ഡയറക്ടർമാർ ലോക്ക് ഡൗണിൽ മുങ്ങിയത് ചട്ടലംഘനം തന്നെയെന്ന് കെ എസ് ആർ ടി സി എം ഡി മലയാളിവാർത്തയോട് ;കെ എസ് ആർ ടി സിയുടെ രണ്ട് എക്സിക്യൂട്ടീവ് ഡിറക്ടർമാർ ലോക്ക് ഡൗൺ ലംഘിച്ചു നടത്തിയ യാത്രയാണ് വിവാദമായത്
2020 മാർച്ച് 23 ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് KSRTC യുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥർ കോഴിക്കോട് നിന്നും കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര നടത്തിയത് വൻ വിവാദമായിരുന്നു . 1200 KSRTC ബസുകളുമായി പ്രതിദിനം 4.5 ലക്ഷം കിലോമീറ്റർ സർവീസ് ഓപ്പറേറ്റ് ചെയ്യുന്ന കോഴിക്കോട് നോർത്ത് സോൺ എക്ലിക്യൂട്ടീവ് ഡയറക്ടർ കെ.രാജേന്ദ്രൻ മാർച്ച് 24-ന് വെളുപ്പിന് KSRTC യുടെ തന്നെ ഡ്രൈവറെയും കൂട്ടി കോവിഡ് അതീവ ജാഗ്രതാ പ്രദേശമായ കോഴിക്കോടു നിന്ന് KSRTC ജീപ്പിൽ തിരുവനന്തപുരത്തേക്ക് നടത്തിയ യാത്രയും 1650 KSRTC ബസുകളുമായി പ്രതിദിനം 6 ലക്ഷം കിലോമീറ്റർ സർവീസ് ഓപ്പറേഷൻ്റെ നിയന്ത്രണമുണ്ടായിരുന്ന എറണാകുളം സെൻട്രൽ സോൺ എക്ലിക്യൂട്ടീവ് ഡയറക്ടർ സുകുമാരൻ റ്റി. സ്വന്തം കാറിൽ മാർച്ച് 24ന് വൈകുന്നേരം കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തെ സ്വന്തം വീട്ടിലേക്ക് നടത്തിയ യാത്രയുമാണ് വിവാദമായത്.ഈ രണ്ടു യാത്രയും ലോക്ക് ഡൗൺ നിയമലംഘനമാണ് എന്ന് മലയാളിവാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സംബന്ധിച്ച് താൻ എം ഡി യുടെ അനുവാദത്തോടെയാണ് യാത്രചെയ്തത് എന്ന വിശദീകരണവുമായി ഈ ഉദ്യോഗസ്ഥരിൽ ഒരാൾ മലയാളിവാർത്തയോട്പ്രതികരിക്കുകയും ചെയ്തു.
എന്നാൽ ഇതുമായി ബന്ധപെട്ട് മലയാളിവാർത്ത കെ എസ് ആർ ടി സി എം ഡിയുമായി ബന്ധപ്പെട്ടപ്പോൾ ഈ ഉദ്യോഗസ്ഥർ ലോക്ക് ഡൌൺ സമയത്ത് നടത്തിയ യാത്ര ചട്ടലംഘനമാണ് എന്നായിരുന്നു കെ എസ് ആർ ടി സി എം ഡി എം പി ദിനേശ് മലയാളിവാർത്തയോട് പറഞ്ഞത്.താൻ നേരിട്ട് അങ്ങനെ ഒരു ഉദ്യോഗസ്ഥനും ലോക്ക് ഡൌൺ സമയത്തു യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടില്ല എന്നും അദ്ദേഹം മലയാളിവാർത്തയോട് പറഞ്ഞു.
കൊല്ലം സബ്കളക്ടർ സ്വന്തം നാടായ മൈസൂരിലേക്ക് കോവിഡ് ലോക്ക് ഡൗൺ നിയന്ത്രണകാലത്ത് യാത്ര ചെയ്തതിൻ്റെ പേരിൽ അദ്ദേഹത്തെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. കോവിഡ് പ്രതിരോധ സംവിധാനങ്ങൾ ഏകോപിപ്പിക്കുന്ന പൊതുഗതാഗത ഭരണ വകുപ്പു സെക്രട്ടറിയായ ഗതാഗത സെക്രട്ടറി ജോതി ലാലിൻ്റെ നിയന്ത്രണത്തിലുള്ള ഗതാഗത വകുപ്പിന് കീഴിലുള്ള KSRTC യിലെ MD കഴിഞ്ഞാൽ ഏറ്റവും സീനിയറായ രണ്ട് എക്ലിക്യൂട്ടീവ് ഡയറക്ടർമാരാണ് നിയമ ലംഘനം നടത്തിയിരിക്കുന്നത് എന്നത് ഇതിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
ജനങ്ങൾക്കും ജീവനക്കാർക്കും മാതൃകയാകേണ്ട ഈ രണ്ട് ഉദ്യോഗസ്ഥരും നിയമലംഘനം നടത്തിയത്, ഏതാണ്ട് 2850 KSRTC ബസുകൾ നിയന്ത്രിക്കാൻ സോണൽ ആസ്ഥാനങ്ങളിൽ ഉണ്ടാകേണ്ട സമയത്താണ്. ഈ ചുമതലകളൊക്കെ വിട്ട് ലോക്ക് ഡൗൺ കാലഘട്ടത്തിൽ സുഖവാസം നടത്തുന്നത് നിയമ രഹിതവും നീതിരഹിതവുമാണെന്ന് തൊഴിലാളി നേതാക്കൾ തന്നെ ചൂണ്ടിക്കാണിക്കുന്നു.
