ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ്ങള്‍ക്ക് വന്‍തോതില്‍ നാശം വരുത്തി: നിരവധി സൈനികർക്ക് പരിക്ക്...

റഫയ്ക്ക് നേരെ വ്യാപക ആക്രമണത്തിന് ഒരുങ്ങുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെ, ലക്ഷ്യം നേടും വരെ പിന്‍വാങ്ങില്ലെന്ന് പ്രഖ്യാപിച്ച് നെതന്യാഹു. അമേരിക്ക ഉള്‍പ്പെടെ ലോക രാജ്യങ്ങളുടെ സമ്മര്‍ദം തള്ളിയ നെതന്യാഹു, ഹമാസിന്റെ സൈനിക സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതിനിടെ നെതന്യാഹുവിനെതിരെയുള്ള ജനരോഷം ഇസ്രായേലില്‍ തുടരുകയാണ്. ബന്ദികളുടെ ബന്ധുക്കള്‍ ഇന്നലെയും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. ഹമാസിനും മുമ്പ് പുറന്തള്ളേണ്ടത് നെതന്യാഹുവിനെയാണെന്ന് പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡ് പറഞ്ഞു. ഗസ്സയില്‍ സൈനികര്‍ കൊല്ലപ്പെടുന്നതിന്റെ ഉത്തരവാദിത്തം നെതന്യാഹുവിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം 5 സൈനികര്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് സൗഹൃദ വെടിവെപ്പിലാണെന്ന് ഇസ്രായേല്‍ സൈന്യത്തിന്റെ വിശദീകരണം. സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്നും സൈനിക വക്താവ് അറിയിച്ചു. അതേ സമയം, ഇന്നലെ 15 സൈനികര്‍ക്ക് കൂടി പരിക്കേറ്റതായി ഇസ്രായേല്‍ വെളിപ്പെടുത്തി. വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്കു നേരെ ഹിസ്ബുല്ല നടത്തിയ ആക്രമണത്തിലാണ് ഇതില്‍ നാലു സൈനികര്‍ക്ക് പരിക്കേറ്റത്. ഹിസ്ബുല്ല അയച്ച നൂറുകണക്കിന് മിസൈലുകള്‍ ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് വന്‍തോതില്‍ നാശം വരുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.
ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്ന വംശഹത്യാ നടപടികള്‍ അതിന്റെ മൂര്‍ധന്യത്തിലെത്തിയെന്നും ഫലസ്തീന്‍ ജനതയെ രക്ഷിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതിക്കു മുമ്പാകെ ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടു. വംശഹത്യാ കേസിന്റെ ഭാഗമായി ദക്ഷിണാഫ്രിക്ക കൈമാറിയ പുതിയ പരാതിയിലാണ് ഹേഗിലെ കോടതിയില്‍ വാദം ആരംഭിച്ചത്. ഇസ്രായേലിന്റെ വാദം ഇന്ന് നടക്കും.
അതിനിടെ, ഇസ്രായേലിന്റെ ശക്തമായ ആക്രമണം നടക്കുന്ന റഫയില്‍ സുരക്ഷ മുന്‍നിര്‍ത്തി ഭക്ഷണ വിതരണം നിര്‍ത്തിയതായി യു.എന്‍ ഏജന്‍സിയായ വേള്‍ഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു. മേയ് 11 മുതല്‍ യു.എന്നിന്റെ ഭക്ഷണ വിതരണം മുടങ്ങിയിരിക്കുകയാണ്. ഖാന്‍ യൂനിസ്, ദൈര്‍ അല്‍ ബലാഹ് എന്നിവിടങ്ങളില്‍ സ്ഥിതി പരിതാപകരമാണ്. റഫ- ഈജിപ്ത് അതിര്‍ത്തി ഇസ്രായേല്‍ സൈന്യം പിടിച്ചെടുത്ത് അടച്ചത് കാരണം ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും ക്ഷാമം രൂക്ഷമാണ്. മിക്ക ആശുപത്രികളുടെ പ്രവര്‍ത്തനവും നിലച്ചിരിക്കുകയാണ്.
റഫായിലേക്കുള്ള ഇസ്രയേലിന്റെ നുഴഞ്ഞുകയറ്റം വര്‍ധിച്ചാല്‍ മാനുഷിക ദുരന്തത്തിലേക്കും സഹായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സ്തംഭിപ്പിക്കുന്നതിലേക്കും നയിക്കുമെന്ന് ഫുഡ് ഏജന്‍സി അറിയിച്ചു. ഗാസയില്‍ സംഭരിച്ചുവെച്ച ഭക്ഷണവും ഇന്ധനവും ദിവസങ്ങള്‍ക്കുള്ളില്‍ തീരുമെന്നും അവര്‍ പറഞ്ഞു. മെയ് ആറ് മുതല്‍ കരേം അബു സലേം അതിര്‍ത്തിയില്‍ പോകുവാനോ സഹായം സ്വീകരിക്കാനോ സാധിച്ചിട്ടില്ലെന്നും ഏജന്‍സി കൂട്ടിച്ചേര്‍ത്തു.
100 ടണ്‍ സഹായം അടങ്ങുന്ന ഒരു കപ്പല്‍ ഗാസയിലേക്ക് ബ്രിട്ടീഷ് കയറ്റുമതി ചെയ്തിട്ടുണ്ട്. ക്രിപ്റ്റസില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ ഗാസന്‍ തീരത്ത് അമേരിക്കന്‍ സൈന്യം താല്‍ക്കാലികമായി നിര്‍മിച്ച തുറമുഖത്തെത്തിക്കുകയാണ് ലക്ഷ്യമെന്ന് ബ്രിട്ടനിലെ വിദേശകാര്യ ഓഫീസ് വ്യക്തമാക്കി. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് നിര്‍മിച്ച 8400 ഓളം വരുന്ന താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ അടങ്ങുന്ന സഹായം ഈ തുറമുഖത്തേക്ക് വരുന്ന ആദ്യത്തെ സഹായമാണ്.
ഗാസയിലേക്ക് സഹായമെത്തിക്കുന്ന വേഗമേറിയതും ഫലപ്രദവുമായ കരമാര്‍ഗത്തിന് പകരമല്ല സമുദ്രമാര്‍ഗമുള്ള കയറ്റുമതിയെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കരമാര്‍ഗത്തിലൂടെ 500 സഹായ ട്രക്കുകളെങ്കിലും ഗാസയിലേക്ക് കയറ്റിവിടണമെന്നും അഷ്ഡോഡ് തുറമുഖമടക്കമുള്ള പല വഴികളും തുറക്കാനുള്ള പ്രതിജ്ഞാബദ്ധത പാലിക്കാന്‍ ഇസ്രയേല്‍ തയ്യാറകണമെന്നും ബ്രിട്ടന്‍ ആവശ്യപ്പെട്ടു.
ഈജിപ്ത് ഉള്‍പ്പെടെ അറബ് രാജ്യങ്ങളുടെ സുരക്ഷാ സംവിധാനത്തിലും ഇസ്രായേല്‍ മേല്‍നോട്ടത്തിലും അതിര്‍ത്തി തുറക്കാം എന്ന നിര്‍ദേശമാണ് ഇസ്രായേല്‍ മുന്നോട്ടു വെച്ചത്. എന്നാല്‍ ഈജിപ്ത് ഈ നിര്‍ദേശം തള്ളിയന്നാണ് റിപ്പോര്‍ട്ട്.
കൈറോയില്‍ ഇസ്രായേല്‍ സംഘം ഈജിപ്ത് സുരക്ഷാ വിഭാഗം മേധാവികളുമായി അതിര്‍ത്തി തുറക്കുന്ന കാര്യം ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനം ആയില്ലെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധാനന്തര ഗസ്സയുടെ നടത്തിപ്പും രാഷ്ട്രീയ പരിഹാര മാര്‍ഗങ്ങളും മുന്നില്‍ കാണാതെയുള്ള റഫ ആക്രമണം പ്രതിസന്ധി സങ്കീര്‍ണമാക്കുമെന്ന് അമേരിക്ക ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha

























