കഞ്ചാവ് വിൽപ്പന വിലക്കിയ വീട്ടിൽ സ്വയം നിർമ്മിച്ച പടക്കം എറിഞ്ഞ് പരിഭ്രാന്തി സൃഷ്ട്ടിച്ച പ്രതികൾ പിടിയിൽ

പാറശ്ശാലയിൽ സ്വയം നിർമ്മിച്ച പടക്കം കഞ്ചാവ് വിൽപ്പന വിലക്കിയ വീട്ടിൽ എറിഞ്ഞ് പരിഭ്രാന്തി സൃഷ്ട്ടിച്ച സംഭവത്തിൽ ഒട്ടേറെ കേസിലെ പ്രതികളായ രണ്ടുപേർ പോലീസ് പിടിയിൽ. പാലക്കുഴി ചിറക്കുളം മേഖല കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ അംഗങ്ങളായ പാലക്കുഴി പുത്തന്‍വീട്ടില്‍ പീലി വിപിന്‍ എന്നറിയപ്പെടുന്ന വിപിന്‍ (24), മുര്യങ്കര വെട്ടുവിള മണികണ്ഠ വിലാസത്തില്‍ അച്ചു അരുണ്‍ (27) എന്നിവരെയാണ് പാറശ്ശാല പോലീസ് പിടികൂടിയത്.
ഒരാളിൽ നിന്ന് ഇരുപതോളം സ്‌ഫോടക വസ്തുക്കളാണ് കണ്ടെടുത്തത്. അച്ചു അരുണിന്റെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നാണ് ബോംബിന് സമാനമായ ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കളും മാരകായുധങ്ങളും പോലീസ് കണ്ടെടുത്തത്. സ്‌ഫോടക വസ്തുക്കള്‍ അച്ചു അരുണ്‍ സ്വയം നിർമ്മിച്ചവയാണെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയിലാണ് വിപീഷിന്റെ വീട്ടിലേയ്ക്ക് പടക്കം എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
ഇത് സംബന്ധിച്ച് കിട്ടിയ പരാതിയിൽ അന്വേഷണം പുരോഗമിക്കവെയാണ് ഇവർ പിടിയിലായത്. കഞ്ചാവ് വില്പനയോടൊപ്പം പിടിച്ചുപറിയും ഗുണ്ടാക്രമണങ്ങളും നടത്തുന്ന അച്ചു അരുണ്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് വേണ്ടിയാണ് സ്‌ഫോടക വസ്തുക്കൾ നിർമ്മിക്കുന്നതെന്ന് പോലീസ് പറയുന്നു.
പാറശ്ശാല പോലീസ് സ്റ്റേഷനില്‍ ഇയാൾക്കെതിരെ 16 കേസുകളും, വിപിന് വധശ്രമമുള്‍പ്പെടെ അഞ്ച് കേസുകളുമാണ് ഉള്ളത്. പാറശ്ശാല എസ്.എച്ച്.ഒ. ഹേമന്ത് കുമാറിന്റെ നേതൃത്വത്തില്‍ പ്രൊബേഷണറി എസ്.ഐ. ജിതിന്‍വാസ്,സി.പി.ഒ.മാരായ അനില്‍ ചിക്കു, രാകേഷ്, മെര്‍ലിന്‍ജോയ്, സൂരജ്, രഞ്ജിത്ത് രാജ്, സന്തോഷ് കുമാര്‍, വിജയ് വിനോദ്, ദിപു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha