ഒടുവിൽ സി പി ഐ യിലും അന്തച്ഛിദ്രമുണ്ടാക്കി പിണറായി വിജയൻ; ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാൻ ശ്രമിക്കുന്ന കാനം രാജേന്ദ്രനും റവന്യുമന്ത്രി കെ.രാജനും എതിരെ ഭക്ഷൃ മന്ത്രി ജി.ആർ. അനിൽ രംഗത്ത്, സിവിൽ സപ്ലൈസിനും ശ്രീറാമിനെ വേണ്ടെങ്കിൽ എന്തു ചെയ്യും....

ഒടുവിൽ സി പി ഐ യിലും പിണറായി വിജയൻ അന്തച്ഛിദ്രമുണ്ടാക്കി. ഇക്കുറി ശ്രീറാം വെങ്കിട്ടരാമനെ മുന്നിൽ നിർത്തിയാണ് പിണറായി സി പി ഐ നേതാക്കളെ തമ്മിലടിപ്പിച്ചത്. മാധ്യമ പ്രവർത്തകനായ കെ.എം.ബഷീറിനെ വാഹനം ഇടിപ്പിച്ചു കൊന്ന കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാൻ ശ്രമിക്കുന്ന കാനം രാജേന്ദ്രനും റവന്യുമന്ത്രി കെ.രാജനും എതിരെ ഭക്ഷൃ മന്ത്രി ജി.ആർ. അനിൽ രംഗത്തെത്തി. ആദ്യമായാണ് സി പി ഐ ക്കുള്ളിൽ നേതാക്കൾ തമ്മിൽ കലാപം നടക്കുന്നത്. സി പി എമ്മും സി പി ഐയും തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടാകാറുണ്ടെങ്കിലും സി പി ഐ ക്കുള്ളിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നത് ആദ്യമാണ്. എന്നാൽ തൻ്റെ നീക്കം കാനത്തിനും മന്ത്രി കെ രാജനും എതിരെയാണെന്ന് പറയാതെ ചീഫ് സെക്രട്ടറിയെ നിഴലിൽ നിർത്തിയാണ് മന്ത്രി അനിൽ മുന്നോട്ടു നീങ്ങുന്നത്.
മന്ത്രി കെ രാജനാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചത്. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമാണ് റവന്യുമന്ത്രി ശ്രീറാമിനെ ആലപ്പുഴ കളക്ടറാക്കിയത്. റവന്യുമന്ത്രിയാണ് കളക്ടർമാരെ നിയമിക്കുന്നത്. ഇതിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശം സ്വീകരിക്കാറുണ്ടെങ്കിലും റവന്യുമന്ത്രിയുടെ തീരുമാനമാണ് അന്തിമം. റവന്യുമന്ത്രി ആവശ്യാനുസരണം കൂടിയാലോചനകൾ നടത്തിയ ശേഷമാണ് കളക്ടർമാരെ നിശ്ചയിക്കുന്നത്.
സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവച്ചതോടെ ആലപ്പുഴ ജില്ലയെ പ്രതിനിധീകരിക്കുന്ന ഏക മന്ത്രി ക്യഷി വകുപ്പിൻ്റെ ചുമതലയുള്ള പി.പ്രസാദാണ്. ജില്ലയിൽ കളക്ടറെ നിയമിക്കുമ്പോൾ തീർച്ചയായും റവന്യുമന്ത്രി ജില്ലയുടെ ചുമതലയുള്ള മന്ത്രിയായ ചേർത്തല എം എൽ എ പി പ്രസാദുമായി ചർച്ച ചെയ്തിരിക്കണം. മന്ത്രി പ്രസാദാണ് ആലപ്പുഴയിലെ കളക്ടറുമായി സംസാരിക്കേണ്ട വ്യക്തി. അപ്പോൾ സി പി ഐ യുടെ മന്ത്രിയായ രാജൻ സ്വന്തം മന്ത്രിയായ പ്രസാദിനോട് ശ്രീറാമിൻെറ കാര്യം സംസാരിക്കാതിരിക്കുമോ?
മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷിറിനെ വാഹനമിടിച്ചുകൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍റെ പുതിയ നിയമനങ്ങൾ താൻ അറിഞ്ഞില്ലെന്ന് പറഞ്ഞ് ചീഫ് സെക്രട്ടറിയുടെ തലയിൽ ചാരാൻ മുഖ്യമന്ത്രിയും റവന്യുമന്ത്രിയും സി പി എമ്മും ശ്രമിക്കുന്നു എന്നാണ് വിവരം. കേരളത്തിൽ ചീഫ് സെക്രട്ടറി എന്നത് ഒരു അലങ്കാര സ്ഥാനം മാത്രമാണ്. അദ്ദേഹത്തിന് സ്വയം തീരുമാനങ്ങളെടുക്കാൻ കഴിയില്ല. പിണറായി വിജയൻ്റെ ഭരണത്തിൽ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ഒരു റോളുമില്ലെന്ന് അറിയുന്നവർക്ക് അറിയാം.
വ്യാപക പ്രതിഷേധത്തെതുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ശ്രീറാമിനെ ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്.സപ്ളൈകോ ജനറല്‍ മാനേജരായിട്ടായിരുന്നു പുനര്‍ നിയമനം. ഇതിനെതിരെ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ തന്നെ രംഗത്ത് വന്നിരിക്കുന്നു.ചീഫ് സെക്രട്ടറിയുടെ നടപടിയിൽ മന്ത്രി അതൃപ്തി അറിയിച്ചു സപ്ലെയ്കോ ജനറൽ മാനേജരാക്കിയത് വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്നാണ് വാദം .വിവാദത്തിൽ പെട്ട വ്യക്തി വകുപ്പിൽ വരുന്നത് പോലും അറിയിച്ചില്ല.ചീഫ് സെക്രട്ടറിയുടെ ഏകപക്ഷീയ നടപടിയിൽ മുഖ്യമന്ത്രിയെ അതൃപ്തി അദ്ദേഹം അറിയിച്ചു. ചീഫ് സെക്രട്ടറിയുടെ ഇടപെടലിനെതിരെ ഇതിന് മുൻപും മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ പ്രതിഷേധം അറിയിച്ചിരുന്നുവെന്ന് കേൾക്കുന്നു.
ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ കഴിഞ്ഞ ദിവസമാണ് മാറ്റിയത്. സപ്ലൈകോ ജനറൽ മാനേജറായി നിയമനം നൽകിയാണ് കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാമിനെ മാറ്റിയത്. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാവും ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്. ശ്രീറാമിൻ്റെ ഭാര്യയായ രേണുരാജ് കഴിഞ്ഞ ദിവസമാണ് എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റത്. ശ്രീറാമിന് പകരം പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ വി.ആര്‍.കൃഷ്ണ തേജയെ ആലപ്പുഴ കളക്ടറായി നിയമിച്ചിട്ടുണ്ട്. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് കൃഷ്ണ തേജ് ഐഎഎസ്. ഭാര്യയുടെ ജില്ലയിൽ തന്നെ ശ്രീറാമിന് നിയമനം നൽകിയത് മുഖ്യമന്ത്രിയാണെന്നാണ് ലഭിക്കുന്ന സൂചന. ശ്രീറാം ഇതിന് വേണ്ടി മുഖ്യമന്ത്രിയെ കണ്ടിരുന്നു.
കേരള മുസ്ലീം ജമാഅത്ത് ശ്രീറാമിൻ്റെ നിയമനത്തിനെതിരെ ശക്തമായ നിലപാട് എടുക്കുകയും സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എപി സുന്നി വിഭാഗം അതൃപ്തി അറിയിക്കുകയും ചെയ്തതോടെയാണ് ശ്രീറാമിനെ കളക്ടര്‍ പദവിയിൽ നിന്നും മാറ്റാൻ സര്‍ക്കാര്‍ തയ്യാറായത് എന്നാണ് സൂചന. വിവിധ മുസ്ലീം സംഘടനകൾ ചേര്‍ന്ന് ശ്രീറാമിൻ്റെ നിയമനത്തിനത്തിനെതിരെ കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ആയിരങ്ങളെ അണിനിരത്തി പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. പിവി അൻവർ, കാരാട്ട് റസാഖ് അടക്കം മലബാറിലെ ഇടതുനേതാക്കളും ശ്രീറാമിൻ്റെ നിയമനത്തിനെതിരെ പരസ്യമായി നിലപാട് എടുക്കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ മരുമകൻ മന്ത്രി മുഹമ്മദ് റിയാസും കളക്ടർ നിയമനത്തിനെതിരെ രംഗത്തു വന്നിരുന്നു. കാന്തപുരം ഉടക്കിയതുകൊണ്ടാണ് റിയാസ് രംഗത്ത് വന്നത്.
മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിച്ച് കൊലപ്പെടുത്തി കേസിലെ പ്രതിയായ ശ്രീറാമിനെ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റും വരെ സമരം നടത്തുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം വന്നു തൊട്ടുപിന്നാലെ തന്നെയാണ് അദ്ദേഹത്തെ സര്‍ക്കാര്‍ മാറ്റിയതും. ഓഗസ്റ്റ് ആറിന് കളക്ടറേറ്റിന് മുന്നിൽ കൂട്ട സത്യാഗ്രഹം നടത്തി പ്രക്ഷോഭ പരിപാടികൾക്ക് തുടക്കമിടാനാണ് യുഡിഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നത്.. ശ്രീറാം വെങ്കിട്ടരാമിനെ ആലപ്പുഴ ജില്ലാ കളക്റ്റര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും യുഡിഎഫ് അറിയിച്ചിരുന്നു.
ശ്രീറാമിനെ കളക്ടർ സ്ഥാനത്ത് നിന്നും മാറ്റിയതോടെ വിവാദം കെട്ടടങ്ങുമെന്നാണ് സർക്കാർ കരുതിയത്. സപ്ലൈകോ എം.ഡിയാണ് സ്ഥാപനത്തിൻ്റെ മേലധികാരി.ജനറൽ മാനേജർ തസ്തിക ഐ.എ.എസ്. കേഡറിൽ ഉള്ളതായിരുന്നില്ല. ഇതിനെ ജോയിൻ്റ് സെക്രട്ടറിയാക്കി ഉയർത്തിയാണ് ശ്രീറാമിനെ നിയമിച്ചത്.സപ്ലൈകോ എം.ഡിയായി പ്രവർത്തിക്കുന്ന ഐ.പി.എസ്.ഉദ്യോഗസ്ഥൻ്റെ കീഴിലാണ് ശ്രീറാം പ്രവർത്തിക്കേണ്ടത്. ഇത് യഥാർത്ഥത്തിൽ അദ്ദേഹത്തെ ആക്ഷേപിക്കലാണ്. ഡോ. സഞ്ജീബ് പട്ജോഷിയാണ് സപ്ലൈകോ സിഎം ഡി . സിവിൽ സപ്ലൈസ് കമ്മീഷണർക്ക് കീഴിലുള്ളതാണ് സപ്ലൈകോ . കമ്മീഷണർ ഡോ.ഡി സജിത് ബാബു ഐ.എ.എസ് കൺഫർ ചെയ്ത ഉദ്യോഗസ്ഥനാണ്.ശ്രീറാം നേരിട്ട് നിയമിതനായ ഉദ്യോഗസ്ഥനാണ്. ഇതും ശ്രീറാമിന് അപമാനമാണ്. ഇങ്ങനെയൊക്കെ തന്നെ അപമാനിച്ചിട്ടും നാട്ടുകാർ തന്നെ വിടുന്നില്ലല്ലോ എന്നാവും ശ്രീറാം കരുതുക.
ശ്രീറാമിനെ ആലപ്പുഴ കളക്ടറാക്കിയപ്പോൾ കാനം രാജേന്ദ്രൻ അദ്ദേഹത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. ഒരു ഉദ്യോഗസ്ഥനെ എല്ലാ കാലത്തും മാറ്റി നിർത്താൻ കഴിയുമോ എന്നാണ് കാനം ചോദിച്ചത്. സി പി ഐ യുടെ വകുപ്പിൽ എന്തു ചെയ്യുമ്പോഴും കാനത്തിൻ്റെ അഭിപ്രായം പിണറായി ചോദിക്കാറുണ്ട്.ശ്രീറാമിൻ്റെ നിയമനത്തിലും ഇതു തന്നെ ചെയ്തിട്ടുണ്ട്.
മന്ത്രി അനിൽ ഫലത്തിൽ രംഗത്തെത്തിയത് അദ്ദേഹത്തിൻ്റെ നേതാക്കൾക്കെതിരെയാണ്. ചീഫ് സെക്രട്ടറിയെ പഴി പറഞ്ഞത് മന്ത്രിയുടെ നമ്പർ ആണെന്നാണ് സി പി ഐ ക്കാർ പോലും വിലയിരുത്തുന്നത്. തൻ്റെ വകുപ്പിൽ നടക്കുന്ന നിയമനങ്ങളെല്ലാം കാനം കൈകാര്യം ചെയ്യുന്നതിൽ മന്ത്രി അനിൽ അത്യപ്തനാണ്.
