പി.സി ജോര്‍ജിനായി ഇന്നും തിരച്ചില്‍...! എറണാംകുളത്തിനും കോട്ടയത്തിനും പുറമേ തിരുവനന്തപുരത്തുമടക്കം തിരച്ചില്‍, ഹൈക്കോടതിയെ സമീപിക്കാൻ പി.സി, നടക്കുന്നത് പിണറായിയുടെ നീക്കം, എന്തിനാണ് ഒരു ഷോ ഓഫ് എന്ന് ഷോൺ ജോർജ്

പാലാരിവട്ടം വെണ്ണലയില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി രാവിലെ പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം ഒളിവിൽ പോയതായാണ് സൂചന. തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഈരാറ്റുപേട്ടയിലെ വീട്ടില്‍ എത്തി തിരഞ്ഞിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് ശ്രമം തുടങ്ങിയത്. വിവരമറിഞ്ഞ പി സി ജോര്‍ജ് ഈരാട്ടുപേട്ടയിലെ വീട്ടില്‍ നിന്ന് പോയതെന്ന് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. വീട്ടിലെ സിസി ടിവി പൊലീസ് പരിശോധിച്ചിരുന്നു. വീട്ടുകാരെ ചോദ്യം ചെയ്തെങ്കിലും പി.സി ജോര്‍ജ് എവിടെയെന്ന് അറിയില്ലെന്ന മറുപടിയാണ് കിട്ടിയത്. പോലീസ് പിസിയുടെ വീട്ടിലെത്തിയത് അറിഞ്ഞ് നാട്ടുകാരും റോഡിൽ തടിച്ചുകൂടി.
പി.സി ജോര്‍ജ് പോകാൻ ഇടയുള്ള സ്ഥലങ്ങളില്‍ ഇന്നും തിരച്ചില്‍ തുടരും.എറണാംകുളത്തിനും കോട്ടയത്തിനും പുറമേ തിരുവനന്തപുരത്തുമടക്കം തിരച്ചില്‍ തുടരാനാണ് കൊച്ചി സിറ്റി പൊലീസിന്‍റെ തീരുമാനം.അതേസമയം, മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയ എറണാകുളം ജില്ലാ സെഷൻസ് കോടതി ഉത്തരവിനെതിരെ നാളെ പി സി ജോർജ് ഹൈക്കോടതിയെ സമീപിച്ചേക്കും.
വെണ്ണല പ്രസംഗത്തിന്‍റെ എഡിറ്റ് ചെയ്ത ഭാഗമാണ് സർക്കാർ കോടതിയിൽ ഹാജരാക്കിയതെന്നും കേസിന് പിന്നിൽ രാഷ്ടീയ ലക്ഷ്യങ്ങൾ ഉണ്ടെന്നുമാകും അറിയിക്കുക. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സർക്കാർ തനിക്കെതിരെ നീങ്ങുകയാണെന്നും കളളക്കേസെന്നുമാണ് പി സി ജോർജിന്‍റെ നിലപാട്.
നടക്കുന്നത് പോലീസിന്റെ നീക്കമല്ലെന്നും പിണറായിയുടെ ഭാഗത്ത് നിന്നുള്ള നീക്കമാണെന്നും ആരോപിച്ച് മകൻ ഷോൺ ജോർജും രംഗത്തെത്തി. എന്തിനാണ് ഇത്തരത്തിൽ ഒരു ഷോ ഓഫ് എന്നും അദ്ദേഹം ചോദിച്ചത്. കേസിന്റെ പരിധിയിലെ ഉദ്യോഗസ്ഥനായ എറണാകുളം സിറ്റി പോലീസ് കമ്മീഷണർ നേരത്തെ അറിയിച്ചത് അറസ്റ്റ് ചെയ്യില്ല എന്നായിരുന്നു.
ജാമ്യത്തിന്റെ പരിഗണന കൂടി നോക്കിയിട്ടേ അറസ്റ്റ് ചെയ്യൂ എന്ന് പറഞ്ഞതിന് ശേഷമാണ് ഇത്തരത്തിൽ നീക്കം. ഇത് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ നീക്കമല്ല, പിണറായിയുടെ നീക്കമാണ്. അത് അനുസരിക്കാൻ പിണറായിയുടെ ശമ്പളക്കാരൻ അല്ലാല്ലോ. സർക്കാരിന്റെ ഭാഗത്ത് നിന്നും പോലീസിന്റെ ഭാഗത്ത് നിന്നും നീതി കിട്ടിയില്ലെങ്കിൽ ജുഡീഷ്യറിയുടെ ഭാഗത്ത് നിന്ന് നീതി കിട്ടുമോ എന്നാണ് നോക്കും. തിങ്കളാഴ്ച ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നും അദ്ദേഹം പ്രകിതികരിച്ചു.
https://www.facebook.com/Malayalivartha