായ രാഷ്ട്രീയ ദര്‍ശനത്തിന്‍റെ ശക്തിയാലാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. .
വികസനം മനുഷ്യകേന്ദ്രിതമാകണം, എല്ലാ വിഭാഗത്തെയും ചേർത്തുപിടിക്കുന്നതാവണം. സാമൂഹ്യ നീതിയും സാമ്പത്തിക പുരോഗതിയും കൈകോര്‍ക്കണം. ഇതാണ് ഇടതുപക്ഷ രാഷ്ട്രീയ സമീപനത്തിന്‍റെ അടിസ്ഥാനം. പല സംസ്ഥാനങ്ങളിലും ജനക്ഷേമവും വികസനവും തമ്മില്‍ വൈരുദ്ധ്യമുണ്ടായപ്പോള്‍, കേരളത്തിന് രണ്ടും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. .
സ്ത്രീശാക്തീകരണത്തെ ഈ ദശാബ്ദത്തിന്‍റെ നേട്ടമായി പ്രത്യേകം ചൂണ്ടിക്കാണിക്കേണ്ടതാണ്. കുടുംബശ്രീയുടെ ശക്തിയില്‍ സ്ത്രീകള്‍ സാമൂഹികവും സാമ്പത്തികവുമായി മുന്നേറി. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 2017-18ല്‍ 26.5 ശതമാനത്തില്‍ നിന്ന് 2023-24ല്‍ 36.4 ശതമാനമായി ഉയര്‍ന്നു. വീട്ടമ്മമാര്‍ക്ക് സാമ്പത്തിക സഹായം, സ്വയംതൊഴില്‍ അവസരങ്ങള്‍, സേവനമേഖലകളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പങ്കാളിത്തം. ഇവയെല്ലാം കേരളത്തിന്‍റെ സാമൂഹിക ഘടന തന്നെ സ്വാധീനിച്ചതും മാറ്റിയതുമായ ഇടപെടലുകളാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























