മലപ്പുറത്ത് വ്യാപക അറസ്റ്റ്; ഉച്ചവരെ അറസ്റ്റിലായത് 42 പേര്‍; നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു ; കണ്ണൂരിൽ ട്രിപ്പിൾ ലോക്ക് ഡൌൺ
മലപ്പുറത്ത് ലോക്ക് ഡൗണ്‍ ലംഘിച്ചതിന് വ്യാപക അറസ്റ്റ്. ഇന്ന് ഉച്ചവരെ 42 പേരാണ് അറസ്റ്റിലായിരിക്കുന്നത്. പതിമൂന്ന് വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്.
അതേസമയം അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് അറിയിച്ചിട്ടും കണ്ണൂരില്‍ ഇന്ന് രാവിലെ മുതല്‍ വാഹനങ്ങള്‍ വ്യാപകമായി റോഡിലിറങ്ങിയത് പൊലീസിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. കണ്ണൂര്‍ ടൗണിലേക്ക് പോകാനായി കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.
കണ്ണൂര്‍ ന്യൂ മാഹിയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ നിസ്‌കാരത്തിനെത്തിയ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഇവരെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി.
മെയ് മൂന്ന് വരെ ജില്ലയില്‍ ഒരു ഇളവും ഇല്ലെന്ന് പൊലീസ് അറിയിച്ചു. ജില്ലയിലെ എല്ലാ ഗ്രാമങ്ങളും ഇന്ന് മുതല്‍ അടയ്ക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുവാദമുള്ളൂ.
കാസര്‍കോഡ് മാതൃകയില്‍ ട്രിപ്പിള്‍ ലോക്ക് സംവിധാനത്തില്‍ എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും കര്‍ശന പരിശോധനയാണ് നടക്കുന്നത്. ഐജി അശോക് യാദവിന്റെ മേല്‍ നോട്ടത്തില്‍ മൂന്ന് എസ്പി മാര്‍ക്കാണ് നിരീക്ഷണ ചുമതല.
ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുകയാണെന്നും ഇവരെല്ലാം അറസ്റ്റിലാകുമെന്നും ഐ.ജി അശോക് യാദവ് പറഞ്ഞു. കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമാണ്. ജില്ല അതിര്‍ത്തി സീല്‍ ചെയ്തതായും ഐ.ജി അറിയിച്ചു. അത്യാവശ്യ മരുന്നുകള്‍ക്കായി ആളുകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളെ ബന്ധപ്പെടാം.
കണ്ണൂരില്‍ പതിനെട്ട് കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍,കൂത്തുപറമ്പ്, തലശ്ശേരി, പാനൂര്‍, ഇരിട്ടി നരസഭകള്‍, പാട്യം, മൊകേരി, ചൊക്‌ളി, കോട്ടയം മലബാര്‍, ഏരുവേശ്ശി, കടന്നപ്പള്ളി പാണപ്പുഴ, മാട്ടൂല്‍, മാടായി, നടുവില്‍, കോളയാട്, ചിറ്റാരിപ്പറമ്പ് ,പെരളശ്ശേരി എന്നീ പഞ്ചായത്തുകളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha