പ്രൊഫ. റ്റി.പി. കുഞ്ഞിക്കണ്ണന്റെ അധികാരവികേന്ദ്രീകരണവുമായിട്ടുള്ള പ്രണയം ആരംഭിക്കുന്നത് 1989-ലെ എം.പി. പരമേശ്വരനും റ്റി. ഗംഗാധരനുമൊത്തു നടത്തിയ കർണ്ണാടക - ബംഗാൾ പര്യടനത്തോടെയാണ്; ജനകീയാസൂത്രണജനകീയചരിത്രം പങ്കുവച്ച് ഡോ .തോമസ് ഐസ്സക്ക്
ജനകീയാസൂത്രണത്തെക്കുറിച്ച് തന്റെ ഫേസ്ബുക്കിൽ കുറിപ്പുകൾ ഡോ .തോമസ് ഐസ്സക്ക് പങ്കുവയ്ക്കാറുണ്ട് . ഇത്തവണ അദ്ദേഹം പറഞ്ഞിരിക്കുന്നത് പ്രൊഫ. റ്റി.പി. കുഞ്ഞിക്കണ്ണന്റെ അധികാരവികേന്ദ്രീകരണവുമായിട്ടുള്ള പ്രണയം ആരംഭിക്കുന്നതിനെ കുറിച്ചാണ് . കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ; പ്രൊഫ. റ്റി.പി. കുഞ്ഞിക്കണ്ണന്റെ അധികാരവികേന്ദ്രീകരണവുമായിട്ടുള്ള പ്രണയം ആരംഭിക്കുന്നത് 1989-ലെ എം.പി. പരമേശ്വരനും റ്റി. ഗംഗാധരനുമൊത്തു നടത്തിയ കർണ്ണാടക - ബംഗാൾ പര്യടനത്തോടെയാണ്.
അന്ന് ഈ രണ്ടു സംസ്ഥാനങ്ങളുമായിരുന്നു അശോക് മേത്ത കമ്മിറ്റിക്കുശേഷമുള്ള മൂന്നാംതലമുറ പഞ്ചായത്തീരാജിന്റെ മാതൃകകൾ. അന്നു മുതൽ ഇന്നുവരെ റ്റി.പി. കുഞ്ഞിക്കണ്ണൻ കേരളത്തിന്റെ അധികാരവികേന്ദ്രീകരണ പരീക്ഷണങ്ങളെ അനുയാത്ര ചെയ്തു.
അതുകൊണ്ടു ശ്രീ. ജയകുമാർ വൈസ് ചാൻസലറായിരിക്കുമ്പോൾ മലയാളം സർവ്വകലാശാല ‘പഞ്ചായത്തീരാജ് വികസന പഠനം’ എന്നൊരു നൂതന വികസനപഠന കോഴ്സ് സംവിധാനം ചെയ്യുന്നതിന് കുഞ്ഞിക്കണ്ണനെയാണ് ചുമതലപ്പെടുത്തിയത്.
അങ്ങനെ അധികാരവികേന്ദ്രീകരണം സംബന്ധിച്ചു പ്രായോഗികജ്ഞാനം, പ്രചാരണ പ്രക്ഷോഭം, അക്കാദമിക് പഠനം ഇവയെല്ലാം ഒത്തുചേരുന്ന ഒരു വ്യക്തിത്വമാണ് റ്റി.പി. കുഞ്ഞിക്കണ്ണന്റേത്. എം.പി. പരമേശ്വരന്റെ പഠനസംഘം ബംഗാളിലെ ഒട്ടേറെ തദ്ദേശഭരണ സ്ഥാപനങ്ങൾ സന്ദർശിച്ചു. ഡോ. അശോക് മിത്ര, തദ്ദേശമന്ത്രി ബിനോയ് കൃഷ്ണചൗധരി, ധനമന്ത്രി അസിംദാസ് ഗുപ്ത്, ആസൂത്രണബോർഡ് ഉപാധ്യക്ഷൻ എസ്.ബി. സെൻ ഇവരോടൊക്കെ ചർച്ച ചെയ്തു.
