പ്രിയപ്പെട്ടവരെ, ഇത് ഒരു സാധാരണ മരണമല്ല, കാൽ നൂറ്റാണ്ട് കാലം മാറി മാറി വന്ന ഭരണകൂടങ്ങളുടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഒരു കുഞ്ഞാണിത്..... നിരവധിയായ കുഞ്ഞുങ്ങളിൽ ഒരു കുഞ്ഞ്. ശലഭങ്ങളെപ്പോലെ ചിറകുകൾ വിരിച്ച് ഇവിടത്തെ നരകയാതനകളിൽ നിന്ന് പറന്ന് പോയിരിക്കുന്നു.....വിട....

മണിക്കൂറുകളുടെ വ്യത്യാസത്തിൽ കാസർഗോഡ് എൻഡോസൾഫാൻ ബാധിതരായ രണ്ട് കുട്ടികൾ മരണപ്പെട്ട വാർത്ത ഏറെ ദു:ഖത്തോടെയാണ് കേരളം കേട്ടത്. അജാനൂരിലെ മൊയ്തുവിന്റെ മകൻ മുഹമ്മദ് ഇസ്മയിൽ (11) അമ്പലത്തറ മുക്കുഴിയിലെ മനുവിന്റെ മകൾ അമേയ (5) എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വച്ച് അമേയയും കർണാടകയിലെ ആശുപത്രിയിൽ വച്ച് മുഹമ്മദ് ഇസ്മായിലും മരിച്ചു.
എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആവശ്യമായ ചികിത്സയോ വേണ്ടത്ര ചികിത്സാ സഹായങ്ങളോ ലഭിക്കുന്നില്ലെന്ന ആരോപണങ്ങൾക്കിടെയാണ് ഈ രണ്ട് കുട്ടികളുടെ മരണമെന്നതാണ് ശ്രദ്ധേയം. ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ളവർ തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നില്ലെന്നും ആളുകൾ പരാതിപ്പെടുന്നു.
എൻഡോസൾഫാൻ ബാധിതരായ കുട്ടികൾ മരിച്ച സംഭവത്തിൽ സർക്കാരിന്റെ മുഖംതിരിക്കൽ മനോഭാവത്തെക്കുറിച്ച് ഓർമപ്പെടുത്തുകയാണ് പ്രശസ്ത എഴുത്തുകാരൻ അംബികസുതൻ മങ്ങാട്.
"ഇത് ഒരു സാധാരണ മരണമല്ല. കാൽ നൂറ്റാണ്ട് കാലം മാറി മാറി വന്ന ഭരണകൂടങ്ങളുടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഒരു കുഞ്ഞാണിത്..... നിരവധിയായ കുഞ്ഞുങ്ങളിൽ ഒരു കുഞ്ഞ്. ഈ കുഞ്ഞിന് നമ്മുടെ കുഞ്ഞുങ്ങളെപ്പോലെ ജീവിക്കാൻ ഉള്ള അവകാശം നിഷേധിക്കപ്പെട്ടു" അംബികാസുതൻ മങ്ങാട് ഫെയ്സ്ബുക്കിൽ കുറിച്ചു.
"തമ്പുരാക്കന്മാരെ കേരളത്തെ നിങ്ങൾ 300 കിലോമീറ്റർ വേഗത്തിലോടിക്കാൻ ഭാവന ചെയ്യുമ്പോൾ നിങ്ങളോർക്കണം, ഇവിടെ മുട്ടിലിഴയാൻ പോലും കഴിയാത്ത, അനക്കമറ്റ, വേഗത എന്ന അനുഭവമെന്തെന്നറിയാത്ത നൂറ് കണക്കിന് കുഞ്ഞുങ്ങളുണ്ട് എന്ന്. അവരുടെ അമ്മമാരുടെ കണ്ണീർ ഒഴുകിക്കൊണ്ടേയിരിക്കുന്നുണ്ട് എന്ന്." അംബികാസുതൻ മങ്ങാട് മറ്റൊരു പോസ്റ്റിൽ കുറിച്ചു.
