ഇത് ഭീതി നിറച്ച അശാന്തമായ മണ്ഡലകാലമല്ല!! നിയന്ത്രണവുമില്ല; യുവതികളല്ലെന്ന് ഉറപ്പാക്കി സ്ത്രീകൾ പമ്പയിൽ നിന്നും സന്നിധാനത്തേക്ക്... സര്‍ക്കാരും ഒപ്പം ആയതോടെ ശബരീശ ദര്‍ശനത്തിന് ഭക്ത ലക്ഷങ്ങള്‍; പഴുതടച്ച സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും!! സന്നിധാനത്ത് റെക്കോര്‍ഡ് ഭക്തര്‍
കഴിഞ്ഞ തവണ ഭീതി നിറച്ച അശാന്തമായ മണ്ഡലകാലമാണെങ്കില്‍ ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. കര്‍മ്മ സമിതിയും പൊലീസും ചേര്‍ന്ന് യുവതികള്‍ എത്തുന്നുണ്ടോ എന്ന് കണ്ടെത്തുന്നു. യുവതികളല്ലെന്ന് ഉറപ്പാക്കി മാത്രമേ സ്ത്രീകളെ സന്നിധാനത്തേക്ക് പമ്ബയില്‍ ന്ന് കടത്തി വിടുന്നുള്ളൂ. ഒരിടത്തും നിയന്ത്രണവുമില്ല. ഇതോടെ ശബരിമല തീര്‍ത്ഥാടനം സജീവമാകുകയാണ്. ശബരീശ ദര്‍ശനത്തിന് ഭക്ത ലക്ഷങ്ങള്‍ ഒഴുകിയെത്തുകയാണ്. നിയന്ത്രണങ്ങളില്ലാത്തതിനാല്‍ സന്നിധാനത്തേക്ക് ഭക്തരുടെ ഒഴുക്കാണ്. തീര്‍ത്ഥാടന കാലത്തെ ആദ്യത്തെ കളഭാഭിഷേകവും ഇന്നലെ നടന്നു.മഹാഗണപതി ഹോമത്തോടെയാണ് മണ്ഡലകാലത്തെ പൂജകള്‍ തുടങ്ങിയത്. വൈകിട്ട് പുഷ്പാഭിഷേകവും നടന്നു. റിക്കോര്‍ഡ് ഭക്തരാണ് നട തുറന്ന ദിവസം സന്നിധാനത്ത് എത്തിയത്.സുപ്രീംകോടതി വിധിയില്‍ വ്യക്തത വരും വരെ ശബരിമലയില്‍ യുവതീ പ്രവേശം വേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ കൂടി അനുകൂലമായതോടെ ശബരിമലയില്‍ ഭക്തജനങ്ങള്‍ ആശങ്കയൊഴിഞ്ഞു. അതേസമയം വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത‌് പഴുതടച്ച സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളുമാണ്. 6500 പേര്‍ക്ക‌് വിരിവയ‌്ക്കാനുളള സൗകര്യമാണ‌് സന്നിധാനത്ത‌് ഒരുക്കിയിരിക്കുന്നത‌്. 40 കൗണ്ടറുകളിലായി ഔഷധ ചുക്കുവെള്ള വിതരണവും ആരംഭിച്ചിട്ടുണ്ട‌്. കുടിവെള്ള വിതരണത്തിനായി 306 വാട്ടര്‍ടാപ്പുകള്‍ സ്ഥാപിച്ചു. 1161 ശൗചാലയങ്ങളാണ‌് സന്നിധാനത്ത‌് സജ്ജീകരിച്ചിട്ടുള്ളത‌്, 160 കുളിമുറികള്‍, 150 മൂത്രപ്പുരകള്‍ മുതലായവ പ്രവര്‍ത്തനം ആരംഭിച്ചു. അടിയന്തര വൈദ്യസഹായ കേന്ദ്രം അഞ്ച് സ്ഥലങ്ങളിലുണ്ട്. 2.05 കോടി ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണികള്‍ സജ്ജമാക്കി. തീര്‍ഥാടകര്‍ക്ക‌് മൂന്നുനേരം അന്നദാനവും ആരംഭിച്ചിട്ടുണ്ട‌്. 33,000 പേര്‍ക്കാണ‌് ദേവസ്വം ബോര്‍ഡ‌് പ്രതിദിനം അന്നദാനം ഒരുക്കുന്നത‌്. കൂടുതല്‍ പേര്‍ എത്തിയാല്‍ അതിന് അനുസരിച്ച് ഭക്ഷണം തയ്യാറാക്കി നല്‍കും. നിലയ്ക്കല്‍, പമ്ബ, സന്നിധാനം എന്നിവിടങ്ങളില്‍ ആവശ്യത്തിന് കുടിവെള്ളം ലഭ്യമാക്കാന്‍ സംവിധാനം ഒരുക്കി. ആരോഗ്യ വകുപ്പിന്റെ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ വരുംദിവസം പൂര്‍ണതോതിലാകും. സന്നിധാനത്ത് കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ലാബ് ആരംഭിക്കും. പൊതുമരാമത്ത് നിരത്ത് വിഭാഗം 99 ശതമാനം പണികളും പൂര്‍ത്തീകരിച്ചു കഴിഞ്ഞു. അവശേഷിക്കുന്നവ നാലു ദിവസത്തിനകം പൂര്‍ത്തിയാക്കും.
