കേന്ദ്ര സർക്കാർ കഴിഞ്ഞ ഏതാനും വർഷംകൊണ്ട് പെട്രോൾ നികുതി 3.5 മടങ്ങും ഡീസൽ നികുതി 9 മടങ്ങും വർദ്ധിപ്പിച്ചത് വെട്ടിക്കുറയ്ക്കേണ്ടതുണ്ട്; റിസർവ്വ് ബാങ്കിന്റെ ഇന്നത്തെ മോണിറ്ററി പോളിസി കമ്മിറ്റി പ്രസ്താവന വിരൽചൂണ്ടുന്നത് ആ കാര്യത്തിലേക്കെന്ന് തോമസ് ഐസക്ക്
കേന്ദ്ര സർക്കാർ കഴിഞ്ഞ ഏതാനും വർഷംകൊണ്ട് പെട്രോൾ നികുതി 3.5 മടങ്ങും ഡീസൽ നികുതി 9 മടങ്ങും വർദ്ധിപ്പിച്ചത് വെട്ടിക്കുറയ്ക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് റിസർവ്വ് ബാങ്കിന്റെ ഇന്നത്തെ മോണിറ്ററി പോളിസി കമ്മിറ്റി പ്രസ്താവന വിരൽചൂണ്ടുന്നതെന്ന് തോമസ് ഐസക്ക് .
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; കേന്ദ്ര സർക്കാർ കഴിഞ്ഞ ഏതാനും വർഷംകൊണ്ട് പെട്രോൾ നികുതി 3.5 മടങ്ങും ഡീസൽ നികുതി 9 മടങ്ങും വർദ്ധിപ്പിച്ചത് വെട്ടിക്കുറയ്ക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് റിസർവ്വ് ബാങ്കിന്റെ ഇന്നത്തെ മോണിറ്ററി പോളിസി കമ്മിറ്റി പ്രസ്താവന വിരൽചൂണ്ടുന്നത്. റിപ്പോ റേറ്റ് 4 ശതമാനമായും റിവേഴ്സ് റിപ്പോ റേറ്റ് 3.35 ശതമാനമായും മാറ്റമില്ലാതെ തുടരാനാണ് തീരുമാനം. തുടർച്ചയായി 8-ാം തവണയാണ് ഇത്തരത്തിൽ തീരുമാനമെടുക്കുന്നത്.
റിപ്പോ റേറ്റ് എന്നാൽ ബാങ്കുകൾക്ക് റിസർവ്വ് ബാങ്കിൽ നിന്നുള്ള ഹ്രസ്വകാല വായ്പകൾക്ക് നൽകേണ്ടി വരുന്ന പലിശയാണ്. റിവേഴ്സ് റിപ്പോ എന്നാൽ ബാങ്കുകൾ റിസർവ്വ് ബാങ്കിൽ താൽക്കാലികമായി പണം ഡെപ്പോസിറ്റ് ചെയ്താൽ കൊടുക്കുന്ന പലിശയാണ്. റിവേഴ്സ് റിപ്പോ നിരക്ക് എപ്പോഴും റിപ്പോ റേറ്റിനേക്കാൾ താഴ്ന്നതായിരിക്കും.
തങ്ങളുടെ കൈയ്യിലുള്ള പണം വായ്പ നൽകാതെ റിസർവ്വ് ബാങ്കിൽ കൊണ്ടുപോയി ഇട്ട് പലിശ മേടിക്കുന്നതിനെ നിരുത്സാഹപ്പെടുത്താനാണ് ഈ രീതി അവലംബിക്കുന്നത്. റിപ്പോ നിരക്ക് കുറച്ചാൽ ഇതിനനുസൃതമായി ബാങ്കുകളുടെ പലിശനിരക്കും കുറയും. കൂട്ടിയാൽ മറിച്ചും. രാജ്യം ഇപ്പോഴും കോവിഡിന്റെ നിഴലിൽ നിന്നും പുറത്തുവന്നിട്ടില്ല.
9 ശതമാനം വളർച്ച മുൻവർഷത്തെ അപേക്ഷിച്ച് ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് റിസർവ്വ് ബാങ്ക് ഇപ്പോഴും. എന്നാൽ ഫിച്ച് റേറ്റിംഗ് കമ്പനി ഇന്ന് ഇന്ത്യയുടെ പ്രതീക്ഷിത വളർച്ചാ നിരക്ക് 8.7 ശതമാനമായി കുറച്ചുകഴിഞ്ഞു. ഇത്തരം പ്രവചനങ്ങൾ എന്തു തന്നെയാവട്ടെ എല്ലാവരും അംഗീകരിക്കുന്ന ഒരു കാര്യമുണ്ട്.
ഇന്ത്യൻ സമ്പദ്ഘടനയുടെ ഉണർവ്വ് ഉത്തേജിപ്പിക്കണമെങ്കിൽ പലിശ താഴ്ന്ന് നിൽക്കണം, സർക്കാർ കൂടുതൽ ചെലവഴിക്കണം, പണലഭ്യത വർദ്ധിക്കണം. എന്നിട്ടും എന്തുകൊണ്ടാണ്. കഴിഞ്ഞൊരു വർഷത്തിലേറെയായി പലിശ നിരക്ക് മാറ്റമില്ലാതെ റിസർവ്വ് ബാങ്ക് നിലനിർത്തിക്കൊണ്ട് പോകുന്നത് ? ഇതിനുകാരണം വിലക്കയറ്റമാണ്.
