വെള്ളം കുടിച്ച് സി പി എം; സംസ്ഥാനത്ത് ഒഴിവുള്ള ആറ് നിയമസഭാ മണ്ഡലങ്ങളിൽ സെപ്റ്റംബറിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ സർക്കാർ കൂടുതൽ പ്രതിരോധത്തിൽ
സംസ്ഥാനത്ത് ഒഴിവുള്ള ആറ് നിയമസഭാ മണ്ഡലങ്ങളിൽ സെപ്റ്റംബറിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ സർക്കാർ കൂടുതൽ പ്രതിരോധത്തിലായി. മുന്നോട്ട് പോകാനാവാത്ത തരത്തിൽ പ്രതിസന്ധിയിലായ സർക്കാർ സി പി എമ്മിനെയും സിപിഎം സർക്കാരിനെയും കുറ്റപ്പെടുത്തുന്ന തരത്തിലാണ് കാര്യങ്ങൾ ചെന്നു നിൽക്കുന്നത്.
മഞ്ചേശ്വരത്തെ കേസ് ഹൈക്കോടതി തീർപ്പാക്കിയതോടെ മഞ്ചേശ്വരത്തും സെപ്റ്റംബറിൽ തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായി. എറണാകുളം, കോന്നി, അരൂർ, വട്ടിയൂർക്കാവ്, മഞ്ചേശ്വരം. പാലാ മണ്‌ഡലങ്ങളിലാണ് തെരഞ്ഞടുപ്പിന് കളം ഒരുങ്ങിയത്. ഇതിൽ പാലായിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കും. കെ.എം മാണിയുടെ മരണത്തോടെ ഒഴിവുവന്ന പാലാ മണ്ഡലത്തിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ ഒടുവിൽ ധാരണയാകുമെങ്കിലും പി .ജെ. ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള ആശയഭിന്നത മുതലെടുക്കാമോ എന്ന് സി പി എം ആലോചിക്കുന്നുണ്ട്. എന്നാൽ കെ.എം മാണിയുടെ തട്ടകത്തിൽ വിജയിക്കാമെന്ന് സി പി എം കരുതുന്നില്ല. ഇവിടെ മാണി സി കാപ്പൻ ആയിരിക്കും ഇടതു സ്ഥാനാർത്ഥി.
മുസ്ലീം ലീഗിലെ അബ്ദുൾ റസാഖിന്റെ നിര്യാണത്തോടെയാണ് മഞ്ചേശ്വരത്ത് ഒഴിവ് വന്നത്. ഇവിടെ ലീഗിന്റെ സ്ഥാനാർത്ഥി തന്നെ മത്സരിക്കും. ബി ജെ പിക്ക് പ്രതീക്ഷയുള്ള മണ്ഡലമാണ് മഞ്ചേശ്വരം. കെ. സുരേന്ദ്രൻ നിസാര വോട്ടുകൾക്കാണ് കഴിഞ്ഞ തവണ പരാജയപ്പെട്ടത്. സുരേന്ദ്രൻ തന്നെ ഇക്കുറിയും ജനവിധി തേടും. അദ്ദേഹം വിജയിക്കുകയില്ലെന്ന് പറയാൻ കഴിയില്ല. എന്നാൽ മാറിയ രാഷ്ട്രീയ കാലാവസ്ഥയിൽ ലീഗിന് തന്നെയാണ് മുൻകൈ. ന്യൂനപക്ഷ ഏകീകരണം മഞ്ചേശ്വരത്ത് സംഭവിക്കുമെന്ന് ലീഗ് നേതാവ് പി .കെ കുഞ്ഞാലിക്കുട്ടി കരുതുന്നു.
വട്ടിയൂർകാവിലെ മുരളിയുടെ ഭൂരിപക്ഷം നിലനിർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കെ. സി. വേണുഗോപാലും മുല്ലപ്പള്ളിയുമൊക്കെ വട്ടിയൂർകാവിന് നേരെ കണ്ണെറിഞ്ഞിട്ടുണ്ട്. കെ. സി. ക്ക് സീറ്റ് ഉറയ്ക്കുമെന്ന് തന്നെയാണ് കോൺഗ്രസ് നേതൃത്വം കരുതുന്നത്. കോൺഗ്രസ് ഹൈകമാന്റിൽ നിന്നായിരിക്കും കെസിക്ക് സീറ്റ് ലഭിക്കുക. രാഹുൽ ഗാന്ധിയുടെ വിശ്വസ്തനാണ് വേണുഗോപാൽ.
ആറ് സീറ്റുകളിൽ അഞ്ചും യു ഡി എഫിന്റെ ഉറച്ച കോട്ടകളാണ്. അഞ്ചു സീറ്റിലും തെരഞ്ഞടുപ്പ് നടത്താമെന്ന് മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണർ കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷനെ അറിയിച്ചു. ഇതിൽ മഞ്ചേശ്വരത്തിന്റെ കാര്യവും ഹൈക്കോടതി തീർപ്പാക്കി. കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷനായിരിക്കും തിയതി തീരുമാനിക്കുക. ഇത് സംഭവിക്കുകയാണെങ്കിൽ ഓണകാലത്ത് തെരഞ്ഞടുപ്പ് ആരവം ഉയരും.
എസ് എഫ് ഐയുടെ പ്രവർത്തനങ്ങളാണ് സർക്കാരിനെ ഇപ്പോൾ പ്രതിസന്ധിയിലാക്കിയത്. ലോക്‌സഭാ തെരെഞ്ഞടുപ്പിന് ശേഷം നില മെച്ചപ്പെടുത്താം എന്ന അവസ്ഥയിലായിരുന്നു കേരള സർക്കാർ. ബി ജെ പി വിരുദധ വികാരം കേരളത്തിൽ തങ്ങളെ തുണയ്ക്കുമെന്ന് സി പി എം കരുതി. കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ ഉണ്ടാകാതെ പോയത് അനുഗ്രഹമായെന്നും സിപിഎം കരുതിയിരുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞടുപ്പിൽ സിപിഎം നില മെച്ചപ്പെടുത്തുകയും ചെയ്തു. എന്നാൽ അതിൽ നിന്ന് സർക്കാർ കാലിടറി വീണത് വലിയ ഗർത്തത്തിലേക്കാണ്. കോടിയേരിയുടെ മകനെതീരെ ഉയർന്ന ആരോപണങ്ങളിൽ നിന്നായിരുന്നു തുടക്കം. അതിൽ നിന്ന് കരകയറുന്നതിന് മുമ്പ് തന്നെ ഭൂമറാങ്ക് പോലെ എസ് എഫ് ഐ വന്നു വീണു. പി എസ് സി പരീക്ഷകളും സർവകലാശാലാ പരീക്ഷകളും സംശയനിഴലിലിയ ഒരു മുൻ അനുഭവം കേരളത്തിൽ ഉണ്ടായിട്ടില്ല.
ആറിൽ നാല് യു ഡി എഫിന് ഉറപ്പിക്കാം. മഞ്ചേശ്വരവും വട്ടിയൂർകാവും ബി ജെ പി പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളാണ്.
https://www.facebook.com/Malayalivartha