നാടിന്റെ രോദനമാകുമ്പോള്‍... സ്‌കൂളില്‍ വച്ച് പാമ്പ് കടിച്ച് കുട്ടി മരിച്ചു എന്ന ഒറ്റ കോളം സാധാരണ വാര്‍ത്ത ലോകം ഏറ്റെടടുത്തത് ഷെഹ്‌ല ഷെറിന്റെ കൂട്ടുകാരികളുടെ ധീരമായ വെളിപ്പെടുത്തലിലൂടെ; മകളുടെ മരണത്തിന് നീതി തേടി എന്തു ചെയ്യണമെന്നറിയാതെ നെട്ടോട്ടമോടുന്ന മാതാപിതാക്കള്‍ക്ക് മുന്നില്‍ ദൈവമായി അവതരിച്ചത് ആ കുട്ടികള്‍; മുഖ്യമന്ത്രിയെപ്പോലും ഇടപെടുവിച്ചത് ആ കുട്ടികളുടെ തുറന്ന് പറച്ചില്‍

10 വയസുകാരി ഷെഹ്‌ല ഷെറിന്‍ ക്ലാസില്‍ പാമ്പുകടിയേറ്റ് പിടയുമ്പോള്‍ വേദനയോടെ എല്ലാം ലോകത്തിന് മുമ്പില്‍ തുറന്ന് പറഞ്ഞ കൂട്ടുകാരികള്‍ ഷെഹ്‌ല ഷെറിന്റെ കുടുംബത്തിന് നീതി തേടിക്കൊടുക്കുന്നു. പ്രിയമോളുടെ മരണത്തില്‍ എന്തുചെയ്യണമെന്നറിയാത കരഞ്ഞ് തളര്‍ന്ന ആ മാതാപിതാക്കളുടെ വേദന ഒറ്റ കോളം വാര്‍ത്തയില്‍ ഒതുങ്ങേണ്ടതായിരുന്നു. എന്നാല്‍ ആ കുട്ടികള്‍ ചാനലുകളുടെ മുമ്പില്‍ ഒരു പേടിയുമില്ലാതെ തങ്ങളുടെ പ്രിയ കൂട്ടുകാരിയുടെ ദുരന്തം പങ്കുവച്ചു. എല്ലാവരുടേയും വീട്ടിലും ഒരു കുട്ടിയെങ്കിലും സ്‌കൂളില്‍ പഠിക്കുന്നതായിട്ടുണ്ട്. അപ്പോള്‍ പിന്നെ ഈ കുട്ടികള്‍ പറയുന്നത് സത്യമാണെങ്കില്‍... ഇതോടെ മലയാളികള്‍ ആ ഉമ്മയുടേയും ഉപ്പയുടേയും വേദന ഏറ്റെടുത്തു.
കുട്ടിയുടെ കാല്‍ മുറിഞ്ഞതെന്നാണ് ആദ്യ വാര്‍ത്ത വന്നത്. അതിനാല്‍ തന്നെ അധ്യാപകരും ഡോക്ടറുമെല്ലാം സേഫ് സോണിലായിരുന്നു. എന്നാല്‍ ഷെഹ്‌ല ഷെറിന്റെ കൂട്ടുകാരികളാണ് അത് പൊളിച്ചത്.
''എന്നെ പാമ്പു കടിച്ചതാണ്. എനിക്കു തീരെ വയ്യ. എന്നെ ആശുപത്രിയില്‍ കൊണ്ടോകൂ...'' കരഞ്ഞുകൊണ്ട് ഷെഹ്‌ല പറഞ്ഞതെന്ന് കുട്ടികള്‍ പറയുമ്പോള്‍ ലോകം അതാണ് ഏറ്റെടുത്ത്. എന്നിട്ടും സാറ്മ്മാര്‍ സമയം വൈകിപ്പിച്ചു. ഇവിടെയെല്ലാവര്‍ക്കും കാറുണ്ട്. പക്ഷേ, കുട്ടിയുടെ ബാപ്പ വന്നതിനു ശേഷമാണ് ആശുപത്രിയില്‍ കൊണ്ടു പോയത്. മുറിവില്‍ തുണികൊണ്ടു കെട്ടുകയല്ലാതെ വേണ്ടരീതിയില്‍ പ്രഥമശുശ്രൂഷ പോലും അധ്യാപകര്‍ നല്‍കിയില്ലെന്നും കുട്ടികള്‍ ആരോപിച്ചു.ക്ലാസ് മുറികളില്‍ ചില അധ്യാപകരുടെ മക്കള്‍ക്കും അധ്യാപകര്‍ക്കുമല്ലാതെ ആര്‍ക്കും ചെരിപ്പിട്ടു കയറാന്‍ അനുവാദമില്ലെന്നും കുട്ടികള്‍ ആരോപിക്കുന്നു. ഹെഡ്മാസ്റ്റര്‍ പറ!ഞ്ഞതു മൊത്തം നുണയാണ്. ഓഡിറ്റോറിയത്തില്‍ വലിയൊരു പുറ്റുണ്ട്. അതു പൊട്ടിച്ചാല്‍ത്തന്നെ പാമ്പിനെ കാണാം കുട്ടികള്‍ പറഞ്ഞു. ഇത് ചാനലുകാര്‍ ഏറ്റെടുത്തതോടെ സര്‍ക്കാരും മുഖ്യമന്ത്രിയും ഏറ്റെടുത്തു അതോടെ നടപടിയായി. അധ്യാപകനും ഡോക്ടര്‍ക്കും സസ്‌പെന്‍ഷന്‍.
