കട്ടപ്പനയിലെ ചിന്നമ്മയുടെ മരണം ആസൂത്രിതമെന്ന് പോലീസ്; നഷ്ടപ്പെട്ടത് ശരീരത്തില്‍ അണിഞ്ഞിരുന്ന ആഭരണങ്ങള്‍ മാത്രം, അലമാരിയില്‍ സൂക്ഷിച്ചിരുന്ന 25 പവനോളം സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും എടുത്തിട്ടില്ല
കട്ടപ്പന കൊച്ചുതോവാളയില്‍ വയോധികയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. തുണി തിരുകി വായും മൂക്കും പൊത്തി ശ്വാസം മുട്ടിച്ചാണ് കൊച്ചുപുരയ്ക്കല്‍ താഴത്ത് കെ.പി. ജോര്‍ജിന്റെ ഭാര്യ ചിന്നമ്മയെ (63) കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞിരിക്കുകയാണ്. മോഷണം തന്നെയാണ് ഇതിനു പിന്നിലുള്ളതെന്നാണ് പൊലീസിന്റെ വിയലായിരുത്തൽ.
എന്നാല്‍, ഇത് തെളിയിക്കുന്ന യാതൊരു തെളിവും സൂചനകളും പൊലീസിന്റെ കൈവശമില്ല. കട്ടപ്പന ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം ഇന്ന് വിപുലീകരിച്ച് അന്വേഷണം വ്യാപകമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ചിന്നമ്മ ശരീരത്തില്‍ അണിഞ്ഞിരുന്ന മാല, വള, മോതിരം സഹിതം 4 പവന്റെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍, അലമാരിയില്‍ സൂക്ഷിച്ചിരുന്ന 25 പവനോളം സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും എടുത്തിട്ടില്ല. മോഷണസംഘമായിരുന്നെങ്കില് അലമാര പരിശോധിക്കേണ്ടതായിരുന്നു.
ഇന്നലെ ചിന്നമ്മയുടെ ഭര്‍ത്താവ് ജോര്‍ജിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മുകളിലത്തെ നിലയില്‍ കിടന്നുറങ്ങിയതിനാല്‍ യാതൊരു അനക്കവും കേട്ടില്ലെന്നാണ് ജോര്‍ജ് പറഞ്ഞിരിക്കുന്നത്. ചിന്നമ്മയുടെ സംസ്കാരം ഇന്ന് 12ന് കട്ടപ്പന സെന്റ് ജോര്‍ജ് യാക്കോബായ പള്ളി സെമിത്തേരിയില്‍ നടത്തുന്നതാണ്.
തുടര്‍ന്ന് ഭര്‍ത്താവില്‍നിന്നും മക്കളില്‍ നിന്നും മൊഴികലും ശേഖരിക്കും. ചില ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്തേക്കും. ആസൂത്രിതമായ കൊലപാതകമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ചിന്നമ്മയെ മരിച്ച നിലയില്‍ കിടപ്പുമുറിയില്‍ കണ്ടെത്തിയത്. ജോര്‍ജും ചിന്നമ്മയും മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. വീടിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജോര്‍ജ് മുകളിലത്തെ നിലയിലെ മുറിയിലും ചിന്നമ്മ താഴത്തെ നിലയിലെ മുറിയിലുമാണ് രാത്രി കിടന്നത്.
വ്യാഴാഴ്ച രാവിലെ തൃശൂരിലുള്ള മകളുടെ വീട്ടില്‍ പോകാനിരിക്കെയായിരുന്നു സംഭവത്തെ നടക്കുന്നത്. ചിന്നമ്മയെ വിളിച്ചുണര്‍ത്താന്‍ വെളുപ്പിന് നാലരയോടെ മുകളിലെ നിലയില്‍ നിന്ന് താഴെയിറങ്ങി വന്ന ജോര്‍ജ് കാണുന്നത് തറയില്‍ ബോധരഹിതയായി കിടക്കുന്ന ചിന്നമ്മയെയായിരുന്നു.
തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ തന്നെ ചിന്നമ്മ മരണപ്പെട്ടിരുന്നു. ചിന്നമ്മ അണിഞ്ഞിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ജോര്‍ജ് പൊലീസിനോട് പറഞ്ഞിരുന്നു.പൊലീസും ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ദ്ധരും വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
ചിന്നമ്മയെ മുറിയില്‍ കണ്ടെത്തിയപ്പോള്‍ മുക്കില്‍ നിന്നും വായില്‍ നിന്നും രക്തം വന്ന നിലയിലായിരുന്നു. തുണിക്കഷണം കടിച്ചുപിടിച്ചിട്ടുമുണ്ടായിരുന്നു. എന്നാല്‍, വീട്ടില്‍ മല്‍പ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
വീടിന്റെ പിറകിലത്തെ കതക് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.സാമ്ബത്തികമായി മെച്ചപ്പെട്ട നിലയിലുള്ള കുടുംബമാണ് ഇവരുടെത്.സമീപത്തെ വീടുകളിലെ സി.സി ടിവി ദൃശ്യങ്ങളടക്കം പൊലീസ് ഇപ്പോഴും പരിശോധിക്കുകയാണ്.
https://www.facebook.com/Malayalivartha