നിലയ്ക്കല്‍, പമ്ബ, സന്നിധാനം എന്നിവിടങ്ങളില്‍ ശുചീകരണത്തിനായി 900 വിശുദ്ധി സേനാംഗങ്ങളെ നിയമിച്ചിട്ടുണ്ട‌്. പരമ്ബരാഗത പാതയില്‍ കാര്‍ഡിയോളജി സെന്ററുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍, എന്നിവ പ്രവര്‍ത്തനമാരംഭിച്ചു സന്നിധാനത്ത് ഓഫ് റോഡ് ആംബുലന്‍സ് സൗകര്യം സജ്ജീകരിച്ചിട്ടുണ്ട‌്. ശബരിമലയിലും പരിസരപ്രദേശത്തും 10,017 പൊലീസ് ഉദ്യോഗസ്ഥരെയാണ‌് സുരക്ഷയ്ക്കായി നിയോഗിക്കുക. അഞ്ച് ഘട്ടങ്ങളിലായാണ് ക്രമീകരണങ്ങള്‍. എസ്‌പി , എഎസ്‌പി തലത്തില്‍ 24 പേരും 112 ഡിവൈഎസ്‌പിമാരും 264 ഇന്‍സ്പെക്ടര്‍മാരും 1185 എസ്‌ഐ/എഎസ്‌ഐമാരും സംഘത്തിലുണ്ടാകും. 307 വനിതകള്‍ ഉള്‍പ്പെടെ 8402 സിവില്‍ പൊലീസ് ഓഫീസര്‍മാരും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരും സുരക്ഷയ്ക്കായി എത്തും. വനിതാ ഇന്‍സ്പെക്ടര്‍, എസ്‌ഐ തലത്തില്‍ 30 പേരേയും നിയോഗിച്ചിട്ടുണ്ട്. നവംബര്‍ 15 മുതല്‍ 30 വരെ ഒന്നാംഘട്ടത്തില്‍ സന്നിധാനം, പമ്ബ, നിലയ്ക്കല്‍, എരുമേലി, പത്തനംതിട്ട എന്നിവടങ്ങളിലായി 2551 പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷാചുമതല നിര്‍വഹിക്കുന്നത‌്. രണ്ടാംഘട്ടത്തില്‍ 2539 പൊലീസ് ഉദ്യോഗസ്ഥരും ഡിസംബര്‍ 14 മുതല്‍ 29 വരെ 2992 പേരും ഡിസംബര്‍ 29 മുതല്‍ ജനുവരി 16 വരെയുളള നാലാം ഘട്ടത്തില്‍ 3077 പേരും 1560 സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും ഡ്യൂട്ടിയിലുണ്ടാകും. ഹരിതചട്ടം കര്‍ശനമായി പാലിക്കാനായി പമ്ബ, ചെങ്ങന്നൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ക്കു പകരം തുണി സഞ്ചികള്‍ തീര്‍ഥാടകര്‍ക്ക് നല്‍കുന്നുണ്ട‌്. നിലയ‌്ക്കല്‍ പമ്ബ കെഎസ‌്‌ആര്‍ടിസി ബസ‌് സര്‍വീസ‌് സംബബന്ധിച്ച‌് തീര്‍ഥാടകര്‍ ഉയര്‍ത്തിയ പരാതികള്‍ അടിയന്തരമായി പരിഹരിക്കാന്‍ ഞായറാഴ‌്ച ചേര്‍ന്ന അവലോനയോഗത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ബസുകളില്‍ കണ്ടക‌്ടര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട‌്. ടിക്കറ്റ് എടുക്കാനുളള തിരക്ക‌് ഇതോടെ ഇല്ലാതാകും. ചെറിയ വാഹനങ്ങള്‍ പമ്ബയിലേക്ക‌് കടത്തി വിടുന്നതോടെ കുറഞ്ഞ സമയത്തിനുളളില്‍ ദര്‍ശനം പൂര്‍ത്തിയാക്കാനും തീര്‍ഥാടകര്‍ക്ക‌് സാധിക്കും.
https://www.facebook.com/Malayalivartha