തെക്കുപടിഞ്ഞാറൻ കാലവർഷം 19-ന് ആൻഡമാനിൽ എത്തുമെന്ന്, കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.... സാധാരണ ആൻഡമാനിൽ എത്തുന്നത് 22-നാണ്.... പിന്നാലെ കേരളത്തിൽ കാലവർഷം എത്തും....

തെക്കുപടിഞ്ഞാറൻ കാലവർഷം 19-ന് ആൻഡമാനിൽ എത്തുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സാധാരണ ആൻഡമാനിൽ എത്തുന്നത് 22-നാണ്. പിന്നാലെ കേരളത്തിൽ കാലവർഷം എത്തും. ഇത്തവണ മഴ കടുക്കുമെന്നാണ് വിലയിരുത്തൽ. കടുത്ത ചൂടും മഴയുടെ ശക്തികൂട്ടാൻ കാരണമാകും. കേരളത്തിൽ ഇപ്പോൾ വേനൽ മഴയും ശക്തമാണ്. അതിനിടെ മണിക്കൂറിൽ 55 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ തെക്കൻ കേരളതീരത്ത് വ്യാഴാഴ്ച മീൻപിടിത്തത്തിന് ഇറങ്ങരുതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.19-വരെ ശക്തമായ വനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കേരളതീരത്തിനടുത്ത് ചക്രവാതച്ചുഴിക്ക് സാധ്യതയുള്ളതിനാൽ 19-ന് അതിശക്ത മഴയും പ്രതീക്ഷിക്കുന്നുണ്ട്. 19 കഴിഞ്ഞാലും മഴ തുടരാനാണ് സാധ്യത. പിന്നാലെ എടവപ്പാതിയും എത്തും. ജൂൺ ഒന്നിനാണ് സാധാരണയായി കാലവർഷം കേരളത്തിൽ എത്തേണ്ടത്. വേനൽ മഴ കടുക്കുമ്പോൾ തീരദേശത്താണ് ആശങ്ക കൂടുതൽ. കള്ളക്കടൽ പ്രതിഭാസവും ഇതിന് കാരണമായി മാറുന്നു. തീരങ്ങളിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.കാലവർഷം മെയ് 31ഓടെ കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. സാധാരണ ജൂൺ 1നാണ് കാലവർഷം തുടങ്ങുക. ഇത്തവണ കാലവർഷം കേരളത്തിൽ ഒരു ദിവസം നേരത്തെ മെയ് 31 ഓടെ( 4 ദിവസം മുൻപോ /വൈകിയോ ) എത്തിച്ചേരാൻ സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിപ്പ്.
കഴിഞ്ഞ വർഷം 8 ദിവസം വൈകിയാണ് കാലവർഷം കേരളത്തിൽ എത്തിയത്. നാലു ദിവസം നേരത്തെ എത്തിയാൽ വേനൽ മഴയുടെ തുടർച്ചയായി എല്ലാ അർത്ഥത്തിലും കാലവർഷം മാറും.ശ്രീലങ്കയ്ക്ക് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ലക്ഷദ്വീപിലേക്ക് ഒരു ന്യൂനമർദ്ദപാത്തിയും നിലനിൽക്കുന്നുണ്ട്. തെക്കൻ കർണാകടയ്ക്ക് മുകളിൽ വിദർഭയിലേക്ക് മറ്റൊരു ന്യൂനമർദ്ദപാത്തിയും രൂപപ്പെട്ടിട്ടുണ്ട്. ശനിയാഴ്ചയോടെ തെക്കൻ ആൻഡമാൻ കടലിലേക്ക് നിക്കോബാർ ദ്വീപിലേക്കും കാലവർഷം എത്തിച്ചേർന്നേക്കും. ഇത് അതിവേഗം കേരളത്തിലെ മഴയിലും പ്രതിഫലനമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.വേനൽ മഴ ഒന്ന് ശക്തമായി പെയ്തപ്പോഴേക്കും തിരുവനന്തപുരം നഗരം വെള്ളത്തിലായി.
വ്യാഴാഴ്ച ഉച്ചയോടെ ഉണ്ടായ മഴയിലാണ് നഗരത്തിലെ പല പ്രധാന ഇടങ്ങളും വെള്ളത്തിലായത്. തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലുമടക്കം താഴ്ന്ന പ്രദേശങ്ങളിലൊക്കെ വെള്ളക്കെട്ട് പൊതുജനങ്ങളെയും യാത്രക്കാരെയും ഏറെ വലച്ചു. എസ്.എസ് കോവിൽ റോഡ് മുതൽ ഹൗസിങ് ബോർഡ് ജങ്ഷഷൻ വരെ റോഡ് കവിഞ്ഞ് ഇരുവശത്തെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. പലയിടത്തും ഉച്ചക്കുശേഷമുള്ള വ്യാപാരം തടസ്സപ്പെട്ടു. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് കാരണം ഗതാഗത തടസ്സം നേരിട്ടു.മഴ തോർന്നിട്ടും കടകളിലും മറ്റും കയറിയ വെള്ളം ഇറങ്ങിപ്പോകാൻ പിന്നെയും ഏറെ സമയം വേണ്ടി വന്നു.
നവീകരണത്തിന്റെ ഭാഗമായി പണിത ഓടകളിലൂടെ വെള്ളം കൃത്യമായി പോകുന്നില്ലെന്ന പരാതികളാണ് പല വ്യാപാരികളും പങ്കുെവച്ചത്. മാത്രമല്ല നഗരത്തിൽ പലയിടത്തും ഇന്റർലോക്ക് ചെയ്ത നടപ്പാതകൾ പൊളിഞ്ഞ് ആഴമുള്ള കുഴികൾ രൂപപ്പെട്ടത് അപകടഭീഷണിയുയർത്തുന്നു.ശനിയാഴ്ച മുതൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.മെയ് 20വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 20ന് പത്തനംതിട്ടയിലും ഇടുക്കിയിലും അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മെയ് 20ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ അതിശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. മെയ് 20ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
https://www.facebook.com/Malayalivartha