നിങ്ങൾ എത്ര വേണമെങ്കിലും തെറി വിളിച്ചോളു; പണ്ട് ചെയ്തതുപോലെ എന്റെ ഫോട്ടോ ഉപയോഗിച്ച് അവയവങ്ങളുടെ വില നിലവാര പട്ടിക ഇട്ട് ആക്ഷേപിച്ചോളു; അതെല്ലാം നിങ്ങളുടെ നിലവാരമാണ്; ഇതൊക്കെ കണ്ട് ഭയപ്പെട്ട് പോകാൻ വേറെ ആളെ നോക്കണം; പേമാരി വന്നിട്ട് ഭയപ്പെട്ടില്ല, പിന്നെയാ ഈ ചാറ്റൽ മഴ; ജസ്‌ല മാടശേരിയുടെ ഫേസ്ബുക്ക് കുറിപ്പ്

വെറും മുപ്പത് സെക്കൻഡ് ചടുലനൃത്തത്തിലൂടെ സാമൂഹിക മാധ്യമങ്ങൾ കീഴടക്കിയ തൃശൂർ മെഡിക്കൽ കോളജ് വിദ്യാർത്ഥികളായ ജാനകിക്കും നവീനുമെതിരെ സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം അരങ്ങേറിയിരുന്നു. ലവ് ജിഹാദ് ആരോപിച്ചാണ് ഇരുവർക്കുമെതിരെ പല പ്രൊഫൈലുകളിൽ നിന്ന് ആക്രമണം നടക്കുന്നത്. എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി ജസ്‌ല മാടശേരി മറ്റൊരു ഫേസ്ബുക്ക് കുറിപ്പ് ഇട്ടിരിക്കുകയാണ്.
ജസ്‌ല മാടശേരിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ ;
രണ്ടു പേർ ഒന്നിച്ചു നൃത്തം ചവിട്ടിയാൽ, ഒന്നിച്ചിരുന്നാൽ, പ്രണയിച്ചാൽ, ഒന്നിച്ചു ജീവിച്ചാൽ അവർ മനുഷ്യർ എന്ന ബോധത്തിനും അപ്പുറം. അവരിലെ മതവും ഇട്ടിരിക്കുന്ന വേഷവിധാനങ്ങളും കാണുന്നവരിൽ പ്രവർത്തിക്കുന്നത് മതം എന്ന സോഫ്റ്റ്വെയർ ആണ്.
അത് സംഘിയിലും സുഡാപ്പികളിലും ഒരുപോലെ പ്രവർത്തിക്കുന്നു. നിങ്ങളൊക്കെ വളരെ പഴയ ആളുകളാണ് എന്നു മാത്രമേ പറയാനുള്ളു. ആധുനിക യുഗത്തിൽ ജീവിക്കുന്ന ഗുഹാ വാസിയായ മനഷ്യ കോലങ്ങളാണ് നിങ്ങളൊക്കെ.
ഞാൻ ഡാൻസ് കളിച്ചപ്പോൾ എന്റെ അറബിപ്പേരായിരുന്നു പ്രധാന പ്രശ്നം. അന്ന് സോഷ്യൽ മീഡിയയിൽ തെറി വിളിച്ചവരും. ഊര് വിലക്കിയവരും, വേണ്ടപ്പെട്ടവരുടെ മൃതശരീരം കാണാൻ വിലക്കു വച്ചവരും, പിന്നീട് പല സ്ഥലത്തു വച്ച് അപകടത്തിൽ പെടുത്തിയവരും. അതിന്റെ പേരിൽ ഇന്നും ലൈംഗിക അധിക്ഷേപം നടത്തിയവരും ഒക്കെ ഉണ്ട്.
