കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ മറുനാട്ടിലുള്ളവരെ എത്തിക്കാനുള്ള മാര്‍ഗരേഖ തയാറാക്കി
വിദേശരാജ്യങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും കഴിയുന്ന മലയാളികളെ കേരളത്തിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗരേഖ തയാറാക്കി. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍, ഒരു മാസത്തിനകം 3 മുതല്‍ 5.5 ലക്ഷംവരെ മലയാളികള്‍ക്ക് മടങ്ങിയെത്താം.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് മാര്‍ഗരേഖ തയാറാക്കിയത്. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് പരിശോധനാഫലം നെഗറ്റീവാണെങ്കില്‍ പോലും 27,000 പേരെ വരെ ഒരുസമയം നിരീക്ഷണത്തില്‍ പാര്‍പ്പിക്കേണ്ടിവരും. തിരികെയെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പു വരുത്തി നോര്‍ക്ക തയാറാക്കുന്ന പ്രത്യേക വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യണം.
പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍ താഴം പറയും പ്രകാരമാണ്.
വിമാനത്താവളങ്ങളിലെ പരിശോധനയില്‍ രോഗ ലക്ഷണങ്ങളുള്ളവരെ കോവിഡ് കെയര്‍ സെന്ററുകളിലോ കോവിഡ് ആശുപത്രികളിലോ അയയ്ക്കും. ലഗേജും ഈ സെന്ററുകളില്‍ സൂക്ഷിക്കും. ലക്ഷണങ്ങളില്ലാത്തവരെ വീടുകളിലേക്ക് അയയ്ക്കും. ഇവര്‍ 14 ദിവസം ആരോഗ്യവകുപ്പിന്റെ നീരീക്ഷണത്തില്‍.
പ്രവാസികളെ സ്വീകരിക്കാന്‍ വിമാനത്താവളങ്ങളില്‍ ബന്ധുക്കളെ അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ മാത്രം. ആവശ്യമുള്ളവര്‍ക്കു സ്വന്തം ചെലവില്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ക്വാറന്റീന്‍ ചെയ്യാം. പ്രവാസികള്‍ അതതു രാജ്യങ്ങളില്‍നിന്നു യാത്ര തിരിക്കുന്നതിന് എത്ര ദിവസത്തിനുള്ളില്‍ ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യവകുപ്പ് തീരുമാനിക്കും.
മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് സൗകര്യം പ്രവാസി സംഘടനകള്‍ ഒരുക്കണം. വിമാന ടിക്കറ്റുകള്‍ക്ക് അമിത നിരക്ക് ഈടാക്കരുത്.
കേരളത്തില്‍ നിന്ന് വിദേശത്തേക്കു പോകുന്ന യാത്രക്കാര്‍ക്കും പ്രോട്ടോക്കോള്‍ തയാറാക്കണം. റെയില്‍വേ യാത്രക്കാരെ സ്‌ക്രീന്‍ ചെയ്യാന്‍ ആവശ്യമായ ഒരുക്കങ്ങള്‍ ആരോഗ്യവകുപ്പ് നടത്തണം.
മടങ്ങിയെത്തുന്ന പ്രവാസികളുടെ മുന്‍ഗണനാക്രമം: വിസിറ്റിങ് വീസയിലെത്തി കാലാവധി കഴിഞ്ഞവര്‍, വയോജനങ്ങള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, കോവിഡ് അല്ലാത്ത രോഗബാധിതര്‍, വീസ കാലാവധി പൂര്‍ത്തിയായവര്‍, കോഴ്‌സുകള്‍ പൂര്‍ത്തിയായി, സ്റ്റുഡന്റ് വീസയിലുള്ളവര്‍, ജയില്‍ മോചിതരായവര്‍
https://www.facebook.com/Malayalivartha