കല്ലടയെ പിണക്കാതിരുന്നാൽ യാത്രക്കാർക്ക് കൊള്ളാം; തന്റെ ആഢംബര ബസുകളിൽ നടക്കുന്നതൊന്നും തന്റെ അറിവോടെയല്ലെന്ന് സുരേഷ് കല്ലട; താനൊരു പാവം ബസു മുതലാളിയാണെന്നും അദ്ദേഹം മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു

തന്റെ ആഢംബര ബസുകളിൽ നടക്കുന്നതൊന്നും തന്റെ അറിവോടെയല്ലെന്ന് സുരേഷ് കല്ലട. താനൊരു പാവം ബസു മുതലാളിയാണെന്നും അദ്ദേഹം മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.തന്റെ ബസ് ജീവനക്കാരുടെ തലയിൽ മുഴുവൻ ആരോപണങ്ങളും കെട്ടിവയ്ക്കാനാണ് സുരേഷ് കല്ലടയുടെ ശ്രമം. യാത്രക്കാരെ മർദ്ദിച്ച ജീവനക്കാരെ സംരക്ഷിക്കാമെന്ന ഉറപ്പ് സുരേഷ് കല്ലട നൽകിയിട്ടുണ്ടെന്നാണ് വിവരം. എന്ത് സംഭവിച്ചാലും സംരക്ഷിക്കാമെന്ന ഉറപ്പാണ് നൽകിയിരുന്നത്. പെട്ടെന്നുള്ള പ്രകോപനത്തിൽ മർദ്ദിച്ചുവെന്ന് ബസ് ജീവനക്കാർ മൊഴി നൽകും. ജീവനക്കാർ മർദ്ദിക്കുന്നതിൽ മുതലാളിക്ക് എന്താണ് കാര്യം എന്നാണ് ചോദ്യം.
കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന സിറ്റിംഗിൽ സുരേഷ് കല്ലട ഹാജരാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. എന്നാൽ നിയമപരമായ ഫോറങ്ങൾ തനിക്ക് എതിരായാകുന്നത് ശരിയല്ലെന്ന് കണ്ടെന്നാണ് കല്ലട എറണാകുളത്ത് നിന്ന് കമ്മീഷനിൽ ഹാജരാകാൻ കോഴിക്കോടെത്തിയത്.
അഭിഭാഷകനൊപ്പമാണ് സുരേഷ് കല്ലട സിറ്റിംഗിൽ ഹാജരായത്. കല്ലടയോട് രേഖാമൂലം വിശദീകരണം നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടെങ്കിലും സുരേഷ് അത് ഹാജരാക്കിയില്ല. കമ്മീഷൻ റിപ്പോർട്ട് ചോദിച്ചെങ്കിലും ഹാജരാക്കിയില്ല. അടുത്ത സിറ്റിംഗിൽ വിശദീകരണം ഹാജരാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പോലീസ് റിപ്പോർട്ട് ലഭിച്ച ശേഷം റിപ്പോർട്ട് നൽകാമെന്നാണ് കല്ലട കമ്മീഷനെ അറിയിച്ചത്. അത് പോരെന്ന് കമ്മീഷൻ പറഞ്ഞു.
സർക്കാരും സുരേഷ് കല്ലടക്കൊപ്പമാണ് നിലകൊള്ളുന്നത്. ബസിൽ നടന്ന അതിക്രമങ്ങളെ കുറിച്ച് കമ്മീഷൻ ആവശ്യപ്പെട്ട റിപ്പോർട്ട് പോലീസോ ഗതാഗത കമ്മീഷണറോ സമർപ്പിച്ചില്ല.കമ്മീഷൻ മുമ്പാകെ ഒരു അവധി അപേക്ഷ പോലും ആരും സമർപ്പിച്ചില്ല. ഗതാഗത കമ്മീഷണറും പോലീസും ജൂണിൽ നടക്കുന്ന സിറ്റിംഗിൽ നിർബന്ധമായും വിശദീകരണം ഹാജരാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
സുരേഷ് കല്ലട ചില സി പി എം നേതാക്കൾ വഴി കരുക്കൾ നീക്കിയിരുന്നു. കല്ലടയുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ പരാതിക്കാർക്ക് കഴിഞ്ഞുമില്ല. അതായത് ആഢംബര ബസുകളിൽ യാത്ര ചെയ്യുന്നവർ വളരെയധികം സൂക്ഷിക്കേണ്ടിയിരിക്കുന്നു. ബസ് ജീവനക്കാരോട് തർക്കിക്കാതിരിക്കുന്നതാണ് ഭാഗ്യം. തർക്കിച്ചാൽ ചിലപ്പോൾ പണി കിട്ടിയെന്നു വരും. സി പി എം നേതാക്കളുമായി അടുത്ത ചങ്ങാത്തം പുലർത്തുന്നയാളാണ് സുരേഷ് കല്ലട. തെരഞ്ഞടുപ്പ് കാലത്ത് ഇത്തരം ആളുകൾ പാർട്ടിയെ കൈയയച്ച് സഹായിക്കാറുണ്ട്. സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട.
https://www.facebook.com/Malayalivartha