മെയ് മാസത്തിൽ 6.6 ശതമാനമാണ് വിലക്കയറ്റം. ജൂണിൽ 6.1 ശതമാനം. എന്നാലും റിസർവ്വ് ബാങ്ക് വിലയിരുത്തിയിട്ടുള്ളത് നടപ്പുവർഷത്തെ ശരാശരി വിലക്കയറ്റം 5.7 ശതമാനമായിരിക്കുമെന്നാണ്. വിലക്കയറ്റം 4 ശതമാനത്തിൽ പിടിച്ചുനിർത്തണമെന്നതാണ് അംഗീകൃത നയം. ഇതിൽ നിന്നും 2 ശതമാനം വരെ കൂടുകയോ കുറയുകയോ ചെയ്യാം.
അതുകൊണ്ടാണ് റിസർവ്വ് ബാങ്ക് പ്രതീക്ഷിത വിലക്കയറ്റം 5.7 ശതമാനത്തിൽ കൊണ്ടുപോയി കെട്ടിയിട്ടത്. വിലക്കയറ്റം ഇങ്ങനെ നിൽക്കുമ്പോൾ പലിശ ഇനിയും കുറയ്ക്കുകയോ പണലഭ്യത വർദ്ധപ്പിക്കുകയോ ചെയ്യാൻ കഴിയുകയില്ല. യഥാർത്ഥത്തിൽ പലിശനിരക്ക് ഉയർത്തുകയാണ് വേണ്ടത് എന്ന് അഭിപ്രായമുള്ളവരുണ്ട്.
എന്നാൽ ഇത്തരക്കാരുടെ വാദങ്ങൾക്ക് ചെവികൊടുക്കാതിരുന്നത് നന്നായി. ഈ അർത്ഥത്തിൽ റിസർവ്വ് ബാങ്കിന്റെ പണനയം സ്വാഗതാർഹമാണ്. കാരണം ഇന്നത്തെ വിലക്കയറ്റത്തിനടിസ്ഥാനം ഡിമാന്റിൽ ഉണ്ടായിട്ടുള്ള വർദ്ധനയല്ല. ഉപഭോക്തൃ ഡിമാന്റും നിക്ഷേപ ഡിമാന്റും 2020-നെ അപേക്ഷിച്ച് ഇപ്പോൾ വർദ്ധിച്ചിട്ടുങ്കിലും 2019-ലെ നിലവാരത്തേക്കാൾ ഇപ്പോഴും ഗണ്യമായി താഴ്ന്ന നിലയിലാണ്.വിലക്കയറ്റത്തിന്റെ അടിസ്ഥാനം ഡിമാന്റ് വർദ്ധനയല്ല. സപ്ലൈയിലുള്ള കുരുക്കുകളാണ്. റിസർവ്വ് ബാങ്ക് പണനയത്തിൽ തന്നെ വ്യക്തമാക്കുന്നത് ഏറ്റവും കൂടുതൽ വിലവർദ്ധനവ് പെട്രോളിയം ഉൽപ്പന്നങ്ങൾക്കാണ്.
ക്രൂഡോയിലിന്റെ വില ഇനിയും ഉയരാനാണ് സാധ്യത. ഈ സാഹചര്യത്തിൽ റിസർവ്വ് ബാങ്കിന്റെ ഉപദേശം ഇതാണ് : “ക്രൂഡോയിൽ വിലകൾ ഉയർന്ന നിലയിൽ തുടരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രദ്ധയോടെ പരോക്ഷ നികുതികൾ കുറയ്ക്കുകയാണെങ്കിൽ ഉൽപ്പാദന ചെലവിലുള്ള സമ്മർദ്ദങ്ങൾ ലഘൂകരിക്കാനാകും” ഈ അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിലക്കയറ്റം 5.7 ശതമാനത്തിൽ നിൽക്കുമെന്ന നിഗമനത്തിൽ എത്തുന്നത്.
പെട്രോൾ വിലകൾ താഴ്ത്തിക്കൊണ്ടല്ലാതെ വിലക്കയറ്റത്തെ നിയന്ത്രിക്കാനാകില്ല. എനിക്ക് മനസ്സിലാകാത്തത് റിസർവ്വ് ബാങ്ക് എന്തിനാ കേന്ദ്രത്തെയും സംസ്ഥാന സർക്കാരുകളെയും കൂട്ടിക്കെട്ടുന്നത് ? നികുതി വർദ്ധിപ്പിച്ചത് കേന്ദ്രസർക്കാരല്ലെ? അവരത് കുറച്ച് പെട്രോൾ വില താഴ്ത്തിയാൽ സംസ്ഥാന സർക്കാരിന്റെ നികുതി വരുമാനവും ഓട്ടോമാറ്റിക്കായി കുറഞ്ഞോളും. പക്ഷേ റിസർവ്വ് ബാങ്കിന് ഇങ്ങനെയങ്ങ് പറയാൻ പറ്റുമോ? അതുകൊണ്ടാണ് ഈ വളച്ചുകെട്ടലുകളെല്ലാം.
https://www.facebook.com/Malayalivartha