രാഷ്ട്രീയം വിടുമോ? പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ ജീവിതം പി. ജയരാജന്‍ അവസാനിപ്പിക്കുന്നുവെന്ന് സൂചന; പി. ജയരാജന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതോടെ തീരുമാനം ശക്തമാകുന്നു

കതിരൂര്‍ മനോജ് വധക്കേസില്‍ യു.എ.പി.എ അനുസരിച്ചുള്ള കുറ്റം ചുമത്താന്‍ സി.ബി.ഐ.ക്ക് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പി.ജയരാജന്‍ അടക്കമുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതോടെയാണ് തീരുമാനമെന്നറിയുന്നു. പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ ജീവിതം അദ്ദേഹം അവസാനിപ്പിക്കുന്നത് സി പി എമ്മിനോട് വിയോജിച്ചുകൊണ്ടാണ്. ഒരു കാലത്ത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ ആകുമെന്ന് കരുതിയിരുന്ന ജയരാജന്റെ രാഷ്ട്രീയ ജീവിതത്തില്‍ കുറ്റിയടിച്ചത് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സി പി എം നേതാക്കളാണെന്ന് ജയരാജന്റെ ആരാധകര്‍ വിശ്വസിക്കുന്നു.
2021 ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് പി. ജയരാജന് ഹൈക്കോടതിയില്‍ നിന്നും അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. ഹൈക്കോടതിയില്‍ നിന്നും തനിക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് അദ്ദേഹം വിധി വരുന്നതു വരെയും കരുതിയിരുന്നത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ച് വടകരയില്‍ നിന്നും തോല്‍വി ഏറ്റുവാങ്ങിയതോടെ നിരാശനായി മാറിയ ജയരാജന്‍ സാന്ത്വന ചികിത്സാ രംഗത്ത് സജീവമായിരുന്നു.
കതിരൂര്‍ മനോജ് വധ കേസില്‍ യുഎപിഎ നിലനില്‍ക്കുമെന്നും സിബിഐ കേന്ദ്രത്തിന്റെ അനുമതി വാങ്ങിയതില്‍ അപാകതയില്ലെന്നുമുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ശരിവെക്കുകയായിരുന്നു. ഇത് ജയരാജന് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.
യുഎപിഎ ചുമത്താന്‍ അനുമതി നല്‍കേണ്ടത് കേന്ദ്രമല്ല സംസ്ഥാന സര്‍ക്കാരാണെന്നായിരുന്നു ജയരാജന്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ പ്രധാന പരാതി. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനും അനുമതി നല്‍കാമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സി.പി.എം. കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, പയ്യന്നൂര്‍ സ്വദേശി പി.ഐ. മധുസൂദനന്‍, തലശ്ശേരി സ്വദേശികളായ റിജേഷ്, മഹേഷ്, സുനില്‍ കുമാര്‍, കതിരൂര്‍ സ്വദേശി വി.പി. സജിലേഷ് എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഗൂഢാലോചനക്കേസില്‍ 20 മുതല്‍ 25 വരെ പ്രതികളാണിവര്‍. ജയരാജന്‍ കേസിലെ ഇരുപത്തിയഞ്ചാം പ്രതിയാണ്.
2014 സെപ്റ്റംബര്‍ ഒന്നിനാണ് ആര്‍.എസ്.എസ്. ഭാരവാഹിയായ കതിരൂര്‍ മനോജ് കൊല്ലപ്പെടുന്നത്. 2014 ഒക്ടോബര്‍ 28ന് അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു. 2017 ഓഗസ്റ്റ് 29ന് സമര്‍പ്പിച്ച അനുബന്ധ റിപ്പോര്‍ട്ടിലാണ് പി. ജയരാജനെയും മറ്റും ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 99 ഓഗസ്റ്റ് 25 ന് പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട കതിരൂര്‍ മനോജ്.
കണ്ണൂര്‍ സി പി എമ്മില്‍ സജീവസാനിധ്യമായിരുന്ന പി. ജയരാജന്‍ കഴിഞ്ഞ കുറെ നാളുകളായി നിശബ്ദനായിരുന്നു. എം വി ജയരാജന്‍ ജില്ലാ സെക്രട്ടറിയായതോടെയാണ് ഇത് സംഭവിച്ചത്. സംസ്ഥാന സമിതി അംഗമാണ് ജയരാജന്‍. എന്നാല്‍ സംസ്ഥാന സമിതിക്കായി ജയരാജന്‍ തിരുവനന്തപുരത്ത് വരുന്നതും കുറഞ്ഞു. സംസ്ഥാന സമിതി അംഗം എന്ന നിലയില്‍ കണ്ണൂരില്‍ ജയരാജന്‍ സജീവമാകേണ്ടതാണ്. എന്നാല്‍ അതിലൊന്നും അദ്ദേഹം താത്പര്യം കാണിക്കുന്നില്ല. കടുത്ത കാലത്ത് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ നേതാക്കളുടെ മക്കളെ കുറിച്ച് നടത്തിയ വിവാദം പരാമര്‍ശം ജയരാജന് എതിരെയുള്ള നീക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കി.
2016 ല്‍ പിണറായി വിജയനെതിരെ നടത്തിയ പ്രസംഗമാണ് ജയരാജന്റെ കണ്ണൂര്‍ ആധിപത്യത്തിന് ഒടുക്കം കുറിച്ചത് . പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ വരാന്തയിലാണ് മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പിനെതിരെ ജയരാജന്‍ പ്രസംഗിച്ചത്. അങ്ങനെ പിണറായിയുടെ നല്ല പുസ്തകത്തില്‍ നിന്നും ജയരാജന്‍ പുറത്തായി.
വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ തലശേരി മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ ജയരാജന് താത്പര്യമുണ്ടായിരുന്നു. എന്നാല്‍ സാക്ഷാല്‍ കോടിയേരിയെ രംഗത്തിറക്കി ജയരാജനെ വെട്ടാനാണ് പിണറായിയുടെ അടവ്. കോടതിവിധി തിരിച്ചടിയായതോടെ ആ അധ്യായവും തടഞ്ഞു.
വ്യക്തി പൂജാ വിവാദത്തിന് ശേഷമാണ് പി. ജയരാജനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കിയത്. വ്യക്തി പൂജാ ജയരാജനെ കുരുക്കാനായി ചിലര്‍ സൃഷ്ടിച്ച വിവാദമായിരുന്നു എന്ന് സി പി എം നേതാക്കള്‍ അടക്കം പറയുന്നുണ്ട്. ഏതായാലും ഇനി കളത്തില്‍ ജയരാജന്‍ ഇല്ല. സിപിഎം ഔദ്യോഗിക സംവിധാനത്തിന് ഇതോടെ സമാധാനമായി.
"
https://www.facebook.com/Malayalivartha
























