വിശ്വാസ വഞ്ചന നടത്തി ചതിയിലൂടെ ജോലി സമ്പാദിക്കണമെന്ന ഉദ്ദേശ്യത്തോടെ വ്യാജരേഖ ചമച്ചു; സ്വപ്‌ന സുരേഷിനെതിരേ പോലീസ് കേസെടുത്തു

വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചെന്ന പരാതിയില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയ്ക്കെതിരെ കേസ്. ഐടി വകുപ്പിന്റെ പരാതിയില്‍ തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
വിശ്വാസ വഞ്ചന നടത്തി ചതിയിലൂടെ ജോലി സമ്പാദിക്കണമെന്ന ഉദ്ദേശ്യത്തോടെ സ്വപ്ന വ്യാജരേഖ ചമച്ചെന്നാണ് എഫ്.ഐ.ആർ. രണ്ടാംപ്രതിയായി കൺസൾട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർ കൂപ്പേഴ്സ്, മൂന്നാംപ്രതിയായി വിഷൻ ടെക്നോളജീസ് എന്നീ പേരുകളും എഫ്.ഐ.ആറിലുണ്ട്.
സ്വപ്നയുടെ ബി.കോം ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മഹാരാഷ്ട്രയിലെ ഡോ. ബാബാസാഹിബ് അംബേദ്കർ സാങ്കേതിക സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റാണ് വിവിധയിടങ്ങളിൽ ജോലിക്കായി സ്വപ്ന ഹാജരാക്കിയിരുന്നത്. എന്നാൽ ഈ സർവകലാശാല ബി.കോം കോഴ്സ് പോലും നടത്തുന്നില്ലെന്നതാണ് കണ്ടെത്തൽ.
2008 മുതൽ 2011 വരെ സർവകലാശാലയ്ക്ക് കീഴിൽ റെഗുലറായി പഠിച്ച് ബി.കോം പൂർത്തിയാക്കിയെന്നാണ് സ്വപ്നയുടെ സർട്ടിഫിക്കറ്റിലുള്ളത്. എയർഇന്ത്യ സാറ്റ്സ്, യുഎഇ കോൺസുലേറ്റ് എന്നിവിടങ്ങളിലും ഐടി വകുപ്പിന് കീഴിലെ സ്ഥാപനത്തിലും സ്വപ്ന ജോലി നേടാൻ ഉപയോഗിച്ചതും ഇതേ സർട്ടിഫിക്കറ്റായിരുന്നു. അതിനിടെ, വ്യാജ സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാനായി ഇതേ സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റ് വരെ പ്രവർത്തിക്കുന്നതായുള്ള വിവരവും പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha