അവസാന വോട്ട് രേഖപ്പെടുത്തി 92കാരൻ വിട പറഞ്ഞു.... വീട്ടിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വിടവാങ്ങൽ

വീട്ടിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ 92കാരനായ ലോനപ്പൻ വിട വാങ്ങി. എറണാകുളം കച്ചേരിപ്പടി ഹൗസ് ഓഫ് പ്രൊവിഡൻസിലെ അന്തേവാസിയായ തേവര കോന്തുരുത്തി കുട്ടംപറമ്പിൽ ലോനപ്പനാണ് മരിച്ചത്.
85 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിൽ അധികം ഭിന്നശേഷിയുള്ളവർക്കുമായി വീടുകളിലെത്തി വോട്ട് രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പ്രൊവിഡൻസ് ഹോമിലെത്തിയത്. മറ്റു അന്തേവാസികളോടൊപ്പം ലോനപ്പനും തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചു.
ശാരീരിക അസ്വസ്ഥതകളുമായി കുറെ നാളുകളായി കഴിയുന്ന ലോനപ്പനെ ശ്വാസതടസ്സവും ചുമയും അലട്ടിയിട്ടുണ്ടായിരുന്നു. രാവിലെ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ ആരോഗ്യനില പെട്ടെന്ന് വഷളായി. ഉച്ചയ്ക്ക് 12 മണിയോടെ അദ്ദേഹം അന്തരിച്ചു.
ഭാര്യ മരിച്ച് ഏകദേശം 12 വർഷമായി. ലോനപ്പന് മക്കളില്ല. 2016 മുതൽ പ്രൊവിഡൻസ് ഹോമിൽ താമസിച്ച് ചികിത്സയും പരിചരണവും സിസ്റ്റർമാരുടെ മേൽനോട്ടത്തിലായിരുന്നു . വൈകുന്നേരത്തോടെ സംസ്കാര ചടങ്ങുകളും നടന്നു.
"
https://www.facebook.com/Malayalivartha



