എൻഡോ സൾഫാൻ ദുരിത ബാധിതരുടെ ലിസ്റ്റിൽ ഉള്ള കുട്ടിയാണ് മുഹമ്മദ് ഇസ്മയിൽ. നിരവധി തവണ ആശുപത്രികളിൽ കഴിയേണ്ടി വന്നു. യേനപ്പോയയിൽ ചികിത്സാ സഹായം കേരള സർക്കാർ അവസാനിപ്പിച്ചപ്പോൾ ഈ കുഞ്ഞടക്കം കുഞ്ഞുങ്ങൾക്ക് ചികിത്സ നിഷേധിക്കപ്പെട്ടപ്പോൾ അമ്പലത്തറ കുഞ്ഞികൃഷ്ണനും മുനീസയും മറ്റു ചെന്ന് കലക്ട്രേറ്റിൽ ബഹളമുണ്ടാക്കിയ ശേഷമാണ് രണ്ട് മാസം മുമ്പ് വീണ്ടും അവിടെ ചികിത്സ കിട്ടിയത്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ട റമഡിയൽ സെൽ ഒന്നര വർഷമായി പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.
അതേസമയം അധികൃതരുടെ അനാസ്ഥമൂലം മതിയായ ചികിത്സ ലഭിക്കാതെയാണ് കുട്ടികൾ മരണപ്പെട്ടതെന്ന ആക്ഷേപമുയരുന്നുണ്ട്. എൻഡോസൾഫാൻ വിഷം പ്രയോഗിച്ച പ്രദേശങ്ങളിൽ ഇപ്പോഴും മാരകരോഗങ്ങൾ ബാധിച്ച് കുട്ടികൾ ചികിത്സയിൽ കഴിയുകയാണ്. ഇവർക്ക് ആവശ്യത്തിനുള്ള ചികിത്സ സൗകര്യങ്ങളുള്ള ആശുപത്രികൾ കാസർഗോഡ് ജില്ലയിലില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം. എൻഡോസൾഫാൻ ദുരിതബാധിതർക്ക് സർക്കാർ വേണ്ടത്ര പരിഗണന കൊടുക്കിന്നില്ലെന്ന ആരോപണമുയരാൻ തുടങ്ങിയിട്ട് കാലങ്ങളായി.
ഒന്നരവർഷമായി വിളിച്ച് ചേർക്കാത്ത റമഡിയൽ സെല്ലിന്റെ യോഗം ചേരണമെന്നാവശ്യപ്പെട്ട് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി സമരം തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ സാമൂഹ്യ സുരക്ഷ മിഷൻ മുഖേന പെൻഷൻ ലഭിക്കുന്ന എൻഡോസൾഫാന് ദുരിതബാധിതർക്ക് 1000 രൂപ വീതം ധനസഹായം അനുവദിക്കാൻ മന്ത്രിസഭ യോഗം മുൻപ് തീരുമാനിച്ചിരുന്നു. ഇതിലൂടെ 5357 എൻഡോസൾഫാൻ ദുരിതബാധിതർക്കാണ് സഹായം കിട്ടുക. ഭോപ്പാൽ വാതക ദുരന്തത്തിനു സമാനമായ ഒന്നായാണ് കേരളത്തിലെ എൻഡോസൾഫാന്റെ പ്രത്യാഘാതത്തെ വിലയിരുത്തപ്പെടുന്നത്.
അംബികാസുതൻ മങ്ങാടിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം...
