തീരാത്ത ദുരിതം... തുറമുഖ നഗരത്തില്‍ റഷ്യയ്ക്കു കീഴടങ്ങാതെ ചെറുത്തുനില്‍പ്പ് നടത്തിയ യുക്രെയ്ന്‍ ഉരുക്കുകോട്ട മരിയുപോള്‍ വീണു; 82 ദിവസം പൊരുതിത്തളര്‍ന്ന് 264 സൈനികര്‍; പോരാട്ടം മതിയാക്കിയത് ചോരപ്പുഴ ഒഴുകാതിരിക്കാന്‍

രണ്ടാഴ്ചയ്ക്കകം യുക്രെയിന്‍ പിടിച്ചെടുക്കാമെന്ന് കണക്കുകൂട്ടിയ റഷ്യന്‍ പ്രസിഡന്റ് ബ്ലാഡമിന്‍ പുടിന് തെറ്റി. മാസങ്ങള്‍ പലത് കഴിഞ്ഞിട്ടും ഒന്നും നേടാനായില്ല. അതിലേറ്റവും ശക്തമായ ചെറുത്ത് നില്‍പ്പ് നടത്തിയത് ഉരുക്ക് കോട്ടയായ മരിയുപോളാണ്.
ഇപ്പോഴിതാ യുക്രെയ്ന്‍ യുദ്ധത്തിന്റെ ഗതി മാറ്റിയെഴുതിയ മരിയുപോള്‍ ഉരുക്കുകോട്ട തകര്‍ന്നു എന്ന വാര്‍ത്തയാണ് വരുന്നത്. തുറമുഖ നഗരത്തില്‍ റഷ്യയ്ക്കു കീഴടങ്ങാതെ ചെറുത്തുനില്‍പിന്റെ തുരുത്തായിരുന്ന അസോവ്സ്റ്റാള്‍ ഉരുക്കുഫാക്ടറിയും റഷ്യ പിടിച്ചു.
വലിയ ആള്‍ നാശമാണ് ഉണ്ടായത്. ഇനിയും ചോരപ്പുഴയൊഴുകാതെ പോരാട്ടം മതിയാക്കാന്‍ യുക്രെയ്ന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണു സേന പിന്‍മാറുന്നത്. 82 ദിവസം പൊരുതിത്തളര്‍ന്ന 264 യുക്രെയ്ന്‍ സൈനികരെ റഷ്യയുടെ സഹായത്തോടെ ഒഴിപ്പിച്ചു.
പോരാട്ടത്തില്‍ ഗുരുതരമായി പരുക്കേറ്റ 53 സൈനികരെ റഷ്യന്‍ നിയന്ത്രണത്തിലുള്ള നൊവോയസോവ്‌സ്‌ക് പട്ടണത്തിലെ ആശുപത്രിയിലേക്കാണു കൊണ്ടുപോയത്. റഷ്യയോടു കൂറുള്ള വിമതരുടെ നിയന്ത്രണത്തിലുള്ള ഒലെനിവ്ക പട്ടണത്തിലേക്കാണ് ബാക്കി 211 പേരെ മാറ്റിയത്.
ഫാക്ടറിയില്‍ ഇനിയും സൈനികര്‍ ശേഷിക്കുന്നുണ്ടെന്ന് യുക്രെയ്ന്‍ ഡപ്യൂട്ടി പ്രതിരോധ മന്ത്രി അന്ന മല്‍യര്‍ പറഞ്ഞു. 2014 ലെ റഷ്യന്‍ അധിനിവേശ വേളയില്‍ പ്രത്യേകം രൂപീകരിച്ച അസോവ് റെജിമെന്റാണ് അസോവ്സ്റ്റാളില്‍ പൊരുതിത്തോറ്റത്. ചെറുത്തുനില്‍പിന്റെ ഉജ്വലമാതൃക കാട്ടിയ ഇവര്‍ ഈ യുദ്ധത്തിലെ വീരനായകരാണെന്ന് യുക്രെയ്ന്‍ സേന പ്രഖ്യാപിച്ചു.
റഷ്യന്‍ ആക്രമണത്തില്‍ മരിയുപോള്‍ നഗരത്തിലാകെ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഹര്‍കീവില്‍നിന്ന് റഷ്യന്‍ സേനയെ തുരത്തിയെങ്കിലും കിഴക്കന്‍ യുക്രെയ്‌നിലെ ഡൊനെറ്റ്‌സ്‌ക് മേഖലയില്‍ കനത്ത പോരാട്ടം നടക്കുന്നു. പടിഞ്ഞാറന്‍ നഗരമായ ലിവിവിലും റഷ്യന്‍ ആക്രമണം കനത്തു. അതിര്‍ത്തി പ്രവിശ്യയായ കേര്‍സ്‌കില്‍ യുക്രെയ്ന്‍ ആക്രമണമുണ്ടായി. റഷ്യ തിരിച്ചടിച്ചു.
ഇതിനിടെ, നാറ്റോ അംഗത്വത്തിനായുള്ള ഫിന്‍ലന്‍ഡിന്റെയും സ്വീഡന്റെയും നടപടികള്‍ പുരോഗമിക്കുന്നു. സൈനിക സഖ്യത്തിലെ അംഗത്വം സംബന്ധിച്ച ചര്‍ച്ചയ്ക്കായി യുഎസ് പ്രസിഡന്റ് ജോ ബൈഡനെ കാണാന്‍ സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലെന ആന്‍ഡേഴ്‌സനും ഫിന്‍ലന്‍ഡ് പ്രസിഡന്റ് സവ്‌ലി നിനിസ്‌റ്റോയും നാളെ വൈറ്റ്ഹൗസിലെത്തും.
അതേസമയം യുക്രെയ്‌നില്‍ വന്‍ തിരിച്ചടി നേരിടുന്ന റഷ്യന്‍ സൈന്യത്തിന്റെ പൂര്‍ണ നിയന്ത്രണം റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ ഏറ്റെടുത്തതായി പാശ്ചാത്യ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍. യുക്രെയ്ന്‍ അധിനിവേശം തുടങ്ങിയശേഷം ഏറെ നാളായി കൈവശം വച്ച ഹര്‍കീവ് അടക്കമുള്ള പ്രധാന നഗരങ്ങള്‍ കൈവിടുന്ന സാഹചര്യം ഉടലെടുക്കുകയും റഷ്യന്‍ അനുകൂല വിമതര്‍ക്കു സ്വാധീനമുള്ള യുക്രെയ്‌ന്റെ കിഴക്കന്‍ മേഖലയായ ഡോണ്‍ബാസില്‍ കനത്ത പ്രതിരോധം നേരിടേണ്ടി വരുകയും ചെയ്തതോടെ സൈന്യത്തിന്റെ ദൈംദിന കാര്യങ്ങളില്‍ വരെ പുട്ടിന്‍ ഇടപെടുന്നു.
യുക്രെയ്ന്‍ യുദ്ധം പുട്ടിനെ സംബന്ധിച്ചിടത്തോളം അഭിമാനപോരാട്ടമായി മാറിക്കഴിഞ്ഞു. സൈന്യത്തിലെ കേണല്‍, ബ്രിഗേഡിയര്‍ റാങ്കുകളിലുള്ള ഉദ്യോഗസ്ഥര്‍ എടുക്കേണ്ട തീരുമാനങ്ങള്‍ പോലും പുട്ടിനാണ് എടുക്കുന്നതെന്നും റഷ്യയുടെ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് വലേറി ഗെരാസിമോവ് സൈനിക നീക്കങ്ങളെ നേരിട്ട് ഏകോപിപ്പിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയ തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിനു പകരം ഒരു കേണലിന്റെ ജോലിയാണു പുട്ടിനും ഗെരാസിമോവും ചെയ്യുന്നതെങ്കില്‍ സൈനിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ റഷ്യ പരാജയപ്പെട്ടതിനു മറ്റൊരു ഉദാഹരണവും തേടേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
"
https://www.facebook.com/Malayalivartha
























