വലിയ പ്രതീക്ഷയോടെ... ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ അഴിയെണ്ണുമെന്ന് കരുതിയ സകലപേര്‍ക്കും തെറ്റി; ദൈവത്തിന് സ്തുതി പറഞ്ഞ് കൊണ്ട് ഫ്രാങ്കോ വിജയശ്രീലാളിതനായി പുറത്തേക്ക്; ഇനിയടുത്തത് കൊച്ചിയില്‍ നടിയുടെ കേസിലുള്‍പ്പെട്ട ദിലീപിന്റെ വിധി; അതും ഇതുപോലാകുമോ എന്ന് ആശങ്ക

ഒരേ കാലത്ത് ഉയര്‍ന്ന് വന്ന പ്രമാദങ്ങളായ രണ്ട് കേസുകളാണ് ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്ന കേസും കൊച്ചിയില്‍ നടിയെ പീഡിപ്പിച്ചു എന്ന കേസും.
രണ്ടാമത്തെ കേസിലാകട്ടെ പെട്ട് പോയത് ദിലീപാണ്. ദിവസങ്ങളോളം ദിലീപിന് ജയിലില്‍ കിടക്കേണ്ടി വന്നു. അവസാനം ജാമ്യം കിട്ടി പുറത്തിറങ്ങി. കേസിന്റെ വാദത്തിന്റെ അവസാന ഘട്ടത്തിലാണ്. ബഹുഭൂരിപക്ഷം സാക്ഷികളും കൂറുമാറി. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിധി പോലെയാകുമോ ദിലീപിന്റെ വിധി എന്ന് സകലരും ചിന്തിച്ച് പോകുകയാണ്. അങ്ങനെ വന്നാലും അത്ഭുതമില്ല.
ഇന്നലെയാണ് ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്റെ കേസില്‍ വിധി വന്നത്. ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചു എന്നാരോപിച്ചു കന്യാസ്ത്രീ നല്‍കിയ വിവിധ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നു കോടതിയുടെ കണ്ടെത്തല്‍. 21 പോയിന്റുകള്‍ അക്കമിട്ടു നിരത്തിയാണു കന്യാസ്ത്രീയുടെ മൊഴിയിലെ പൊരുത്തക്കേടുകള്‍ വിധിയില്‍ ചൂണ്ടിക്കാട്ടിയത്. അതിനാല്‍ ഇരയുടെ മൊഴി മാത്രം കണക്കിലെടുക്കാന്‍ കഴിയില്ലെന്നു വിധിന്യായത്തിലുണ്ട്. ഇരയുടെ മൊഴിക്കു പുറമേ കേസ് തെളിയിക്കുന്നതിനു ശക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല. പ്രതിഭാഗം സമര്‍പ്പിച്ച രേഖകള്‍ കേസ് സംബന്ധിച്ചു സംശയം ജനിപ്പിക്കുന്നു.
കുറവിലങ്ങാട് പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ ആദ്യ മൊഴിയില്‍ 13 തവണ ലൈംഗികപീഡനം നടന്നു എന്നു വ്യക്തമാക്കിയിട്ടില്ല. മെഡിക്കല്‍ പരിശോധനയ്ക്കു ശേഷമാണ് ഇക്കാര്യം മൊഴി നല്‍കിയത്. ബിഷപ്പുമാര്‍ക്ക് അടക്കം ആദ്യം നല്‍കിയ പരാതിയില്‍ ശാരീരിക പീഡനം നടന്നതായി ആരോപിച്ചിട്ടില്ല. അശ്ലീലച്ചുവയുള്ള സന്ദേശങ്ങള്‍ അയയ്ക്കുന്നു എന്നു മാത്രമാണു വ്യക്തമാക്കിയത്. എന്നാല്‍ ശാരീരിക പീഡനം നടന്നെന്നു മൊഴി നല്‍കിയ തീയതികള്‍ക്കു ശേഷമാണ് ഈ പരാതികള്‍ നല്‍കിയിരിക്കുന്നതെന്നു കണ്ടെത്തി.
മെഡിക്കല്‍ റിപ്പോര്‍ട്ടിലും തിരുത്തലുകള്‍ സംഭവിച്ചു. കന്യാസ്ത്രീയുടെ ഫോണ്‍ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. കന്യാസ്ത്രീയുടെ ബന്ധു നല്‍കിയ പരാതിയും കോടതി പരിഗണനയില്‍ എടുത്തു. പരാതി നല്‍കുന്നതില്‍ വന്ന കാലതാമസം വിശദീകരിക്കാന്‍ പരാതിക്കാരിക്കു വ്യക്തമായി സാധിച്ചില്ലെന്നും കണ്ടെത്തലുണ്ട്. ഇതു സംബന്ധിച്ചു പ്രതിഭാഗം ഹാജരാക്കിയ ദൃശ്യമാധ്യമത്തിലെ ഇന്റര്‍വ്യൂ സംബന്ധിച്ചും പരാമര്‍ശമുണ്ട്. ബിഷപ്പിനെതിരെ പരാതി നല്‍കിയപ്പോള്‍ കേസ് ഒത്തുതീര്‍പ്പാക്കുന്നതിനല്ലേ ബിഷപ് ശ്രമിക്കൂവെന്ന ചോദ്യത്തെ മില്യന്‍ ഡോളര്‍ ചോദ്യം എന്നു കോടതി വിശേഷിപ്പിച്ചു. 289 പേജുള്ളതാണു വിധിന്യായം.
അതേസമയം പീഡനക്കേസില്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിപ്പകര്‍പ്പ് പുറത്തായി അതിജീവിതയുടെ വാദങ്ങളില്‍ പലതും പര്‍വതീകരിച്ചതാണെന്നു കോടതി പറഞ്ഞു. വസ്തുതകള്‍ മറച്ചുവയ്ക്കാന്‍ അതിജീവിത ശ്രമിച്ചു. കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പറഞ്ഞത്. 289 പേജുകളടങ്ങിയതാണ് വിധിന്യായം.
നിക്ഷിപ്ത താല്‍പര്യക്കാരുടെ പ്രേരണയ്ക്ക് അതിജീവിത വഴങ്ങി. കന്യാസ്ത്രീയുടെ മൊഴിമാത്രം വിശ്വാസത്തിലെടുത്ത് ശിക്ഷ വിധിക്കാനാകില്ല. സത്യവും അസത്യവും തിരിച്ചറിയാനാകാത്ത സമയത്ത് തെളിവുകള്‍ തള്ളിക്കളയേണ്ടി വരും. ഒത്തുതീര്‍പ്പിന് തയാറായത് പരാതിക്കാരിയുടെ അധികാരക്കൊതിക്ക് തെളിവാണെന്നും കോടതി ചൂണ്ടിക്കാട്ടി.
മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നല്‍കിയ പരാതിയിലാണു കുറവിലങ്ങാട് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2018 ജൂണില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് വിചാരണ തുടങ്ങിയത്. പിന്നീട് കോട്ടയത്തെ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയിലേക്കു മാറ്റി.
എന്തായാലും ഫ്രാങ്കോ രക്ഷപ്പെട്ടതോടെ ഇനി ദിലീപ് രക്ഷപ്പെടുമോ എന്നാണ് സകലരും ഉറ്റ് നോക്കുന്നത്. രക്ഷപ്പെട്ടാലും അതിഭുതമില്ല.
https://www.facebook.com/Malayalivartha