ലോക്ക് ഡൗൺ കാലത്ത് KSRTC ബസുകൾക്ക് ആവശ്യമായ മെയിൻ്റനൻസ് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട മെക്കാനിക്കൽ വിഭാഗം ഉന്നത ഉദ്യോഗസ്ഥരായ ഈ രണ്ട് ഓഫീസർമാർ മുങ്ങി സുഖവാസത്തിന് പോയതോടെ നോർത്ത്, സെൻട്രൽ സോണുകളിൽ KSRTC ബസുകളുടെ മെയിൻ്റനൻസ് ഏകോപിപ്പിക്കുവാനോ, അവലോകനം നടത്താനോ ആരും ഇല്ലാത്ത അവസ്ഥയായി.
ഇതിനിടെ ഈ രണ്ടു മേഖലാ അധികാരികളുടെയും നിയമവിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടി, കുമളി KSRTC അധികാരി ഇരുപത്തിനാലാം തീയതി ലോക്ക് ഡൗൺ കാലഘട്ടത്തിൽ KSRTC തൊടുപുഴയിലെ ജീപ്പ് നിയമവിരുദ്ധമായി കുമളിയിലെത്തിച്ച്, നിയമവിരുദ്ധമായി ത്രശ്ശൂർ വഴി വയനാട്ടിലെക്ക് യാത്ര ചെയ്തതായും തൊഴിലാളി യൂണിയൻ നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. ഇയാൾക്കെതിരെയും ശിക്ഷാ നടപടികൾ എടുക്കണമെന്ന നിലപാടിലാണ് യൂണിയൻ നേതാക്കളും ജീവനക്കാരും.
കോവിഡ് പ്രതിരോധ സംവിധാനം നിയന്ത്രിക്കുന്ന സർക്കാർ സെക്രട്ടറിയുടെ മൂക്കിനു താഴെ അദ്ദേഹത്തിൻ്റെ വകുപ്പിൽ സംഭവിച്ച വീഴ്ച ഏറെ ഗൗരവത്തോടെ തന്നെ സർക്കാർ പരിഗണിക്കുന്നതായും റിപ്പോർട്ടുണ്ട്.
ശ്രീ രാജമാണിക്യം IAS, KSRTC MD ആയിരുന്ന സമയത്ത് നിശ്ചിത യോഗ്യതകളില്ലാത്ത എക്ലിക്യൂട്ടീവ് ഡയറക്ടർമാരെയടക്കമുള്ളവരെ തരംതാഴ്ത്തണമെന്ന ബോർഡ് തിരുമാനത്തിൽ തരംതാഴ്ത്തപെടെണ്ടവരായിരുന്നു ഈ രണ്ട് ഉദ്യോഗസ്ഥരും. എന്നാൽ KSRTC യിലെ LDF നോൺ ഒഫിഷ്യൽ ബോർഡ് അംഗങ്ങളുടെ സമ്മർദ്ധത്തിലാണ് തരംതാഴ്ത്തൽ നടക്കാതിരുന്നത് എന്ന് ചൂണ്ടിക്കാണിച്ചിരുന്നു.
ഫെബ്രുവരിയിലെ ഏറ്റവും ഒടുവിൽ നടത്തിയ KSRTC ബോർഡ് മീറ്റിങ്ങിൽ ഗതാഗത സെക്രട്ടറി കൂടിയായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന പൊതുഭരണ സെക്രട്ടറി ശ്രീ ജ്യോതിലാൽ വിവാദ മുങ്ങൽ നടത്തിയ രണ്ടു സോണൽ മേധാവികളെയും രാജമാണിക്യവും KSRTC ബോർഡും പുറപ്പെടുവിച്ച നിർദ്ദേശപ്രകാരം രണ്ട് ആഴ്ചക്കുള്ളിൽ തരംതാഴ്ത്തണമെന്ന് KSRTCക്ക് കർശ്ശന നിർദ്ദേശം നൽകിയിരുന്നു.
https://www.facebook.com/Malayalivartha