മിഡ്നാപ്പൂരിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു ഡോ. സൂര്യകാന്ത് മിശ്രയേയും കണ്ടു. കർണ്ണാടകയിൽ മൈസൂർ ജില്ലാ പഞ്ചായത്ത് അധികാരികളെയും അവിടുത്തെ സംസ്ഥാന ആസൂത്രണ ബോർഡ് അംഗങ്ങളായ ഡോ. തിമ്മയ്യ, ഡോ. അബ്ദുൾ ലത്തീഫ് എന്നിവരെയുമാണ് പ്രധാനമായിക്കണ്ടത്.
ഈ സന്ദർശനാനുഭവങ്ങളെ ആസ്പദമാക്കി റ്റി. ഗംഗാധരൻ ‘പഞ്ചായത്തീരാജ് ബംഗാളിലും കർണ്ണാടകയിലും’ എന്ന ചെറിയൊരു പുസ്തകവും തയ്യാറാക്കുകയുണ്ടായി. പരിഷത്തിന്റെ വികസന കമ്മിറ്റി കൺവീനർ എന്ന നിലയിലാണ് ഞാൻ ഇക്കാലത്ത് കുഞ്ഞിക്കണ്ണനുമായി പരിചയപ്പെടുന്നത്.
അധികാരവികേന്ദ്രീകരണവും വികസനവും സംബന്ധിച്ച് എന്റെ വീട്ടിൽവച്ചു വിശദമായ ഒരു യോഗം നടന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ‘അധികാരം ജനങ്ങൾക്ക്’ എന്ന പ്രൊഫ. ഗുലാത്തിയുടെ മുഖവുരയോടുകൂടിയ പുസ്തകം കുഞ്ഞിക്കണ്ണൻ പ്രസിദ്ധീകരിച്ചത്. ‘പഞ്ചായത്തീരാജ് പ്രയോഗവും സിദ്ധാന്തവും’ എന്നൊരു ഗ്രന്ഥവും അദ്ദേഹം എഡിറ്റ് ചെയ്തു. ഇവയെല്ലാം പരിഷത്ത് സംഘടിപ്പിച്ച വികസനജാഥയിൽ പ്രധാന കാമ്പയിനായി ഉപയോഗിച്ചു.
ജനകീയാസൂത്രണത്തെക്കുറിച്ചുള്ള ആദ്യ ആലോചനായോഗങ്ങളിൽ കുഞ്ഞിക്കണ്ണനും പങ്കാളിയായിരുന്നു. കേന്ദ്രീകരിച്ച ആദ്യ പരിശീലനപരിപാടിയിലും തുടർന്നു മറ്റു ജില്ലകളിൽ നടന്ന പരിശീലനങ്ങളിലും നിരന്തരം പങ്കെടുത്തു.
താമസം എന്റെ ക്വാർട്ടേഴ്സിലായിരുന്നു. കുറിപ്പുകളും കൈപുസ്തകങ്ങളും തയ്യാറാക്കുന്നതിനു പങ്കാളിയായി. തുടർന്ന് ആസൂത്രണ ബോർഡിൽ കൺസൾട്ടന്റായി ഡെപ്യൂട്ടേഷനിൽ പ്രവേശിച്ചു. സംസ്ഥാന ഫാക്കൽറ്റി അംഗമെന്ന നിലയിൽ പരിശീലന പരിപാടികളിൽ സ്ഥിരം അധ്യാപകനായിരുന്നു.
അതോടൊപ്പം പല സംസ്ഥാനതല പരിപാടികളുടെയും സംഘാടകനുമായിരുന്നു.ജനകീയാസൂത്രണത്തിന്റെ ആദ്യഘട്ടത്തിൽ നടന്ന പ്രത്യേക ഗ്രാമസഭകളുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ജില്ലയിലെ പനങ്ങാട് വച്ചായിരുന്നു.