പാമ്പുകടിയേറ്റ് ആശുപത്രിയിലെത്തിച്ച കുട്ടിക്കു പ്രതിവിഷമായ സ്‌നേക്ക് ആന്റിവെനം ഉണ്ടായിരുന്നിട്ടും നല്‍കാത്ത സംഭവത്തില്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോ. ജിസ മെറിന്‍ ജോയിക്കു വീഴ്ച സംഭവിച്ചുവെന്ന് വയനാട് ഡിഎംഒ ഡോ. ആര്‍. രേണുകയുടെ അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നാണു മന്ത്രി കെ.കെ.ശൈലജയുടെ നിര്‍ദേശപ്രകാരം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍.സരിത സസ്‌പെന്‍ഷന്‍ നടപടി എടുത്തത്. പ്രതിവിഷം നല്‍കാനുള്ള അവസരം നഷ്ടപ്പെടുത്തിയതിനാണു സസ്‌പെന്‍ഷന്‍.
കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോകുകയാണെന്ന് പിതാവ് അബ്ദുല്‍ അസീസ് പറഞ്ഞതു കൊണ്ടാണു പ്രതിവിഷം നല്‍കാത്തതെന്ന് ഡോ. ജിസ ഡിഎംഒയെ അറിയിച്ചു. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെങ്കില്‍ അറിയിക്കണമെന്നു പറഞ്ഞു തന്റെ ഫോണ്‍ നമ്പര്‍ നല്‍കിയിരുന്നു. മെഡിക്കല്‍ കോളജില്‍ എത്തുന്നതിനു മുന്‍പ് അബ്ദുല്‍ അസീസ് വിളിച്ചിരുന്നെന്നും കുട്ടിയുടെ അവസ്ഥ മോശമാകുന്നെന്നും അറിയിച്ചു.
അതിനിടെ കടിച്ച പാമ്പിന്റെ ഉഗ്ര വിഷവും ചര്‍ച്ചയാകുന്നു. വൈകിട്ട് 3.15നാണു കുട്ടിയെ പാമ്പു കടിച്ചത്. 3 മണിക്കൂര്‍ തികയുമ്പോഴേക്കും മരിച്ചു. ഉഗ്രവിഷമുള്ള പാമ്പാണെങ്കിലേ ഇത്രവേഗം മരണം സംഭവിക്കൂ എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍, കുട്ടിയെ കടിച്ച പാമ്പേതാണെന്നു തിരിച്ചറിയുന്നതു പോയിട്ട്, കുട്ടിയെ പാമ്പു കടിച്ചതുതന്നെയാണോയെന്ന് ഉറപ്പിക്കാന്‍ പോലും സ്‌കൂള്‍ അധികൃതര്‍ക്കായില്ല. ഏതാണ്ട് 2 മീറ്ററോളം ആഴത്തിലായിരുന്നു മാളം. തറയുടെ അടിയില്‍ മണ്ണിളകിപ്പോയിടത്തുകൂടി വേറെയും പൊത്തുകളുണ്ട്. ഇവിടെനിന്നു പാമ്പിനെ പിടിച്ചെന്നു കുട്ടികള്‍ പറയുന്നുണ്ടെങ്കിലും പിടിച്ചില്ലെന്നു തന്നെയാണു സ്‌കൂള്‍ അധികൃതര്‍ ഉറപ്പിച്ചു പറയുന്നത്. എന്തായാലും നീതി തേടിയലയുന്ന ഉമ്മയ്ക്കും ഉപ്പയ്ക്കും ഒരു തണലാവുകയാണ് ഈ കുരുന്നുകള്‍.
https://www.facebook.com/Malayalivartha