റേഡിയോ ജോക്കി രാജേഷ് കൊലക്കേസ്:പ്രതികളെ കോടതി ചോദ്യം ചെയ്തു:118 സാക്ഷിമൊഴികള്‍,തൊണ്ടിമുതലുകള്‍ കൂടാതെ 319 രേഖകള്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട അലിഭായിയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു:റിമാന്റില്‍ കഴിയുന്ന 4 പ്രതികളെ ഹാജരാക്കാന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് പ്രൊഡക്ഷന്‍ വാറണ്ട്

റേഡിയോ ജോക്കി രാജേഷ് കൊലക്കേസില്‍ 11 പ്രതികളെ കോടതി നേരിട്ട് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. സാക്ഷി വിസ്താര വിചാരണ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് വിചാരണ കോടതിയായ തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പ്രതിക്കൂട്ടില്‍ നിന്നും പ്രതികളെ ജഡ്ജിയുടെ ഡയസിന് സമീപം വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.
ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 313 (1) (ബി) പ്രകാരമാണ് ജഡ്ജി ബിജു.കെ.മേനോന്‍ പ്രതികളെ ചോദ്യം ചെയ്തത്. പ്രോസിക്യൂഷന്‍ സാക്ഷി വിസ്താരത്തില്‍ കോടതി മുമ്പാകെ വന്ന 118 സാക്ഷിമൊഴികള്‍ , 319 രേഖകള്‍ എന്നിവയില്‍ നിന്നും പ്രതികളെ കുറ്റപ്പെടുത്തുന്ന സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ തയ്യാറാക്കിയ ചോദ്യാവലി വച്ചാണ് ഓരോ പ്രതികളെയും വെവ്വേറെ ചോദ്യം ചെയ്തത്. പ്രതിഭാഗത്തിന് സാക്ഷികളോ രേഖകളോ ഹാജരാക്കാനില്ലാത്തതിനാല്‍ അന്തിമവാദം ബോധിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു.
2019 ഡിസംബര്‍ 9 മുതല്‍ 2020 മാര്‍ച്ച് 20 വരെയുള്ള ദിവസങ്ങളില്‍ പ്രോസിക്യൂഷന്‍ ഭാഗത്തേക്ക് 118 സാക്ഷികളെ വിസ്തരിച്ചിരുന്നു. 319 രേഖകള്‍ അക്കമിട്ട് പ്രോസിക്യൂഷന്‍ ഭാഗം തെളിവായി കോടതി സ്വീകരിച്ചു. ദൃക്‌സാക്ഷികള്‍ , സ്വതന്ത്ര സാക്ഷികള്‍ , ഫോറന്‍സിക് വിദഗ്ധര്‍ , കെമിക്കല്‍ എക്‌സാമിനേഷന്‍ ലബോറട്ടറി സയന്റിസ്റ്റുകള്‍ , അന്വേഷണ ഉദ്യോഗസ്ഥര്‍ എന്നിവരടക്കമുള്ള ഔദ്യോഗിക സാക്ഷികള്‍ എന്നിവരായിരുന്നു പ്രോസിക്യൂഷന്‍ ഭാഗം സാക്ഷിപ്പട്ടികയിലുള്ള 118 സാക്ഷികള്‍.
പ്രതിഭാഗം സാക്ഷികളോ രേഖകളോ ഹാജരാക്കിയില്ല. പ്രതി ഭാഗത്തിന് പ്രോസിക്യൂഷന്‍ സാക്ഷിമൊഴികളിലെ 4 വൈരുദ്ധ്യങ്ങള്‍ മാത്രമേ ക്രോസ് വിസ്താരത്തില്‍ കോടതി മുമ്പാകെ കൊണ്ടുവരാന്‍ സാധിച്ചുള്ളു. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 161 പ്രകാരം പോലീസ് എടുത്ത മൊഴികളിലെ 4 വൈരുദ്ധ്യങ്ങള്‍ പ്രതിഭാഗം തെളിവായി കോടതി സ്വീകരിച്ചു.
വിചാരണക്ക് മുന്നോടിയായി എല്ലാ പ്രതികള്‍ക്കും മേല്‍ കോടതി കുറ്റം ചുമത്തിയിരുന്നു. പോലീസ് കുറ്റപത്രവും കേസ് രേഖകളും പരിശോധിച്ച് കോടതി നേരിട്ട് തയ്യാറാക്കിയ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചാണ് പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തിയത്.
