സങ്കടമടക്കാനാവാതെ.... കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു....

മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയാണ് മരിച്ചത്. ഈ കുട്ടി പഠിക്കുന്ന അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ കണ്ടെത്തി. ആരോഗ്യവകുപ്പ് അടിയന്തര നടപടികൾ സ്വീകരിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് മൂന്നര വയസുകാരി രോഗം ബാധിച്ച് മരിച്ചത്. ഇന്നാണ് പരിശോധന ഫലം പുറത്തുവന്നത്. രോഗലക്ഷണം കണ്ടെത്തിയ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടാതെ ആനക്കുഴിക്കര ഭാഗത്ത് അഞ്ച് പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തി. പ്രദേശത്ത് രോഗം പടർന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് പരിശോധന നടത്തിവരികയാണ്.
ദഹനവ്യസ്ഥയെ കീഴടക്കുന്ന ഷിഗെല്ലെ ബാക്ടീരിയകളാണ് രോഗമുണ്ടാക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തംകലർന്ന മലം എന്നിവയാണ് ലക്ഷണങ്ങൾ. മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളിൽ മരണ സാദ്ധ്യത കൂടുതലാണ്.
ശ്രദ്ധിച്ചില്ലെങ്കിൽ രോഗവ്യാപനം പെട്ടെന്നുണ്ടാകും. രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗം വ്യാപിക്കും. രണ്ട് മുതൽ ഏഴ് ദിവസം വരെ ലക്ഷണങ്ങൾ കാണപ്പെടുന്നു. ചിലപ്പോൾ ലക്ഷണങ്ങൾ നീണ്ടുനിൽക്കാം. ചിലരിൽ ലക്ഷണങ്ങൾ പ്രകടമാകുകയില്ല . പനി, രക്തം കലർന്ന മലവിസർജ്ജം, നിർജ്ജലീകരണം, ക്ഷീണം എന്നിവയുണ്ടായാൽ വൈദ്യസഹായം തേടേണ്ടതാണ്.
https://www.facebook.com/Malayalivartha

























