നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം പള്‍സര്‍ സുനി ലക്ഷ്യയില്‍ വന്ന് ഒരു കവര്‍ അവിടെ ഏല്‍പിക്കുന്നത് താൻ കണ്ടു; ആദ്യഘട്ടത്തില്‍ നൽകിയ ആ മൊഴി പിന്നീട് മാറ്റി; കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന വസ്ത്രശാലയിലെ പഴയ ജീവനക്കാരനായിരുന്ന സാഗറിന്റെ മൊഴി മാറ്റാന്‍ ശ്രമിക്കുന്ന ശബ്ദരേഖ പുറത്ത്; നടിയെ ആക്രമിച്ച കേസിൽ വീണ്ടും വഴിത്തിരിവ്

നടിയെ ആക്രമിച്ച കേസിൽ വീണ്ടും മറ്റൊരു ശബ്ദ രേഖ പുറത്ത്. പ്രോസിക്യൂഷന്‍ സാക്ഷിയായ സാഗറിനെ മൊഴി മാറ്റാന്‍ ശ്രമിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. ദിലീപിനെതിരെയുള്ള ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലും തുടർന്ന് വന്ന ഓഡിയോ സംഭാഷണങ്ങളും ഇതിനോടകം വന്നു കഴിഞ്ഞിരിക്കുന്നു. അതിനു പിന്നാലെയാണ് ഈ ഓഡിയോ കൂടെ വന്നിരിക്കുന്നത്.
2017 ല്‍ ദിലീപിന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് ശേഷം നവംബര്‍ മാസം 15ാം തീയതി ദിലീപിന്റെ ആലുവയിലെ വസതിയില്‍ വെച്ച് നടന്ന സംഭാഷണമാണ് പുറത്ത് വന്നത് . കേസിലെ പ്രോസിക്യൂഷന്‍ സാക്ഷിയായ സാഗറിനെ മൊഴിമാറ്റാന്‍ സ്വാധീനിച്ചതെങ്ങനെയെന്ന് ദിലീപിന് വിശദീകരിച്ചുകൊടുക്കുന്നതാണ് ഓഡിയോയിൽ ഉള്ളത്.
ഈ സമയം ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ്, മറ്റൊരു സുഹൃത്ത് ബൈജു തുടങ്ങിയവർ വീട്ടിലുണ്ടായിരുന്നു. മാത്രമല്ല സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയപ്പോള്‍ സൂചിപ്പിച്ച വി.ഐ.പിയും വീട്ടിലുണ്ടായിരുന്നു.
പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്ന സാഗറിനെ സ്വാധീനിച്ച് മൊഴി മാറ്റിയതെങ്ങനെ എന്ന് ദിലീപിനോട് വിശദീകരിക്കുകയാണ് ഈ ശബ്ദ രേഖയില്‍. കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന വസ്ത്രശാലയിലെ പഴയ ജീവനക്കാരനായിരുന്നു സാഗര്‍. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം പള്‍സര്‍ സുനി ലക്ഷ്യയില്‍ വന്ന് ഒരു കവര്‍ അവിടെ ഏല്‍പിക്കുന്നതായി കണ്ടുവെന്ന് ആദ്യഘട്ടത്തില്‍ സാഗര്‍ മൊഴി നല്‍കിയിരുന്നു.
പിന്നീട് ഈ മൊഴി മാറ്റുകയായിരുന്നു. സാഗറിനെ മൊഴി മാറ്റാന്‍ സ്വാധീനിച്ചു എന്ന തരത്തിലൊരു റിപ്പോര്‍ട്ട് പൊലീസ് അന്വേഷണ സംഘം തന്നെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ആലപ്പുഴയിലെ ഹോട്ടലിലെ ബില്ല് ഉള്‍പ്പെടെയാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സ്ഥിരീകരിക്കുന്നതാണ് പുറത്ത് വന്ന സംഭാഷണങ്ങള്‍.
ആലപ്പുഴയിലേക്ക് സാഗറിനെ കൊണ്ടുപോവുകയും അവിടെ നിന്ന് മനം മാറ്റി തിരിച്ചുകൊണ്ടുവന്നുവെന്നും ശബ്ദരേഖയില്‍ വിശദീകരിച്ചിട്ടുണ്ട്. സാഗര്‍ ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പിനെ കാണാന്‍ പോയി കേള്‍ക്കുമ്പോള്‍ സാഗര്‍ ഫിലിപ്പച്ചായനെ കാണാന്‍ പോയോ എന്നാണ് ദിലീപ് അതിൽ ചോദിക്കുന്നത്.
എന്താവശ്യത്തിനായാണ് കാണാന്‍ പോയതെന്ന ദിലീപിന്റെ ചോദ്യത്തിനുള്ള വിശദീകരണമാണ് അനൂപ് നല്‍കിയിരിക്കുന്നത്. സാഗര്‍ മൊഴി മാറ്റിയതിനാല്‍ പൊലീസിന് ഇനി സാഗറിനെ തൊടാനാവില്ലെന്ന് വി.ഐ.പി പറയുന്നുണ്ട്. സാഗറിനെ സ്വാധീനിച്ചത് പുറത്ത് വന്നാല്‍ ദിലീപിന്റെ ജാമ്യം റദ്ദാകുമോയെന്ന് സൂരജ് പറയുന്നതും കേൾക്കാം. വളരെ നിർണ്ണായകമായ വിവരങ്ങളാണ് പുറത്ത് വരുന്നത്.
https://www.facebook.com/Malayalivartha