ഹൃദയം വീണ്ടും മിടിച്ചു തുടങ്ങി.... മസ്തിഷ്കമരണം സംഭവിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ ഹൃദയം ഇനി മലപ്പുറം സ്വദേശിയായ പതിനഞ്ചുകാരിക്ക് സ്വന്തം...

ആ ഹൃദയം വീണ്ടും മിടിച്ചു തുടങ്ങി...മസ്തിഷ്കമരണം സംഭവിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ ഹൃദയം ഇനി മലപ്പുറം സ്വദേശിയായ 15-കാരിക്ക് സ്വന്തം. എറണാകുളം ലിസി ആശുപത്രിയിൽ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള ഹൃദയമാറ്റ ശസ്ത്രക്രിയ വ്യാഴാഴ്ച രാത്രി പൂർത്തിയായി.
അഞ്ചുവർഷം മുൻപാണ് കുട്ടിക്ക് ഹൃദയത്തിന്റെ വലതുവശത്തെ അറകൾ ക്രമാതീതമായി വികസിക്കുന്ന അസുഖം കണ്ടെത്തിയത്. ഹൃദയം മാറ്റിവയ്ക്കലാണ് ഏക പോംവഴിയെന്ന് ഡോക്ടർമാർ പറഞ്ഞതിനെ തുടർന്നാണ് ലിസി ആശുപത്രിയിൽ എത്തിയത്. കഴിഞ്ഞമാസം അവയവ സ്വീകരണത്തിനുള്ള സംസ്ഥാന സർക്കാർ സംവിധാനമായ കെ-സോട്ടോയിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു.ബുധനാഴ്ച രാത്രിയോടെ കെ-സോട്ടോയിൽ നിന്നും അറിയിപ്പ് ലഭിച്ചപ്പോൾ രക്ഷകർത്താക്കൾ ചികിത്സയുടെ ഭാഗമായി കുട്ടിയുമായി ചെന്നൈയിലായിരുന്നു. വിമാനമാർഗം ചെൈന്നയിൽ നിന്നും അവർ എറണാകുളത്തേക്ക് എത്തി.
സംസ്ഥാന സർക്കാർ വാടകയ്ക്ക് എടുത്തിരിക്കുന്ന ഹെലികോപ്റ്ററിൽ മെഡിക്കൽ സംഘം വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45-ന് തിരുവനന്തപുരത്ത് നിന്നും ഹൃദയവുമായി പുറപ്പെട്ട് 2.40-ന് ഗ്രാൻഡ് ഹയാത്ത് ഹോട്ടലിന്റെ ഹെലിപ്പാഡിൽ ഇറങ്ങി. തുടർന്ന് നാല് മിനിറ്റ് കൊണ്ട് ലിസി ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയ ആരംഭിച്ചു. 5.30-ഓടെ ഹൃദയം വീണ്ടും സ്പന്ദിച്ചു തുടങ്ങി. 9 മണിയോടെ ശസ്ത്രക്രിയ പൂർത്തിയായി.
അടുത്ത 48 മണിക്കുർ ശസ്ത്രക്രിയപോലെ തന്നെ പ്രധാനപ്പെട്ടതാണെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.
ഡോ. ജേക്കബ് എബ്രഹാം, ഡോ. ഭാസ്കർ രംഗനാഥൻ, ഡോ. പി. മുരുകൻ, ഡോ. ജോബ് വിൽസൺ, ഡോ. ഗ്രേസ് മരിയ, ഡോ. ആന്റണി ജോർജ്, ഡോ. ആയിഷാ നാസർ, രാജി രമേഷ്, സൗമ്യാ സുനീഷ് തുടങ്ങിയവർ ശസ്ത്രക്രിയയിൽ പങ്കാളികളായിരുന്നു.
അതേസമയം ലിസി ആശുപത്രിയിലെ 32-ാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയായിരുന്നു ഇത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച കിളിമാനൂർ കായാട്ടുകോണം വൃന്ദാവനത്തിൽ ജയി ജയകുമാറി (35) ന്റെ ഹൃദയമാണ് പെൺകുട്ടിയിൽ ചേർത്തത്.
വൃക്കകളിൽ ഒരെണ്ണവും കരളും കിംസ് ആശുപത്രിയിലും ഒരു വൃക്ക കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലും മാറ്റിവയ്ക്കും. നേത്രപടലങ്ങൾ തിരുവനന്തപുരം റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒാഫ്താൽമോളജിയിൽ നൽകും. ജയിയുടെ മകൻ: പ്രിത്വിഷ്.
"
https://www.facebook.com/Malayalivartha