അത്യന്തം സങ്കടത്തോടെ കുഞ്ഞാറ്റയുടെ മരണ വാർത്ത കൂടി നിങ്ങളെ അറിയിക്കട്ടെ... മണിക്കൂറുകൾക്കുള്ളിൽ മറ്റെരു കുഞ്ഞ് കൂടി... കുഞ്ഞാറ്റ എന്ന് എല്ലാവരും വിളിച്ച അഞ്ചു വയസ്സുകാരി അമേയ. അമ്പലത്തറ മുക്കുഴിയിലെ ദളിത് കുടുംബത്തിലെ മനു- സുമിത്ര ദമ്പതികളുടെ മകൾ. ഞങ്ങളുടെ സ്നേഹ വീട്ടിലെ ഓമന. തല വലുതായ കുട്ടി. കൃഷ്ണേട്ടനും മുനീസയും മറ്റും ആ വീട്ടിലുണ്ട് ഇപ്പോൾ. മുനീസ കരഞ്ഞു കൊണ്ടു ഇപ്പോൾ എന്നെ വിളിച്ചറിയിച്ചതാണ്.
അവിടെ പോകുമ്പോഴൊക്കെ കാണുന്ന കുഞ്ഞാണ് .പല ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ആറ് മാസം മുമ്പ് ഈ കുഞ്ഞിനെ തിരുവനന്തപുരത്ത് ശ്രീ ചിത്രയിൽ കുറച്ച് മനുഷ്യ സ്നേഹികളുടെ സഹായത്തോടെ എത്തിച്ച് ചികിസിച്ചിരുന്നു.കിഡ്നി തകരാറായി മരിച്ചു.കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ മോർച്ചറിയിലുണ്ട്. ജനപ്രതിനിധികൾക്ക് കാണാം.
ദുരിത ബാധിതരുടെ പട്ടികയിൽ പെടാത്തതിനാൽ ചികിൽസാ സഹായം സർക്കാർ നൽകുന്നില്ല. 2016 ൽ ഞങ്ങൾ തിരുവനന്തപുരത്ത് നടത്തിയ സമരത്തിൽ മുഖ്യമന്ത്രി തന്ന ഉറപ്പു് വർഷംതോറും മെഡിക്കൽ ക്യാമ്പ് നടത്താം എന്നാണ്. നാലു വർഷമായി മെഡിക്കൽ ക്യാമ്പ് നടക്കുന്നില്ല. പിന്നെ എങ്ങനെ കുഞ്ഞാറ്റയെപ്പോലുള്ള കുഞ്ഞുങ്ങൾ പട്ടികയിൽ വരും. 2017ലെ ക്യാമ്പിൽ തിരഞ്ഞെടുക്കപ്പെട്ട 511 തീരെ വയ്യാത്ത കുട്ടികളെ ലിസ്റ്റിൽ നിന്നും പുറത്താക്കിയപ്പോൾ നീണ്ട സമരം നടന്നു. അങ്ങനെയാണ് ആ 511 കുട്ടികൾ ലിസ്റ്റിൽ വന്നത്.
അമ്പലത്തറ സ്നേഹവീട്ടിൽ നാല്പതിലധികം ദുരിത ബാധിതരായ കുഞ്ഞുങ്ങൾക്ക് തണലിന്റെ സഹായത്തോടെ എട്ടു തരത്തിലുള്ള സൗജന്യ തെറൊപ്പി നൽകുന്നുണ്ട്. മനുഷ്യ സ്നേഹികളുടെ സഹായത്തോടെ നടക്കുന്ന, സർക്കാർ ഫണ്ടില്ലാതെ നടക്കുന്ന സ്ഥാപനമാണിത്. കുഞ്ഞുങ്ങൾക്കും അമ്മമാർക്കും വലിയ ആശ്വാസമാണ് ഈ പകൽ വീട്.
