ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

ഇസ്രായേൽ സേനയും ഹമാസും തമ്മിൽ രൂക്ഷമായ പോരാട്ടം തുടരുന്നതിനിടെ ഗാസ മുനമ്പിൽ നിന്ന് മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ സൈനികർ കണ്ടെടുത്തതായി ഇസ്രായേൽ. ഇറ്റ്സാക്ക് ഗെലറെൻ്റർ, അമിത് ബുസ്കില , ഷാനി ലൂക്ക് എന്നീ ബന്ദികളുടെ മൃതദേഹമാണ് കണ്ടെടുത്തത്. സൈന്യവും ഷിൻ ബെറ്റും ചേർന്ന് ഒറ്റരാത്രികൊണ്ട് നടത്തിയ ഓപ്പറേഷനിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് ഐഡിഎഫ് വക്താവ് റിയർ അഡ്എം ഡാനിയൽ ഹഗാരി അറിയിച്ചു.
ഒക്‌ടോബർ 7-ന് ഹമാസിൻ്റെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിൻ്റെ ദിവസം രാവിലെ റെയ്‌മിനടുത്തുള്ള സൂപ്പർ നോവ സംഗീതോത്സവത്തിലായിരുന്നു മൂവരും, തുടർന്ന് മെഫാൽസിം പ്രദേശത്തേക്ക് കൊണ്ടുപോയി ഹമാസ് ഭീകരർ മൂവരെയും കൊലപ്പെടുത്തിയെന്നും പിന്നീട് അവരുടെ മൃതദേഹങ്ങൾ ഗാസയിലേക്ക് കൊണ്ടുപോവുകയുമായിരുന്നെന്ന് ഹഗാരി പറഞ്ഞു.
അടുത്തിടെ വരെ, ഗെലറെൻ്ററും ബുസ്കിലയും ജീവിച്ചിരിപ്പുണ്ടെന്ന് അനുമാനിക്കപ്പെട്ടിരുന്നു, എന്നാൽ ഒക്ടോബർ 7 ന് ഹമാസ് ഭീകരർ നഗ്നയാക്കി ട്രക്കില്‍ കൊണ്ടുപോയ ഷാനിയുടെ മരണവാർത്ത സമൂഹ മാധ്യമങ്ങളിലൂടെ സഹോദരി ആഥി ലൂക്ക് അറിയിച്ചിരുന്നു. പലസ്തീൻ സംഘം പിടികൂടി ഒരു പിക്കപ്പ് ട്രക്കിൽ കൊണ്ടുപോയ ഡസൻ കണക്കിന് ആളുകളിൽ 22 കാരിയായ ജർമ്മൻ വനിത ഷാനി ലൂക്ക് ഉൾപ്പെട്ടിരുന്നു.
ഷാനി ലൂക്കിന്റെ അമ്മ തന്നെയാണ് ആദ്യം മകളെ തിരികെ എത്തിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഗാസയിൽ ആയുധധാരികളായ പലസ്തീന്‍ ഭീകരവാദ സംഘടനയായ ഹമാസ് ഒരു പിക്കപ്പ് ട്രക്കിന് പിന്നിൽ അബോധാവസ്ഥയിൽ കിടക്കുന്ന അർദ്ധനഗ്നയായ സ്ത്രീയെയും കൊണ്ട് പരേഡ് നടത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു.
ഹമാസ് ഭീകരർ യുവതിയുടെ പുറത്ത് കയറി ഇരിക്കുന്നതും യുവതിയുടെ ദേഹത്ത് തുപ്പുന്നതും ദൃശ്യങ്ങളിൽ നിന്നും കാണാമായിരുന്നു. ഷാനിയുടെ ലോക്ക് ചെയ്ത മുടിയും ശരീരത്തിലെ വ്യത്യസ്തമായ ടാറ്റുവും കണ്ടായിരുന്നു കുടുംബം വീഡിയോയിൽ നിന്നും യുവതിയെ തിരിച്ചറിഞ്ഞത്. ഇത് ജര്‍മ്മൻ പൗരയായ ഷാനി ലൂക്ക് ആണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് സഹായ അഭ്യർത്ഥനയുമായി അമ്മ എത്തിയത്. യുവതി കൊല്ലപ്പെട്ടതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തു വന്നെങ്കിലും ഇസ്രയേൽ ഇത് സ്ഥിരീകരിച്ചിരുന്നില്ല.