തുടര്‍ന്ന് വിചാരണ തീയതി ഷെഡ്യൂള്‍ ചെയ്യാനിരിക്കേ ഒന്നാം പ്രതിയായ അലിഭായി മറ്റൊരു കേസില്‍ കായംകുളം കോടതിയില്‍ ഹാജരാക്കി തിര്യെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊണ്ടു വരവേ എസ്‌കോര്‍ട്ട് പോലീസിന്റെ കണ്ണ് വെട്ടിച്ച് ഒളിവില്‍ പോയി. എന്നാല്‍ പിന്നീട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
വിചാരണ തടവുകാരായി റിമാന്റില്‍ കഴിയുന്ന നാലു പ്രതികളെയും തിങ്കളാഴ്ച ഹാജരാക്കാന്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് പ്രൊഡക്ഷന്‍ വാറണ്ടയക്കാനും പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. ബാബു ജില്ലാ കോടതി ശിരസ്തദാര്‍ക്ക് നിര്‍ദേശം നല്‍കി.കൂടാതെ മറ്റെല്ലാ പ്രതികളും തിങ്കളാഴ്ച മുതല്‍ ഹാജരാകാനും കോടതി ഉത്തരവിട്ടു. പ്രതികള്‍ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതായി അനുമാനിക്കാവുന്ന തെളിവുകള്‍ ഉള്ളതായി കേസ് റെക്കോഡുകള്‍ പരിശോധിച്ചതില്‍ വ്യക്തമാകുന്നതായി കുറ്റം ചുമത്തല്‍ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.
സെഷന്‍സ് വിചാരണ കേസായതിനാല്‍ ക്രിമിനല്‍ നടപടി നിയമസംഹിതയിലെ വകുപ്പ് 228 പ്രകാരമാണ് പ്രതികള്‍ക്ക് മേല്‍ കോടതി കുറ്റം ചുമത്തിയത്. തങ്ങള്‍ക്കെതിരെ കുറ്റം ചുമത്താന്‍ തെളിവുകള്‍ ഇല്ലാത്തതിനാലും തങ്ങള്‍ക്കെതിരായ കേസ് അടിസ്ഥാന രഹിതമായതിനാലും തങ്ങളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കി വിട്ടയക്കണമെന്നുള്ള പ്രതികളുടെ വാദം തള്ളിക്കൊണ്ടാണ് കുറ്റം ചുമത്താന്‍ കോടതി ഉത്തരവായത്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 227 പ്രകാരം പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് വകുപ്പ് 228 പ്രകാരം കോടതി കുറ്റം ചുമത്തിയത്.
2018 മാര്‍ച്ച് 27 ന് വെളുപ്പിന് 1.40 മണിക്കാണ് കിളിമാനൂര്‍ മടവൂര്‍ മെട്രാസ് റിക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ അതിക്രമിച്ച് കയറി രജേഷിനെ മാരകായുധങ്ങള്‍ കൊണ്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.
വിദേശത്ത് ജിംനേഷ്യവും ബിസിനസ്സ് ബന്ധങ്ങളുമുള്ള സത്താര്‍ എന്നയാളിന്റെ ഭാര്യയും നര്‍ത്തകിയുമായ മെറ്റില്‍ഡാ സോളമനും ഖത്തറില്‍ റേഡിയോ ജോക്കിയായി ജോലി നോക്കി വന്ന രാജേഷും തമ്മില്‍ പ്രണയത്തിലാവുകയും സത്താറിന്റെ എതിര്‍പ്പുകളെയും താക്കീതുകളെയും അവഗണിച്ച് ബന്ധം തുടര്‍ന്നതാണ് ക്വട്ടേഷന്‍ കൊലയ്ക്ക് കാരണമെന്നാണ് പോലീസ് കേസ്.
അബ്ദുള്‍ സത്താര്‍ ഖത്തറില്‍ സാമ്പത്തിക കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതിനാല്‍ അവിടത്തെ കേസ് തീരാതെ ഇയാളെ ഇന്ത്യക്ക് കൈമാറാന്‍ വിദേശ നിയമം അനുവദിക്കാത്തതിനാല്‍ നിലവില്‍ ഇയാളെ കേരളാ പോലീസ് റേഡിയോ ജോക്കി കൊലക്കേസില്‍ കുറ്റപത്രത്തിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഖത്തറിലെ കേസ് തീരുന്ന മുറക്ക് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തികൂടുതല്‍ തെളിവെടുത്ത ശേഷം ഇയാള്‍ക്കെതിരെ പ്രത്യേക കുറ്റപത്രം സമര്‍പ്പിക്കും. തുടര്‍ന്ന് ഇപ്പോള്‍ വിസ്തരിച്ച 118 സാക്ഷികളെയും വീണ്ടും വിസ്തരിക്കും.
അലിഭായി എന്ന ഓച്ചിറ മുഹമ്മദ് സാലിഹ്, കായംകുളം അപ്പുണ്ണി, കരുനാഗപ്പള്ളി തന്‍സീര്‍, സ്ഫടികം എന്ന കുണ്ടറ സ്വാതി സന്തോഷ് ,വള്ളിക്കീഴ്‌സാനു എന്ന സുബാഷ് , ഓച്ചിറ യാസിന്‍, മുളവന എബി ജോണ്‍, ചെന്നിത്തല സുമിത്, വെണ്ണല സെബല്ലാമണി, കായംകുളം ഭാഗ്യശ്രീ, വര്‍ക്കല ഷിജിന ഷിഹാബ് എന്നിവരാണ് കേസില്‍ നിലവിലുള്ള 11 പ്രതികള്‍. ഇതില്‍ 1 മുതല്‍ 4 വരെയുള്ള പ്രതികള്‍ ജാമ്യം ലഭിക്കാതെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജില്ലാ ജയിലില്‍ കഴിയുകയാണ്. പ്രതികള്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തി ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു.
" f
https://www.facebook.com/Malayalivartha