വിതുമ്പലോടെ വിധി കേട്ട് വിസ്മയയുടെ അമ്മ...! കിരൺ കുറ്റക്കാരനെന്ന് അറിഞ്ഞതിൽ സന്തോഷം, മകൾക്ക് സംഭവിച്ചത് ഇനി ഒരു പെൺകുട്ടിക്കും ഉണ്ടാകരുത്, തക്ക ശിക്ഷ കോടതി നൽകുമെന്ന് പ്രതീക്ഷ...

വിസ്മയ കേസിൽ കിരണ്‍ കുമാർ കുറ്റക്കാരനെന്ന് തെളിഞ്ഞിരിക്കുകയാണ്. ശിക്ഷ നാളെ പുറത്ത് വിടും. വീട്ടിലിരുന്ന് വിതുമ്പലോടെയാണ് വിസ്മയയുടെ അമ്മ വിധി കേട്ടത്. കിരൺ കുറ്റക്കാരനെന്ന് അറിഞ്ഞതിൽ സന്തോഷമെന്ന് വിസ്മയയുടെ അമ്മ പറഞ്ഞു. മകൾക്ക് സംഭവിച്ചത് ഇനി ഒരു പെൺകുട്ടിക്കും ഉണ്ടാകരുത്. തക്ക ശിക്ഷ കോടതി നൽകുമെന്ന് പ്രതീക്ഷയെന്നും വിസ്മയയുടെ അമ്മ കൂട്ടിച്ചേർത്തു.
41 സാക്ഷികളും 12 തൊണ്ടിമുതലുകളാണ് കേസിലെ നിര്‍ണായക വിധി പ്രസ്താവിക്കാന്‍ നീതിപീഡത്തെ സഹായിച്ചത്.സംഭവം നടന്ന് 11 മാസത്തിന് ശേഷമാണ് സുപ്രധാന വിധി. കേസിൽ നാലുമാസമാണ് വിചാരണ ഉണ്ടായത്. 2021 ജൂൺ 21നാണ് വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
വിസ്മയയുടെ മാതാപിതാക്കളും സഹോദരനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ തൊട്ടടുത്ത ദിവസം തന്നെ കിരൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജനുവരി പത്തിനാണ് കേസിന്‍റെ വിചാരണ ആരംഭിച്ചത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കോടതിക്ക് മുന്നില്‍ പ്രോസിക്യൂഷന്‍ തെളിവ് നിരത്തി വാദിച്ചു.
ഇതിനായി വിസ്മയ അമ്മയ്ക്കും കൂട്ടുകാരിക്കും കിരണിന്‍റെ സഹോദരിക്കും അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി 42 സാക്ഷികളും 120 രേഖകളും ഫോണുകള്‍ ഉള്‍പ്പടെ 12 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും തെളിവായി എടുക്കാന്‍ കഴിയില്ല എന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.
വകുപ്പുതല അന്വേഷണത്തിന് ശേഷം ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനായാരുന്ന കിരൺ കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.സ്ത്രീധനമരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
അത്യപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ്. ഫോൺ കോളുകളും വാട്ട്സാപ്പ് സന്ദേശങ്ങളും പ്രധാന രേഖകളാക്കി തയ്യറാക്കിയ കുറ്റപത്രത്തില്‍ വിസ്മയയുടെ ഭര്‍ത്താവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന പോരുവഴി സ്വദേശി കിരൺകുമാര്‍ മാത്രമാണ് പ്രതി.
https://www.facebook.com/Malayalivartha