മൻസൂറിന്റേത് കൃത്യമായ ആസൂത്രിത കൊലപാതകം.... കടക്കൽ വെട്ടി നിരത്താൻ വിലങ്ങ് എടുത്ത് ക്രൈംബ്രാഞ്ച്... ചരടു വലിച്ചവർ കുടുങ്ങും...

കേരള ജനതയെ മുഴുവൻ ഞെട്ടിച്ച സംഭവമായിരുന്നു കണ്ണൂരിലെ യൂത്ത് ലീഗ് പ്രവർത്തകൻ പുല്ലൂക്കര പാറാൽ മൻസൂറിന്റേത്. ഇത് ആസൂത്രിത രാഷ്ടീയ കൊലപാതകമാണെന്നാണ് പൊലീസ് ഇപ്പോൾ വ്യക്തമാക്കുന്നത്. അറസ്റ്റിലായ ഡിവൈഎഫ്ഐ പ്രവർത്തകൻ കെ. ഷിനോദിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഷിനോദിനെ തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്കായി റിമാൻഡ് ചെയ്തു. 25 പ്രതികളുള്ള കേസിൽ 11 പേരെ ഇതുവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
രാഷ്ട്രീയ വിരോധമാണു കൊലയ്ക്കു പിന്നിലുള്ള കാരണം. മുസ്‍ലിം ലീഗ് പ്രവർത്തകനായ പി. മുഹ്‍സിനെ സംഘടിച്ചെത്തി തടഞ്ഞുവച്ചു മർദിച്ചും വാളു കൊണ്ടു വെട്ടിയും ഗുരുതരമായി പരുക്കേൽപിച്ചു. തടയാനെത്തിയ അനുജൻ മൻസൂറിനെയും ആക്രമിക്കുകയാണ് ചെയ്തത്. ബോംബ് എറിഞ്ഞു പിന്നീട് പരുക്കേൽപിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ചോര വാർന്നു മൻസൂർ മരിച്ചു എന്നാണു റിപ്പോർട്ടിൽ ഉള്ളത്. അക്രമികൾ ഉപയോഗിച്ച മാരകായുധങ്ങളിൽ ഒന്ന് സംഭവ സ്ഥലത്തു നിന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
മൻസൂർ വധക്കേസിന്റെ തുടരന്വേഷണം ഇനി ക്രൈംബ്രാഞ്ചാകും അന്വേഷിക്കുക. ഇതിനായി കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ. ഇസ്മായിലിന്റെ നേതൃത്വത്തിൽ 15 അംഗ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ അറിയിച്ചു. കൊലപാതകത്തെ തുടർന്നുണ്ടായ അക്രമ സംഭവങ്ങളും ഈ സംഘത്തിന്റെ അന്വേഷണ പരിധിയിൽ വരും. കേസിലെ പ്രതികൾ ഒളിവിലാണെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത പാർട്ടി പ്രവർത്തകരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്‍ ലീഗ് പ്രവർത്തകർ ചൊക്ലി സ്റ്റേഷനിലെത്തി പൊലീസ് വാഹനം ഉപരോധിച്ചു. കസ്റ്റഡിയിലുള്ള 14 പേരിൽ 4 പേരെ വിട്ടയച്ചതോടെ സംഘർഷം ഒഴിവാവുകയാണ് ഉണ്ടായത്. 10 പേരെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇവരെ റിമാൻഡ് ചെയ്യുകയും ചെയ്തു.
പാനൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമ സംഭവങ്ങളില്‍ പ്രതി ചേര്‍ക്കപ്പെട്ട ലീഗ് പ്രവര്‍ത്തകരെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ പ്രതിഷേധം. ലീഗ് പ്രവര്‍ത്തകര്‍ ചൊക്ലി പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. പ്രതി ചേര്‍ക്കപ്പെട്ട ലീഗ് പ്രവര്‍ത്തകരെ കൊണ്ടു പോകുന്ന വാഹനം ഉപരോധക്കാർ തടഞ്ഞു.
കൊല്ലപ്പെട്ട മന്‍സൂറിന്റെ വിലാപ യാത്രക്ക് ശേഷം അക്രമ സംഭവങ്ങള്‍ പാനൂര്‍ മേഖലയില്‍ നടന്നിരുന്നു. അതില്‍ 14 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേയാണ് കേസെടുത്തിരുന്നത്. പ്രതിയാക്കപ്പെട്ട 14 ലീഗ് പ്രവര്‍ത്തകരും നിരപരാധികളാണെന്നും ഇവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടാണ് പോലീസ് സ്‌റ്റേഷന്‍ ലീഗുകാര്‍ ഉപരോധിച്ചത്.
കുറച്ച് സമയം കഴിഞ്ഞ് ഉപരോധം അവസാനിപ്പിച്ചു. ഒളവല്ലൂര്‍ പോലീസും അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ലീഗ് പ്രവര്‍ത്തകരെ പിടികൂടിയിരുന്നു. എല്ലായിടങ്ങളിലുമായി 21 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേയാണ് കേസെടുത്തത്. മന്‍സൂർ വധക്കേസില്‍ ഒരാളെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത് എന്നത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ബാക്കിയുള്ളവരെ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് അറിയിക്കുന്നത്. പോലീസ് പക്ഷപാതപരമായാണ് പെരുമാറുന്നന്നെന്നാണ് ലീഗിന്റെ ആരോപണം.
കേസിൽ ഉൾപ്പെട്ട സിപിഎമ്മുകാരുടെ പേരു വിവരങ്ങൾ കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്സിൻ പൊലീസിനു നൽകിയിട്ടും കൊലപാതകം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചു യുഡിഎഫ് സമാധാന യോഗം ഇന്നലെ ബഹിഷ്കരിച്ചിരുന്നു.
https://www.facebook.com/Malayalivartha