ജോലിക്കു പോയ അനുജത്തിയെ കൂട്ടികൊണ്ടു വരാന്‍ പോയ അക്‌സനോ അപകടത്തില്‍പെട്ട് റോഡില്‍ കിടക്കുന്നതറിയാതെ സഹോദരി നടന്നു വരവേ ആള്‍ക്കൂട്ടം കണ്ടു നോക്കി, ആ കാഴ്ച കണ്ട് ഞെട്ടി, ഉടന്‍ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ സഹോദരനെ എത്തിച്ചെങ്കിലും മസ്തിഷ്‌ക്കമരണം സ്ഥിരീകരിച്ചു, ഒടുവില്‍....
ജോലിക്കു പോയ അനുജത്തിയെ കൂട്ടികൊണ്ടു വരാന്‍ പോയ അക്‌സനോ അപകടത്തില്‍പെട്ട് റോഡില്‍ കിടക്കുന്നതറിയാതെ സഹോദരി നടന്നു വരവേ ആള്‍ക്കൂട്ടം കണ്ടു നോക്കി, ആ കാഴ്ച കണ്ട് ഞെട്ടി, ഉടന്‍ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ സഹോദരനെ എത്തിച്ചെങ്കിലും മസ്തിഷ്‌ക്കമരണം സ്ഥിരീകരിച്ചു. ഒടുവില്‍ അവയവദാനത്തിന് സമ്മതമേകി ആ കുടുംബം.
ഞായറാഴ്ച അക്‌സനോയുടെ പിറന്നാളായിരുന്നു . പുത്തനുടുപ്പിട്ട് സഹോദരങ്ങള്‍ക്കും അമ്മയ്ക്കുമൊപ്പം കഴിയാന്‍ തീരുമാനിച്ച ദിവസം. മരണം അപകടത്തിന്റെ രൂപത്തില്‍ പിറന്നാള്‍ത്തലേന്ന് അക്‌സനോയെ കൂട്ടിക്കൊണ്ടുപോകുമ്പോഴും അഞ്ചുപേര്‍ക്ക് അവന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്മനസ്സു കാട്ടി ആ നിര്‍ധനകുടുംബം.
ചൊവ്വാഴ്ച രാത്രിയാണ് ജോനകപ്പുറം മുസ്ലിം കോളനിയില്‍ വാടകയ്ക്ക് താമസിക്കുന്ന അക്‌സനോ (22) കൊല്ലം കൊച്ചുകൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിനു സമീപത്തുവെച്ച് അപകടത്തില്‍പ്പെട്ടത്.
തുണിക്കടയില്‍ ജോലി ചെയ്യുന്ന സഹോദരി ജോസ്ഫിനെ കൂട്ടിക്കൊണ്ടുവരാന്‍പോയ അക്‌സനോ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവമറിയാതെ നടന്നുവരികയായിരുന്ന ജോസ്ഫിന്‍ അപകടസ്ഥലത്തെ ആള്‍ക്കൂട്ടംകണ്ടു നോക്കിയപ്പോഴാണ് അപകടത്തില്‍പ്പെട്ട അക്‌സനോയെ കാണുന്നത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ അക്‌സനോയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
നില ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എം.എസ്.ഷര്‍മദിനെ വിളിച്ച് സഹായംതേടി. കോവിഡ് കാലമായതിനാല്‍ തീവ്രപരിചരണവിഭാഗത്തില്‍ ഒഴിവുണ്ടായിരുന്നില്ല. എന്നാല്‍ ഗുരുതരാവസ്ഥ മനസ്സിലാക്കിയ ഡോ. ഷര്‍മദ് അക്‌സനോയ്ക്ക് പ്രത്യേകം കിടക്ക തരപ്പെടുത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കി.
തലയ്‌ക്കേറ്റ പരിക്ക് ഗുരുതരമായതിനാല്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. വിവരമറിഞ്ഞ അക്‌സനോയുടെ അമ്മ മേരിയും സഹോദരിമാരായ ജോസ്ഫിനും സിന്‍സിയും അക്‌സനോയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ അവസരമൊരുക്കണമെന്ന് ഡോക്ടറോട് അഭ്യര്‍ഥിച്ചു.
ഡോക്ടര്‍ സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസിനെ വിവരമറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിലെ ട്രാന്‍സ്പ്‌ളാന്റ് പ്രൊക്യുവര്‍മെന്റ് മാനേജര്‍ ഡോ. അനില്‍ സത്യദാസ്, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. ജയചന്ദ്രന്‍, ട്രാന്‍സ്പ്‌ളാന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ പി.വി.അനീഷ്, എസ്.എല്‍. വിനോദ്കുമാര്‍ എന്നിവരുടെ സഹായത്തോടെ ശനിയാഴ്ച അവയവദാനപ്രക്രിയ പൂര്‍ത്തീകരിച്ചു.
വൃക്കകള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന രോഹിത്തിനും സുബീഷിനും രണ്ട് ഹൃദയവാല്‍വുകള്‍ ശ്രീചിത്ര മെഡക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ രോഗികള്‍ക്കും കരള്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ രോഗിക്കും നല്‍കി.
മൃതസഞ്ജീവനി കണ്‍വീനര്‍കൂടിയായ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ് സഹായവുമായി ഒപ്പമുണ്ടായിരുന്നു. അക്‌സനോയുടെ മൃതദേഹം ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ മൂതാക്കര ഉണ്ണിഈശോ പള്ളിസെമിത്തേരിയില്‍ സംസ്‌കരിച്ചു.
പിതാവ് ആന്റോയുടെ മരണത്തിനുശേഷം കുടുംബം പുലര്‍ത്താന്‍ കഠിനാധ്വാനം ചെയ്തുവരികയായിരുന്നു അക്‌സനോ. മൂതാക്കരയില്‍ വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇലക്ട്രീഷ്യനായും മത്സ്യത്തൊഴിലാളിയായും ജോലിചെയ്തിരുന്നു.
"
https://www.facebook.com/Malayalivartha