\എന്നെ സംബന്ധിച്ചിടത്തോളം ഒരു മതത്തിൽ നിന്നാണ് അത് നേരിടേണ്ടി വരുന്നെങ്കിൽ, മറ്റൊരാൾക്ക് അത് മറ്റൊരു മതത്തിൽ നിന്നാവാം. കാരണം, മതത്തിന്റെ അഭിമാന ബോധം, ആപമാന ബോധം, ഗോത്രീയത, അക്രമോത്സുകത, വർഗ്ഗീയത,വികാര പരത, എല്ലാം ഒരേ മെക്കാനിസ്സമാണ്.
നിങ്ങൾ എത്ര വേണമെങ്കിലും തെറി വിളിച്ചോളു. പണ്ട് ചെയ്തതുപോലെ എന്റെ ഫോട്ടോ ഉപയോഗിച്ച് അവയവങ്ങളുടെ വില നിലവാര പട്ടിക ഇട്ട് ആക്ഷേപിച്ചോളു. അതെല്ലാം നിങ്ങളുടെ നിലവാരമാണ്. ഇതൊക്കെ കണ്ട് ഭയപ്പെട്ടു് പോകാൻ വേറെ ആളെ നോക്കണം. പേമാരി വന്നിട്ട് ഭയപ്പെട്ടില്ല, പിന്നെയാ ഈ ചാറ്റൽ മഴ.
കഴിഞ്ഞ ദിവസം ഇതേ വിഷയത്തിൽ മറ്റൊരു കുറിപ്പ് ജെസ്‌ല പങ്ക് വച്ചിരുന്നു. അത് ഇങ്ങനെ ആയിരുന്നു; പണ്ട് ഞാനും ഒന്നു ഡാൻസ് കളിച്ചു. അന്ന് ആങ്ങളമാർ ആയിരുന്നെങ്കിൽ ഇന്ന് അമ്മാവൻമ്മാർ.ആ വ്യത്യാസമേ ഉള്ളു. അന്നെന്റെ വാളിൽ എന്നെ തെറി വിളിച്ചവരൊക്കെ, ഇന്ന് ഡാൻസ് ആഘോഷിക്കുന്നു.
മത വിശ്വാസികൾക്ക് യുക്തിയും നീതി ബോധവും വകതിരിവും ഒക്കെ ഉണ്ട് . സ്വന്തം മതത്തിന്റെ കാര്യം വരുന്നത് മാത്രം. അല്ലങ്കിൽ മറ്റൊരു മതത്തിന്റെ കാര്യം വരുമ്പോ മാത്രം ഇതൊക്കെ മുള പൊട്ടും. ഇരട്ടത്താപ്പ് കാണണമെങ്കിൽ അത് ഇവറ്റകളുടെ ഇരട്ടത്താപ്പ് തന്നെ കാണണം.
കൃഷ്ണരാജ് എന്ന അഭിഭാഷകൻ ഇവരെ കുറിച്ച് കുറിച്ചത് പറഞ്ഞത് ഇങ്ങനെയായിരുന്നു ; ജാനകിയും നവീനും. തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറൽ ആകുന്നു.
ജാനകി എം ഓംകുമാറും നവീൻ കെ റസാക്കും ആണ് വിദ്യാർത്ഥികൾ. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛൻ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
'എന്തോ പന്തികേട് മണക്കുന്നു'; ലവ് ജിഹാദ് ആരോപിച്ച് ജാനകിക്കും നവീനുമെതിരെ വിദ്വേഷ പ്രചാരണം സൈബർ ആക്രമണത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്.
'നവീനും ജാനകിയും ഇനിയും ചുവടുകൾ വെക്കുമെങ്കിൽ കേരള ജനത അതും ഏറ്റു വാങ്ങും. അതും ആസ്വദിക്കും. നിങ്ങളുടെ ജന്മം അറപ്പും വെറുപ്പും വിതയ്ക്കുന്ന വിഷങ്ങളായും തുടരും' എന്നാണ് പ്രമുഖ ബ്ലോഗർ ബഷീർ വള്ളിക്കുന്ന് ഫേസ്ബുക്കിൽ കുറിച്ചത്.
https://www.facebook.com/Malayalivartha