വർഷങ്ങൾക്കു ശേഷം വിജയിച്ച പാലാ സീറ്റ് എൽ.ഡി.എഫ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വിട്ടു നൽകിയില്ലെങ്കിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് ഉറപ്പിച്ച് എൻ.സി.പി ; എൻ.സി.പി മുന്നണി വിടുന്നത് ഒഴിവാക്കാൻ സി.പി.എമ്മും ചർച്ചകൾ സജീവമാക്കി സി.പി.എം

ആറ്റുനോറ്റിരുന്ന് വർഷങ്ങൾക്കു ശേഷം വിജയിച്ച പാലാ സീറ്റ് എൽ.ഡി.എഫ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വിട്ടു നൽകിയില്ലെങ്കിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് ഉറപ്പിച്ച് എൻ.സി.പി. പാലാ സീറ്റ് വിട്ടു നൽകിയില്ലെങ്കിൽ മാണി സി.കാപ്പനൊപ്പമുള്ള ജില്ലയിലെ എൻ.സി.പി പ്രവർത്തകർ കൂട്ടത്തോടെ കോൺഗ്രസിന്റെ ഭാഗമാകുകയോ, പുതിയ പാർട്ടി രൂപീകരിച്ച് യു.ഡി.എഫിലെത്തുകയോ ചെയ്യുമെന്ന സൂചനയാണ് ലഭിക്കുന്നത്. എന്നാൽ, പാലാ സീറ്റിനെച്ചൊല്ലി എൻ.സി.പി മുന്നണി വിടുന്നത് ഒഴിവാക്കാൻ സി.പി.എമ്മും ചർച്ചകൾ സജീവമാക്കിയിട്ടുണ്ട്.
വർഷങ്ങളോളം കാത്തിരുന്ന ശേഷമാണ് പാലാ സീറ്റ് എൻ.സി.പി വിജയിച്ചത്. ഈ വിജയത്തിനു തൊട്ടു പിന്നാലെ തന്നെ കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം ഇടതു മുന്നണിയിൽ എത്തുകയും ചെയ്തു. ഇതോടെയാണ് എൻ.സി.പിയുടെ പാലാ സീറ്റ് മോഹങ്ങൾക്കു തിരിച്ചടിയായത്. പാലാ സീറ്റ് കേരളകോൺഗ്രസിന് അഭിമാന പ്രശ്‌നമാണ്. പാലാ സീറ്റ് കേരള കോൺഗ്രസിനു ഒരു വികാരമാണ് എന്നാണ് ജില്ലയിലെ കേരള കോൺഗ്രസ് നേതൃത്വം കണക്കു കൂട്ടുന്നത്. ഇത് തന്നെയാണ് ജില്ലയിലെ എൻ.സി.പി നേതൃത്വത്തിന്റെയും കണക്കു കൂട്ടൽ. ഒരു കാരണവശാലും പാലാ സീറ്റ് കേരള കോൺഗ്രസിനു നൽകി വിട്ടു വീഴ്ചയ്ക്കു വിധേയരാകേണ്ടെന്നാണ് കോട്ടയത്ത് മാണി സി.കാപ്പനെ പിൻതുണയ്ക്കുന്ന വിഭാഗത്തിന്റെ വാദം. എന്നാൽ, ഇത് സി.പി.എം അംഗീകരിക്കുമോ എന്ന കാര്യത്തിലാണ് ഇപ്പോൾ ആശങ്ക നിലനിൽക്കുന്നത്. കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം പരസ്യപ്രതികരണങ്ങൾ ഒന്നും നടത്താത്തത് പാലാ സീറ്റിന്റെ കാര്യത്തിൽ സി.പി.എമ്മിൽ നിന്നും ഉറപ്പ് ലഭിച്ചതിനാലാണ് എന്നാണ് സൂചന. ഇത് മനസിലാക്കി തന്നെയാണ് എൻ.സി.പി ഇപ്പോൾ സമ്മർദ തന്ത്രം പുറത്തെടുക്കുന്നത്.
പാലാ സീറ്റിന്റെ കാര്യത്തിൽ കടുംപിടുത്തം ആവശ്യമില്ലെന്ന നിലപാട് സംസ്ഥാന എൻ.സി.പി നേതൃത്വത്തിലെ ഒരു വിഭാഗം എടുത്തിട്ടുണ്ട്. ഇത് പാർട്ടിയെ പിളർപ്പിലേയ്ക്കു നയിച്ചേയ്ക്കും. പാലാ, കുട്ടനാട് സീറ്റുകളുടെ കാര്യത്തിലാണ് ഇടതു മുന്നണിയിൽ ഇപ്പോൾ തർക്കം നിലനിൽക്കുന്നത്. ഈ രണ്ടു സീറ്റുകളും സംബന്ധിച്ചുള്ള തീരുമാനം ഉടൻ ഉണ്ടാകണമെന്നും ഇരു പാർട്ടികളും ആവശ്യപ്പെടുന്നു. എന്നാൽ, സീറ്റ് നിർണ്ണയം അടക്കമുളള കാര്യത്്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുക്കുമ്പോൾ മാത്രമേ ചർച്ചയുണ്ടാകൂ എന്നാണ് സി.പി.എമ്മിന്റെ നിലപാട്. അതുകൊണ്ടു തന്നെ ഇപ്പോഴുള്ള ചർച്ചകൾ അനാവശ്യമാണ് എന്നു സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ പറയുന്നു. ഇരു കക്ഷികളും തമ്മിലുള്ള തർക്കം വഷളാകാതെ നിയമസഭാ തിരഞ്ഞെടുപ്പ് വരെ എത്തിക്കുന്നതിനാണ് ഇപ്പോൾ സി.പി.എം ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha
