എന്നാൽ സി പി ഐ യിൽ നടക്കുന്ന പടലപിണക്കങ്ങൾ മൂടിവയ്ക്കാനുള്ള പ്രവണത ശക്തമാണ്. പാർട്ടിക്കുള്ളിൽ അഭിപ്രായ ഭിന്നതയില്ലെന്ന് വരുത്തി തീർക്കാൻ കാനം തന്നെയാണ് മുന്നിലുള്ളത്. മന്ത്രി അനിലിൻ്റെ പ്രസ്താവന പുറത്തു വന്നയുടൻ കാനം മന്ത്രി രാജനെ ബന്ധപ്പെട്ട് തൻ്റെ അതൃപ്തി അറിയിച്ചു. പാർട്ടിയുടെ പൊതു നിലപാട് മറികടന്ന് നേതാക്കൾ സംസാരിക്കുന്നത് അച്ചടക്കരാഹിത്യമാണെന്നാണ് കാനം കെ രാജനെ അറിയിച്ചതെന്നാണ് വിവരം. തന്നോട് സംസാരിക്കാതെ അനിൽ അഭിപ്രായം പറഞ്ഞതിൽ മന്ത്രി രാജന് വിരോധമുണ്ട്.
ഭിന്നിപ്പിച്ച് ഭരിക്കുക എന്നതാണ് പിണറായിയുടെ നയം. കഴിഞ്ഞ സർക്കാരിൻ്റെ കാലത്തും പിണറായി ഘടകകക്ഷികളെ ഭിന്നിപ്പിച്ചാണ് ഭരിച്ചത്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് സി പി ഐ മന്ത്രിമാർ തമ്മിലും സി പി ഐ യും സി പി എമ്മും തമ്മിൽ അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. ഇത് പിണറായി മനപൂർവം വളർത്തിയതാണ്. കനവും ഇസ്മായിലും തമ്മിലുള്ള അഭിപ്രായ ഭിന്നതക്കും പിണറായി പിന്തുണ നൽകിയിരുന്നു. കാനവും പിണറായിയും ഒന്നാം സർക്കാരിൻ്റെ കാലത്ത് വ്യത്യസ്ത കോണുകളിലായിരുന്നു. ഇതിൻ്റെ പ്രതിഫലനം സർക്കാരിനുള്ളിലുമുണ്ടായിരുന്നു.
ഐ എ എസ് അസോസിയേഷൻ്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് പിണറായി ശ്രീറാമിനെ സർവീസിൽ തിരിച്ചെടുത്തത്. ഒരുദ്യോഗസ്ഥനെ തു മാസത്തിലധികം സസ്പെൻഷനിൽ നിർത്താൻ കഴിയില്ല. ശ്രീറാമിനെ ആരോഗ്യ വകുപ്പിൽ നിയമിച്ചപ്പോൾ ഒരു ഒച്ചപ്പാടും ഉണ്ടായില്ല.എന്നാൽ ശ്രീറാമിന് കളക്ടർ തസ്തിക നൽകണമെന്ന് അസോസിയേഷൻ നിർബന്ധം പിടിച്ചു. കളക്ടർ തസ്തിക നൽകാൻ കഴിയില്ലെന്ന് പറയാൻ പിണറായിക്ക് കഴിഞ്ഞില്ല. അതായിരുന്നു അദ്ദേഹത്തിന് സംഭവിച്ച ദുരന്തം. ഐ എ എ സ്പ്ല അസോസിയേഷൻ പറയുന്നത് അനുസരിച്ചില്ലെങ്കിൽ സർക്കാർ പ്രതിസന്ധിയിലാവും.ഈ സാഹചര്യത്തിലാണ് മന്ത്രി രാജൻ്റെ അനുമതിയോടെ ആലപ്പുഴ ജില്ലാ കളക്ടറാക്കിയത്. സിവിൽ സപ്ലൈസിനും ശ്രീറാമിനെ വേണ്ടെങ്കിൽ എന്തു ചെയ്യും എന്നാണ് ഐ എ എസ് അസോസിയേഷൻ ചോദിക്കുന്നത്.
https://www.facebook.com/Malayalivartha


