1997 ജൂൺ 13-നു നടന്ന പരിപാടിയുടെ മുഖ്യസംഘാടകരിൽ ഒരാളായിരുന്നു കുഞ്ഞിക്കണ്ണൻ. കേന്ദ്ര ഗ്രാമവികസന മന്ത്രി ചേതൻ നായിഡു ആയിരുന്നു മുഖ്യാതിഥി. കോഴിക്കോട് ഡിപിസിയുടെ ആദ്യത്തെ സർക്കാർ നോമിനിയായിരുന്നു കുഞ്ഞിക്കണ്ണൻ.
ജനകീയാസൂത്രണത്തിന്റെ പ്രത്യേകത പദ്ധതി നിർവ്വഹണത്തിലും ജനപങ്കാളിത്തം ലക്ഷ്യമിടുന്നതാണ്. ആഗോളമായി പ്രസിദ്ധമായ ലാറ്റിനമേരിക്കയിലെ പങ്കാളിത്ത ബജറ്റും ജനകീയാസൂത്രണവും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണ്. സന്നദ്ധപ്രവർത്തനത്തിനും സംഭാവനയ്ക്കും അപ്പുറം നിർവ്വഹണത്തിൽ ജനപങ്കാളിത്തം എങ്ങനെയാണു കൊണ്ടുവരിക എന്നതു സംബന്ധിച്ച് ആശയവ്യക്തത ഉണ്ടായിരുന്നില്ല.
ഈ സാഹചര്യത്തിൽ പഞ്ചായത്തീരാജിന്റെ മാതൃസ്ഥാപനങ്ങളിലൊന്നായ ഹൈദ്രാബാദിലെ എൻ.ഐ.ആർ.ഡി-യിൽ പോയി കാര്യങ്ങൾ മനസ്സിലാക്കി വരാൻ കുഞ്ഞിക്കണ്ണനെയാണു ചുമതലപ്പെടുത്തിയത്. പ്രൊഫ. ഗുലാത്തിയുടെ കത്തുമായി കുഞ്ഞിക്കണ്ണൻ എൻ.ഐ.ആർ.ഡി-യിലെത്തി ഒരാഴ്ച താമസിച്ചു.
അത്ഭുതകരമായകാര്യം അവരൊക്കെത്തന്നെ പദ്ധതികളുടെ രൂപീകരണമല്ലാതെ നിർവ്വഹണ സംഘാടനത്തിൽ പങ്കാളിത്തം എന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുപോലും ഉണ്ടായിരുന്നില്ല.ജനങ്ങൾക്കു പങ്കാളിത്തം ഉറപ്പുവരുത്തുന്ന ഒട്ടേറെ നിർവ്വഹണ സൂക്ഷ്മവേദികൾ രൂപീകരിക്കണമെന്നുള്ളതായിരുന്നു പ്ലാനിംഗ് ബോർഡിലെ ഞങ്ങളുടെ കാഴ്ചപ്പാട്.
ഇതിലേറ്റവും പ്രധാനം ഗുണഭോക്തൃ സമിതികളായിരുന്നു. ഇവയ്ക്കു മാർഗ്ഗനിർദ്ദേശങ്ങൾക്കു രൂപം നൽകുന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. കരാറുകാരുടെയും ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നും വലിയ എതിർപ്പാണ് ഉണ്ടായത്. അതിനെ മറികടന്നു ഗുണഭോക്തൃ സമിതികളെ ശക്തിപ്പെടുത്താനുള്ള ഒരു കുരിശുയുദ്ധത്തിലായിരുന്നു ഞങ്ങൾ.
