കണികണ്ടുണരാനായി കണിവെള്ളരിയുമായി കുടുംബശ്രീ ഉത്പാദകർ

വിഷുപ്പുലരിയിൽ കണികണ്ടുണരാനായി റെക്കോർഡ് വെള്ളരി ഉൽപ്പാദനവുമായി കുടുംബശ്രീ. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 1,838 ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ (ജെഎൽജി) ചേർന്ന് ഇത്തവണ വിളയിച്ചത് 1150.48 ടൺ കണിവെള്ളരിയാണ്. സംസ്ഥാനത്താകെ 637.14 ഏക്കർ തരിശുഭൂമിയും സ്വന്തം പുരയിടങ്ങളും കൃഷിയോഗ്യമാക്കിയാണ് കടുംബശ്രീയുടെ നേട്ടം.
വിഷുവിന് മാസങ്ങൾമുൻപേ കൃത്യമായ ആസൂത്രണത്തോടെ കൃഷിയിറക്കുകയും ഓരോ ജില്ലയിലെയും മിഷൻ കോർഡിനേറ്റർമാരുടെയും കൃഷിവകുപ്പിന്റെയും മേൽനോട്ടത്തിലാണ് വിത്തുവിതയ്ക്കൽ മുതൽ വിളവെടുപ്പ് വരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
കൃഷി നടത്താൻ കുടുംബശ്രീ സാമ്പത്തിക സഹായം നൽകുന്നുണ്ട്. സ്ഥലത്തിന്റെ അളവനുസരിച്ച് പ്രോത്സാഹന ഇൻസെന്റീവ് നൽകും. മൂന്നുലക്ഷം രൂപ വരെ വായ്‌പയും നൽകുന്നുണ്ട്. ചൂട് കൂടുതലായതിനാൽ നല്ല വെള്ളമുള്ള സ്ഥലങ്ങൾ തെരഞ്ഞെടുത്താണ് കൃഷി ഇറക്കിയത്.
കുടുംബശ്രീയുടെ വിഷു ചന്തകൾ, നാട്ടുചന്തകൾ, സിഡിഎസ് മാർക്കറ്റുകൾ, പ്രാദേശിക വിപണന കേന്ദ്രങ്ങൾ എന്നിവ വഴിയാണ് വിൽപ്പനയുള്ളത്.
https://www.facebook.com/Malayalivartha

