കഴിഞ്ഞ മാസം എയിംസ് ന് വേണ്ടി ഇവിടെ ആയിരങ്ങൾ അണിനിരന്ന ബഹുജന റാലി നടന്നു. പിറ്റേന്ന് ആരോഗ്യ മന്ത്രി ഓടിയെത്തി പ്രഖ്യാപിച്ചു. ഡിസംബർ ആദ്യവാരം മെഡി.കോളേജ് ഒ.പി. ആരംഭിക്കും എന്ന് (രണ്ട് കൊല്ലം മുമ്പ് ഒരു സമര സന്ദർഭത്തിൽ ശൈല ജ ടീച്ചറും ഇത് പോലെ മാർച്ചിൽ തുടങ്ങു o എന്ന് പ്രഖ്യാപിച്ചിരുന്നു. അതിന ശേഷം ഒന്നരക്കൊല്ലം കടന്നു....ഒന്നും നടന്നില്ല.
കാസർകോട് നിങ്ങൾക്ക് ജാഥ തുടങ്ങാനുള്ള സ്ഥലമല്ലേ. ഇന്നലെ മുഖ്യമന്ത്രി മെഡിക്കൽ കോളേജിനെക്കുറിച്ച് പ്രഖ്യാപനം നടത്തുമെന്നു തന്നെ ഞങ്ങൾ വിശ്വസിച്ചു. സമരം നടത്തുന്നവരെ മുഖ്യമന്ത്രി കാണാതിരിക്കാൻ ഇന്നലെ പോലീസ് മനുഷ്യ മതിൽ നിർമ്മിച്ചു. അന്ന് ആരോഗ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്ന ഭർത്താവിന് ദേഹാസ്വാസ്ഥ്യമുണ്ടായപ്പോൾ ഉടനെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നെ കണൂർ മെഡിക്കൽ കോളേജിലും കെണ്ട് പോയി. കാസർകോട്ടെ ചികിൽസാ പരിമിതി മന്ത്രിക്ക് ബോധ്യപ്പെട്ടിരിക്കുമല്ലോ ...
കായിക മന്ത്രി അമേരിക്കയിലേക്ക് ചികിത്സക്ക് പോകുന്നുവത്രെ! സർക്കാർ ചിലവിൽ . നല്ലത്. അദ്ദേഹം വേഗം സുഖമായി വരട്ടെ .... പക്ഷെ ഈ നാട്ടിൽ ദിവസവും കുഞ്ഞുങ്ങളിങ്ങനെ...പണവും അധികാരവുമില്ലാത്തവരുടെ മക്കൾ ... ഭരണകൂട ഭീകരതയാൽ അര ജീവിതങ്ങളായവർ...
തമ്പുരാക്കന്മാരെ കേരളത്തെ നിങ്ങൾ 300 കിലോമീറ്റർ വേഗത്തിലോടിക്കാൻ ഭാവന ചെയ്യുമ്പോൾ നിങ്ങളോർക്കണം , ഇവിടെ മുട്ടിലിഴയാൻ പോലും കഴിയാത്ത, അനക്കറ്റ , വേഗത എന്ന അനുഭവമെന്തെന്നറിയാത്ത നൂറ് കണക്കിന് കുഞ്ഞുങ്ങളുണ്ട് എന്ന്. അവരുടെ അമ്മമാരുടെ കണ്ണീർ ഒഴുകിക്കൊണ്ടേയിരിക്കുന്നുണ്ട് എന്ന് . ഒരേ ഒരു കുഞ്ഞേയുള്ളു സുമിത്രക്കും മനുവിനും .... ആ കുഞ്ഞാറ്റയാണ് പറന്നു പോയത്.
ഈ രാത്രി ഉറങ്ങാനുള്ളതല്ല...രണ്ട് കുഞ്ഞുങ്ങൾ.... ശലഭങ്ങളെപ്പോലെ ചിറകുകൾ വിരിച്ച് ഇവിടത്തെ നരകയാതനകളിൽ നിന്ന് പറന്ന് പോയിരിക്കുന്നു.....വിട....
മറ്റൊരു കുറിപ്പ്....