ഗുണഭോക്തൃ സമിതികളുടെ പരിമിതികൾ പരിഹരിക്കുന്നതിനുള്ള ഒരു മാർഗ്ഗം അവയ്ക്കു പൂരകമായി പ്രവർത്തിക്കുന്ന ജനകീയ സംവിധാനങ്ങൾ സൃഷ്ടിക്കുക എന്നുള്ളതായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോഴിക്കോട് ജില്ലയിലെ ഊരാലുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ കാര്യം കുഞ്ഞിക്കണ്ണൻ എന്റെ ശ്രദ്ധയിൽപ്പെടുത്തുന്നത്. അദ്ദേഹവും എഞ്ചിനീയർ പി.സി. ബാലനുംകൂടി ഊരാലുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ പോയി പ്രാരംഭ ചർച്ചകൾ നടത്തി.
ഊരാലുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ മാതൃകയാക്കി അനുഭവങ്ങൾ പങ്കിടാനായി സംസ്ഥാനതലത്തിലുള്ള ദ്വിദിനശിൽപ്പശാല 1999-ൽ വടകരയിൽ സംഘടിപ്പിച്ചു. അതു ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ നിർവ്വഹണചരിത്രത്തിലും ഊരാലുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ചരിത്രത്തിലും കേരളവികസന ചരിത്രത്തിലും ഗുണകരമായ ഒന്നാക്കി എന്നാണ് പിന്നീടുള്ള അനുഭവങ്ങൾ തെളിയിച്ചു.
ഇതുപോലെതന്നെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ജനകീയ കുടിവെള്ള വിതരണ പദ്ധതി എന്ന സദ്മാതൃക പ്ലാനിംഗ് ബോർഡിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതു കുഞ്ഞിക്കണ്ണനായിരുന്നു. അതിനെപ്പറ്റി അക്കാലത്തെ ദേശാഭിമാനി പത്രത്തിൽ ഒരു ലേഖനം കുഞ്ഞിക്കണ്ണൻ എഴുതി.
ഇത് എങ്ങനെ പിന്നീട് ജലനിധിയായി രൂപാന്തരപ്പെട്ടു എന്നതിനെക്കുറിച്ച് മുമ്പ് എഴുതിയിട്ടുള്ളതിനാൽ ഇവിടെ വീണ്ടും ആവർത്തിക്കുന്നില്ല. ഒളവണ്ണയുടെ മാതൃക നേരിട്ടു മനസ്സിലാക്കാൻ സിപിഐ(എം) ജനറൽ സെക്രട്ടറി ഹർകിഷൻ സിംഗ് സുർജിത്ത് ഒളവണ്ണ സന്ദർശിച്ചത് വലിയൊരു അനുഭവമായിരുന്നു. കേരളത്തിലെ ഇത്തരം മാതൃകാ പ്രവർത്തനങ്ങൾ എല്ലാം ഉൾപ്പെടുത്തി ‘ജനകീയതയുടെ പൊൻകണികൾ’ എന്ന പുസ്തകം തയ്യാറാക്കാൻ സെല്ലിനെ സഹായിക്കാനും കുഞ്ഞിക്കണ്ണനു കഴിഞ്ഞു.
സംസ്ഥാന പ്ലാനിംഗ് ബോർഡിൽ ആയിരുന്നപ്പോൾ പ്രസിദ്ധ ധനശാസ്ത്രജ്ഞനും ബംഗാളിലെ വികേന്ദ്രീകരണ പ്രക്രിയയിൽ മുഖ്യപങ്കുവഹിക്കുകയും ചെയ്ത ഡോ. അരുൺ ഘോഷിന്റെ തദ്ദേശഭരണ സ്ഥാപനങ്ങൾ സന്ദർശനവേളയിൽ കൂടെ സഹായിയായി നിയോഗിച്ചത് റ്റി.പി. കുഞ്ഞിക്കണ്ണനെ ആയിരുന്നു. താൻ കുത്തിക്കുറിച്ച “From Administrative Reforms to a Political Movement” എന്ന ലേഖനം തെറ്റുതിരുത്തി നൽകാൻ അദ്ദേഹം സമയം കണ്ടെത്തിയെന്ന് കുഞ്ഞിക്കണ്ണൻ ഓർക്കുന്നു.
#ജനകീയാസൂത്രണജനകീയചരിത്രം
https://www.facebook.com/Malayalivartha