നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

കണ്ണൂർ ഡെന്റൽ കോളജിലെ ആശുപത്രി കെട്ടിടത്തിൽനിന്നു ചാടി മരിച്ച കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം ആനമങ്ങാട് സ്വദേശി ആർ.എൽ.നിതിൻ രാജിന്റെ (22) മൃതദേഹം വീട്ടിലെത്തിച്ചു. മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.സംഭവത്തിൽ കോളജിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇന്നലെ രക്ഷിതാക്കൾ രംഗത്തെത്തിയിരുന്നു. കോളജിലെ അധ്യാപകൻ മകനെ ജാതി പറഞ്ഞും ‘പുഴുത്ത പട്ടി’ എന്നു വിളിച്ചും അധിക്ഷേപിച്ചതായി പിതാവ് രാജൻ ആരോപിച്ചു.
കോളജിലെ 3 അധ്യാപകർക്കെതിരെയാണ് ആരോപണങ്ങൾ. സംഭവത്തിൽ അനാട്ടമി വിഭാഗം മേധാവി ഡോ.എം.കെ.റാം, അധ്യാപിക ഡോ. കെ.ടി.സംഗീത നമ്പ്യാർ എന്നിവരെ സസ്പെൻഡ് ചെയ്തു.നിതിൻ രാജിനുനേരെ മറ്റു വിദ്യാർഥികൾക്കു മുന്നിൽവച്ചു പരസ്യമായി ജാതീയ അധിക്ഷേപം നടത്തിയെന്നും നിറത്തിന്റെ പേരിലും പിതാവിന്റെ തൊഴിലിന്റെ പേരിലും സ്ഥിരമായി അധിക്ഷേപിച്ചിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. പരീക്ഷയ്ക്ക് തോൽപിക്കുമെന്നും പരാതിപ്പെട്ടാൽ നിന്റെ ‘ബോഡി’യാകും ഇവിടെനിന്നു കൊണ്ടുപോകേണ്ടി വരികയെന്നും
ഇടയ്ക്കിടെ ഭീഷണിപ്പെടുത്തിയിരുന്നതായി നിതിന്റെ സഹോദരീഭർത്താവ് അശോകൻ,അടുത്ത ബന്ധു വിശ്വംഭരൻ എന്നിവർ പറഞ്ഞു. അധ്യാപകരിൽനിന്നു നേരിട്ട ദുരനുഭവം പറഞ്ഞു നിതിന്റേതായി ഓഡിയോ സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്.ആര്യനാട് ഉഴമലയ്ക്കൽ പുതുക്കുളങ്ങര ചാലക്കാട് തടത്തരികത്ത് വീട്ടിൽ പെയ്ന്റിങ് തൊഴിലാളിയായ വൈ.എൽ. രാജന്റെയും തൊഴിലുറപ്പ് പദ്ധതി തൊഴിലാളിയായ സി.ആർ. ലതയുടെയും ഏക മകനായ ആർ.എൽ.നിതിൻ രാജിനെ വെള്ളിയാഴ്ച ഉച്ചയ്ക്കു 2 മണിക്കാണ്
കണ്ണൂർ അഞ്ചരക്കണ്ടിയിലെ കോളജ് കെട്ടിടത്തിൽനിന്നു വീണു മരിച്ചനിലയിൽ കണ്ടെത്തിയത്. അന്നു രാവിലെ 11നു നിതിൻ രാജ് വീട്ടിലേക്കു വിളിച്ച് അച്ഛനോടും സഹോദരിമാരോടും സംസാരിച്ചിരുന്നു. വൈകിട്ടുള്ള ട്രെയിനിൽ വീട്ടിലേക്കു തിരിക്കാൻ ടിക്കറ്റ് എടുത്തതായും അറിയിച്ചിരുന്നു. ഇതിനു ശേഷം എന്തു പറ്റിയെന്ന് ആർക്കും അറിയില്ല. ഇന്ന് ഉച്ചയോടെ മൃതദേഹം സംസ്കരിക്കും.അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻരാജ് താമസിച്ച ഹോസ്റ്റൽ തടവറപോലെയെന്ന് ബന്ധു.
രണ്ടുമാസം മുൻപ് പനിച്ചുവിറച്ച് കിടന്നപ്പോൾ ഒറ്റയ്ക്കൊരു മുറിയിലേക്ക് മാറ്റി. ആ ദിവസങ്ങളിൽ സഹപാഠികളെ അകറ്റിനിർത്തി. അവരുമായുള്ള ആശയവിനിമയംപോലും ഹോസ്റ്റൽ അധികൃതർ തടഞ്ഞുവെന്നും നിതിൻരാജിന്റെ സഹോദരി രാഖിയുടെ ഭർത്താവ് എസ്.എം.അശോക് കുമാർ പറഞ്ഞു. വിവരമറിഞ്ഞ് അശോക് കുമാറും ചില ബന്ധുക്കളും അഞ്ചരക്കണ്ടിയിലെത്തിയിരുന്നു.പറഞ്ഞറിയിക്കാനാകാത്തപീഡനങ്ങളാണ് കോളേജ് അധികൃതരിൽ നിന്നും ചില വിദ്യാർഥികളിൽനിന്നും നേരിട്ടത്. റാഗിങ്ങും ജാതി അധിക്ഷേപവും നിറം പറഞ്ഞുള്ള അധിക്ഷേപവും നിരന്തരമുണ്ടായി.
https://www.facebook.com/Malayalivartha