ഇതിനിടെ യുവതിയുടെ ക്രെഡിറ്റ് കാർഡിൽ നിന്ന് പണം നഷ്ടപ്പെട്ടതായി മാതാവ് റിക്കാർഡ ലൂക്ക് വ്യക്തമാക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഷാനിയുടെ മരണവാർത്ത പുറത്ത് വരുന്നത്. മരിച്ചതായി സ്ഥിരീകരിച്ചിരുനെങ്കിലും ലൂക്കിന്റെ മൃതദേഹം ഗാസയിൽ നിന്ന് ലഭിച്ചിരുന്നില്ല. വെള്ളിയാഴ്ച തന്നെ മൃതദേഹങ്ങൾ കണ്ടെത്തിയെങ്കിലും ഓപ്പറേഷൻ അവസാനിക്കുന്നതുവരെ സൈന്യം കാത്തിരിക്കുകയായിരുന്നു.
ഓപ്പറേഷൻ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പ്രചരിച്ചതിനെ തുടർന്ന് ബന്ദികളാക്കിയ മൂന്ന് പേരുടെ പേരുൾപ്പെടെ ചില വിവരങ്ങൾ പുറത്തുവിടാൻ സൈന്യം തീരുമാനിക്കുകയായിരുന്നു. ഐഡിഎഫ് പിടികൂടി ഷിൻ ബെറ്റ് ചോദ്യം ചെയ്ത ഫലസ്തീൻ ഭീകരരിൽ നിന്നാണ് ഓപ്പറേഷൻ്റെ ചില രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചതെന്നും ഹഗാരി പറഞ്ഞു.
അതേ സമയം, തെക്കൻ ഗാസ നഗരമായ റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാനുള്ള നെതന്യാഹുവിൻ്റെ സർക്കാരിൻ്റെ തീരുമാനം ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് ഇസ്രായേലിൻ്റെ ബന്ദി ചർച്ചാ സംഘത്തിലെ മുതിർന്ന അംഗത്തെ ഉദ്ധരിച്ച് ചാനൽ 12 റിപ്പോർട്ട് ചെയ്തു. മൊസാദ് മേധാവി ഡേവിഡ് ബാർണിയ, ഷിൻ ബെറ്റ് മേധാവി റോണൻ ബാർ, ഐഡിഎഫ് എന്നിവരടങ്ങിയ സംഘമാണ് ചർച്ച നടത്തിയത്.
റഫയിലെ ഓപ്പറേഷൻ പോലുള്ള സൈനിക സമ്മർദ്ദമാണ് ഹമാസിനെ ബന്ദി ഇടപാടിന് പ്രേരിപ്പിക്കുന്നതെന്ന് നെതന്യാഹു പ്രതികരിച്ചു. റഫ ഓപ്പറേഷൻ കൂടുതൽ വിപുലപ്പെടുത്തുന്നത് ഹമാസ് നേതാവ് യഹ്യ സിൻവാറിനെ നിലവിലെ വിട്ടുവീഴ്ച വിസമ്മതം ഇരട്ടിയാക്കുമെന്നും സമീപഭാവിയിൽ ഒരു കരാറിലെത്താനുള്ള ശ്രമങ്ങളെ ദോഷകരമായി ബാധിക്കുമെന്നും ചർച്ചയിൽ വാദങ്ങൾ ഉയർന്നു. ഗാസയിലെ ഹമാസിൻ്റെ ഭരണത്തിന് പകരം ഇസ്രായേൽ ഒരു പ്രായോഗിക ബദൽ മുന്നോട്ട് കൊണ്ടുപോകുകയാണെങ്കിൽ മാത്രമേ സിൻവാറിനെ തൻ്റെ ആവശ്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ ഈ ഘട്ടത്തിൽ പ്രവർത്തിക്കുന്നുള്ളൂവെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പ്രതികരിച്ചു.
https://www.facebook.com/Malayalivartha

