പതിനൊന്ന് വയസ്സു മാത്രമുളള ഈ കുഞ്ഞ് - മുഹമ്മദ് ഇസ്മായിൽ - ഇന്ന് കാലത്ത് കർണാടകത്തിലെ യേനപ്പോയ ആശുപത്രിയിൽ വെച്ച് മരണപ്പെട്ട വിവരം സങ്കടത്തോടെ അറിയിക്കട്ടെ. അജാനൂരിലെ മൊയ്തുവിന്റേയും മിസ്രിയയുടെയും പിഞ്ചു മകൻ.എൻഡോ സൾഫാൻ ദുരിത ബാധിതരുടെ ലിസ്റ്റിൽ ഉള്ള കുട്ടിയാണ്.
നിരവധി തവണ ആശുപത്രികളിൽ കഴിയേണ്ടി വന്നു. യേനപ്പോയയിൽ ചികിത്സാ സഹായം കേരള സർക്കാർ അവസാനിപ്പിച്ചപ്പോൾ ഈ കുഞ്ഞടക്കം കുഞ്ഞുങ്ങൾക്ക് ചികിത്സ നിഷേധിക്കപ്പെട്ടപ്പോൾ അമ്പലത്തറ കുഞ്ഞികൃഷ്ണനും മുനീസയും മറ്റു ചെന്ന് കലക്ട്രോററിൽ ബഹളമുണ്ടാക്കിയ ശേഷമാണ് രണ്ട് മാസം മുമ്പ് വീണ്ടും അവിടെ ചികിത്സ കിട്ടിയത്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ട റമഡിയൽ സെൽ ഒന്നര വർഷമായി പ്രവർത്തിക്കുന്നില്ല.
മുമ്പൊരിക്കലും ഇങ്ങനെ സംഭവിച്ചിച്ചിട്ടില്ല. 2016 ൽ ഇലക്ഷന് മുമ്പ് ഈ കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ചും മധുര നാരങ്ങകൾ വിതരണം ചെയ്തും വലിയ പ്രതീക്ഷ നൽകി അധികാരത്തിൽ വന്ന സർക്കാരാണ് ഇപ്പോഴുള്ളത്. എയിംസ് അനുവദിക്കാനും, 2013 ൽ പണി തുടങ്ങിയ മെഡിക്കൽ കോളേജ് പ്രവർത്തിച്ചു തുടങ്ങാനും നിരവധി വർഷങ്ങളായി സമരം നടക്കുന്നു. ഇന്നലെ മുഖ്യമന്ത്രി ജില്ലയിൽ എത്തിയെങ്കിലും എയിംസിന്റെ കാര്യമോ ദുരിത ബാധിതർ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചോ ഒരക്ഷരം മിണ്ടിയിട്ടില്ല ....
പ്രിയപ്പെട്ട വരെ, ഇത് ഒരു സാധാരണ മരണമല്ല. കാൽ നൂറ്റാണ്ട് കാലം മാറി മാറി വന്ന ഭരണകൂടങ്ങളുടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഒരു കുഞ്ഞാണിത്..... നിരവധിയായ കുഞ്ഞുങ്ങളിൽ ഒരു കുഞ്ഞ്. ഈ കുഞ്ഞിന് നമ്മുടെ കുഞ്ഞുങ്ങളെപ്പോലെ ജീവിക്കാൻ ഉള്ള അവകാശം നിഷേധിക്കപ്പെട്ടു.
വളരെക്കുറച്ചു പേരേ ഈ പോസ്റ്റിലൂടെ കടന്നുപോകു എന്നെനിക്കറിയാം. രണ്ടോ മൂന്നോ പേർ ഷെയർ ചെയ്തു എന്നു വരാം. സാരമില്ല...പക്ഷെ വല്ലാതെ സങ്കടം വരുന്നുണ്ട് ഈ കുഞ്ഞിന്റെ മുഖം കാണുമ്പോൾ...
https://www.facebook.com/Malayalivartha