ഐതിഹാസിക സെഞ്ച്വറിയുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെ മിന്നും പ്രകടനം

പാകിസ്ഥാന്റെ പ്രതീക്ഷകൾക്ക് മങ്ങൽ. ഐതിഹാസിക സെഞ്ച്വറിയുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെ മിന്നും പ്രകടനമാണ് കാണാനായത്. നായകന്റെ കന്നി ടി20 സെഞ്ച്വറി ബലത്തിൽ ഇംഗ്ലണ്ട് ടി20 ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറി.
അവസാന നാലിൽ സ്ഥാനം ഉറപ്പിക്കുന്ന ആദ്യ ടീമായും ഇംഗ്ലണ്ട് മാറുകയായിരുന്നു. സൂപ്പർ എട്ടിൽ തുടരെ രണ്ടാം ജയം സ്വന്തമാക്കിയ ഇംഗ്ലണ്ട് പാകിസ്ഥാനെ 2 വിക്കറ്റിനാണ് വീഴ്ത്തിയത്. ഇതോടെ പാകിസ്ഥാന്റെ സെമി പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ച സ്ഥിതിയാണ്. അടുത്ത മത്സരം ജയിച്ചാലും സെമിയിലെത്തുന്ന കാര്യം സംശയത്തിലാണ്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് 19.1 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് അടിച്ചെടുത്തു.
50 പന്തിൽ കന്നി സെഞ്ച്വറിയ തൂക്കിയ ബ്രൂക്ക് 51ാം പന്തിൽ ഷഹീൻ അഫ്രീദിയുടെ പന്തിൽ ക്ലീൻ ബൗൾഡായി മടങ്ങുമ്പോൾ ഇംഗ്ലണ്ട് ജയമുറപ്പിച്ചിരുന്നു. 51 പന്തിൽ 10 ഫോറും 4 സിക്‌സും സഹിതമായിരുന്നു ബ്രൂക്കിന്റെ മഹത്തായ ഇന്നിങ്‌സ്.
വിജയത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിനെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീഴ്ത്തി ഷഹീൻ ഷാ അഫ്രീദി ഞെട്ടിച്ചു. ആദ്യ പന്തിൽ ഓപ്പണർ ഫിൽ സാൾട്ട് ഗോൾഡൻ ഡക്കിൽ പുറത്ത്. പിന്നാലെ മൂന്നാം ഓവർ എറിയാനെത്തിയ അഫ്രീദി വീണ്ടും ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. എന്നാൽ മൂന്നാം നമ്പറിൽ ക്യാപ്റ്റൻ ബ്രൂക്ക് എത്തിയതോടെ ഒരറ്റം ഇംഗ്ലണ്ട് സുരക്ഷിതമാക്കി.
എന്നാൽ അപ്പോഴും മറ്റേ അറ്റത്ത് വിക്കറ്റുകൾ വീണു. ഒരു ഘട്ടത്തിൽ ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തിൽ 58 റൺസെന്ന നിലയിലായിരുന്നു. പിന്നീട് അഞ്ച്, ആറ് വിക്കറ്റുകളിൽ സാം കറൻ (16), വിൽ ജാക്‌സ് എന്നിവരെ കൂട്ടുപിടിച്ച് ഹാരി ബ്രൂക്ക് പോരാട്ടം തുടരുകയായിരുന്നു. വിൽ ജാക്‌സ് 23 പന്തിൽ 2 സിക്‌സും ഒരു ഫോറും സഹിതം 28 റൺസുമായി മടങ്ങി.
19ാം ഓവറിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി മുഹമ്മദ് നവാസ് പാകിസ്ഥാനെ വീണ്ടും പ്രതീക്ഷകൾ നൽകിയെങ്കിലും ഇംഗ്ലണ്ട് ആ ടെൻഷൻ അതിജീവിച്ചു. അവസാന ഓവറിലെ ആദ്യ പന്ത് തന്നെ ഫോറടിച്ച് ജോഫ്ര ആർച്ചർ ഇംഗ്ലണ്ടിന്റെ ജയം കുറിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha






















