'ഇടതും വലതും'... ജനസേവനത്തിൽ നിന്ന് അവധിയെടുത്ത് അക്ഷര ലോകത്തേക്ക്.... അണിയറ രഹസ്യങ്ങൾ തുറന്ന് പറഞ്ഞ് ചെറിയാന്‍ ഫിലിപ്പ്...
എന്റെ വലം നെഞ്ചിൽ എ. കെ. ആന്റണിയും ഇടംനെഞ്ചില്‍ പിണറായി വിജയനുമാണ് എന്ന് തുറന്ന് പറഞ്ഞ പിണറായി വിജയൻ സർക്കാരിന്റെ നവകേരളം കർമ പദ്ധതി കോർഡിനേറ്ററും ഇടതു സഹയാത്രികനും കൂടിയായ ചെറിയാന്‍ ഫിലിപ്പ് വീണ്ടും പുസ്തക രചനയിലേക്ക് കടക്കുന്നതായാണ് വാർത്തകൾ പുറത്ത് വരുന്നത്.
വിവിധ കക്ഷികളിലെ അന്തര്‍നാടകങ്ങള്‍ വെളിപ്പെടുത്തുന്ന പുസ്തകത്തിന്‍റെ പേര് ഇടതും വലതും എന്നാണ്. രാജ്യസഭാ സീറ്റ് കിട്ടാത്തതിലെ അതൃപ്തിയാണ് സിപിഎമ്മിലെ വിഭാഗീയതയടക്കം തുറന്നു പറയുന്ന പുസ്തകത്തിന്‍റെ രചനയിലേക്ക് നയിച്ചതെന്ന വാർത്തയും ഇതിനോടകം പരന്നു കഴിഞ്ഞിരുന്നു എന്നാൽ ഇതിൽ വാസ്തവമില്ലെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തികയുണ്ടായി.
40 വര്‍ഷത്തെ രാഷ്ട്രീയ ചരിത്രം പ്രതിപാദിക്കുന്ന പംക്തിക്ക് ഇടതും വലതും എന്നായിരിക്കും പേരെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അറിയിച്ചു. ചരിത്രഗതിവിഗതികളോടൊപ്പം വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തര്‍നാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും നൂറു ശതമാനം സത്യസന്ധമായും നിക്ഷ്പക്ഷമായും പ്രതിപാദിക്കുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.
നേരത്തെ എഴുതിയ 'കാൽ നൂറ്റാണ്ട്' എന്ന പുസ്തകം 25 വർഷത്തെ ചരിത്രമായിരുന്നു പരാമർശിച്ചിരുന്നത്. ഒരു വർഷമെടുത്തായിരുന്നു ആ പുസ്തകം പൂർത്തിയാക്കിയത്. ഇടതും വലതുമെന്ന പുതിയ പുസ്തകം പൂർത്തിയാക്കുവാൻ രണ്ട് വർഷമെങ്കിലും വേണ്ടി വരും. 40 വര്‍ഷം മുമ്പ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ കാല്‍ നൂറ്റാണ്ട് എന്ന പുസ്തകം രാഷ്ട്രീയ തിരനാടകങ്ങള്‍ അനാവരണം ചെയ്ത പുസ്തകമായിരുന്നു.
കോണ്‍ഗ്രസിലായിരിക്കെ എ. കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും നേതൃത്വം നല്‍കിയ എ ഗ്രൂപ്പിന്റെ യുവനേതാക്കളില്‍ പ്രധാനിയായിരുന്നു ചെറിയാന്‍ ഫിലിപ്പ്. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തി രണ്ട് തവണ മത്സരിച്ചപ്പോഴും പരാജയപ്പെട്ടിരുന്നു.
കഴിഞ്ഞ രണ്ട് തവണയും രാജ്യസഭയിലേക്ക് അദ്ദേഹത്തിന്റെ പേര് പറഞ്ഞു കേട്ടിരുന്നെങ്കിലും അത് നടന്നില്ല. ഇന്നലെ സിപിഎം സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതിന് പിന്നാലെയാണ് രാഷ്ട്രീയ ചരിത്രം തുറന്നെഴുതാന്‍ പോകുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്.
ഇന്നലെയായിരുന്നു സിപിഎം രാജ്യസഭാ സ്ഥാനാര്‍ഥികളായി കൈരളി ടിവി. എം.ഡി ജോണ്‍ ബ്രിട്ടാസിനെയും സംസ്ഥാന സമിതിയംഗം വി. ശിവദാസേയും പ്രഖ്യാപിച്ചത്. താന്‍ പുസ്തക രചനയിലേക്ക് കടക്കുന്നതായി ഇന്നു രാവിലെയാണ് ചെറിയാന്‍ ഫിലിപ്പ് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത്.
അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു....
'ഇടതും വലതും '- എഴുതി തുടങ്ങുന്നു. കര്‍മ്മമേഖലയില്‍ എഴുത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും. നാല്പതു വര്‍ഷം മുന്‍പ് ഞാന്‍ രചിച്ച 'കാല്‍ നൂറ്റാണ്ട് ' എന്ന കേരള രാഷ്ട്രീയ ചരിത്രം ഇപ്പോഴും രാഷ്ട്രീയ, ചരിത്ര മാദ്ധ്യമ വിദ്യാര്‍ത്ഥികളുടെ റഫറന്‍സ് ഗ്രന്ഥമാണ്.
ഇ എം എസ്, സി.അച്യുതമേനോന്‍, കെ.കരുണാകരന്‍, എ.കെ ആന്റണി, ഇ കെ നായനാര്‍, പി കെ.വാസുദേവന്‍ നായര്‍, സി.എച്ച് മുഹമ്മദ് കോയ, ഉമ്മന്‍ ചാണ്ടി, കെ.എം മാണി, ആര്‍. ബാലകൃഷ്ണപിള്ള എന്നിവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ബുദ്ധിപരമായ സത്യസന്ധത പുലര്‍ത്തുന്ന പുസ്തകം എന്നാണ് ഇഎംഎസ് വിശേഷിപ്പിച്ചത്. ഈ പുസ്തകത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. ഈ പുസ്തകത്തിന്റെ പിന്തുടര്‍ച്ചയായ നാല്പതു വര്‍ഷത്തെ ചരിത്രം എഴുതാന്‍ രാഷ്ട്രീയ തിരക്കുമൂലം കഴിഞ്ഞില്ല.
കാല്‍നൂറ്റാണ്ടിനു ശേഷമുള്ള ഇതുവരെയുള്ള കേരള രാഷ്ട്രീയ ചരിത്രം ഉടന്‍ എഴുതി തുടങ്ങും. ചരിത്രഗതിവിഗതികളോടൊപ്പം വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തര്‍നാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും നൂറു ശതമാനം സത്യസന്ധമായും നിക്ഷ്പക്ഷമായും പ്രതിപാദിക്കും.
ഇടതും വലതും - എന്നായിരിക്കും ചരിത്ര പുസ്തകത്തിന്റെ തലക്കെട്ട്.
https://www.facebook.com/Malayalivartha