തുഷാർ എന്നല്ല ആരായാലും വനിതാ മതിലിനോട് സഹകരിച്ചില്ലെങ്കിൽ എസ് എൻ ഡി പി ക്ക് പുറത്ത്
വനിതാ മതിലിനോപ്പം തുഷാര്‍ വെള്ളാപ്പള്ളി സഹകരിച്ചില്ലെങ്കില്‍ എസ്.എന്‍.ഡി.പി യില്‍ നിന്ന് പുറത്ത് പോകേണ്ടിവരുമെന്നു വെള്ളാപ്പള്ളി നടേശന്‍. തുഷാർ വെള്ളാപ്പള്ളിയെന്നല്ല മതിലിനോട് സഹകരിക്കാത്തവർ ആരായാലും പുറത്തു പോകേണ്ടിവരും. വനിതാ മതില്‍ വിജയിപ്പിക്കുന്നതിനായി വിളിച്ചു ചേർത്ത യോഗം ഭാരവാഹികളുടെ സമ്മേളനത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ എസ്എൻഡിപി യോഗം പ്രവർത്തകരും സഹകരിക്കും. ബിഡിജെഎസ് സഹകരിക്കുമോയെന്ന് അവരോടു ചോദിക്കണം . ബി.ഡി.ജെ.എസ് ഇതുവരെ വനിതാ മതിലിനെ എതിര്‍ത്തിട്ടില്ല. ആണത്തവും മാന്യത്യയും ഉണ്ടായിരുന്നെങ്കില്‍ മുഖ്യമന്തി വിളിച്ച യോഗത്തില്‍ എന്‍.എസ്.എസ് പങ്കെടുക്കണമായിരുന്നു.
യോഗത്തിൽ പങ്കെടുക്കാതെ വീട്ടിൽ കയറിയിരുന്ന് അഭിപ്രായം പറയുകയാണ്. ഒരു മുന്നോക്ക നേതാവ് പറഞ്ഞാൽ മാത്രം വനിതാ മതിലിൽ നിന്ന് മുന്നോക്ക വിഭാഗങ്ങൾ മാറി നിൽക്കില്ല. എസ്എൻഡിപി യോഗത്തിന്റെ എല്ലാ തലത്തിലുമുള്ള പ്രവർത്തകരും യോഗത്തിന്റെ കീഴിലുള്ള സ്കൂൾ, കോളജ് എന്നിവയിൽ നിന്നുള്ളവരും പങ്കെടുക്കും. ആരെയും നിർബന്ധമായി പങ്കെടുപ്പിക്കില്ല. രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും പങ്കാളികളാകണം.
നവോത്ഥാന പ്രസ്ഥാനങ്ങളിൽ മുൻ നിരയിൽ നിൽക്കുന്ന എസ്എൻഡിപി യോഗം വനിതാ മതിലിൽ നിന്നു മാറി നിന്നാൽ ചരിത്രം ഞങ്ങളെ മണ്ടന്മാരെന്നു വിളിക്കും. കേന്ദ്രസർക്കാരിൽ നിന്നു ഗുണത്തിനും ദോഷത്തിനും എസ്എൻഡിപി പോയിട്ടില്ല. കേന്ദ്ര സർവകലാശാലയ്ക്ക് ഗുരുവിന്റെ പേരിടണമെന്ന ഒരാവശ്യം മാത്രമേ ഉന്നയിച്ചിരുന്നുള്ളു. അതു സാധിക്കാത്തതിൽ ദുഃഖമുണ്ട്.
എസ്എൻഡിപി യോഗം ആരുടേയും തടവറയിൽ അല്ല. മൈക്രോ ഫിനാൻസ് കേസിനെ ഇതുമായി കൂട്ടിക്കെട്ടേണ്ട. സർക്കാരിനു പ്രശ്നാധിഷ്ടിത പിന്തുണ നൽകും. സർക്കാർ നല്ലതു ചെയ്താൽ പിന്തുണയ്ക്കും. മറിച്ചായാൽ എതിർക്കും. പ്രതിപക്ഷം ബഹിഷ്കരിച്ച നടപടി ശരിയായില്ല.
ഹൈന്ദവ സംഘടനകള്‍ക്ക് ഒപ്പം ഇതര മതസംഘടനകളെയും നവോത്ഥാന കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും ബി.ജെ.പി ഉള്‍പ്പടെയുള്ള ഹൈന്ദവ പശ്ചാത്താലമുള്ള സംഘടനകള്‍ വനിത മതിലില്‍ പങ്കെടുക്കണം. അഞ്ചു സംസ്ഥാനങ്ങളിലെ ഫലം ബിജെപിക്കു വലിയ തിരിച്ചടിയാണ്. കോൺഗ്രസിന് ഉണർവുണ്ടായിട്ടുണ്ടെന്നും വെള്ളാപ്പള്ളി ആലപ്പുഴയിൽ പറഞ്ഞു.
https://www.facebook.com/Malayalivartha