ആശങ്കയില്‍ ലോകം... കോവിഡിന്റെ പുതിയ വകഭേദമായ എക്‌സ്.ബി.ബി, എക്‌സ്.ബി.ബി. 1 ലോകത്ത് റിപ്പോര്‍ട്ട് ചെയ്തതോടെ കേരളവും ജാഗ്രതയില്‍; പ്രതിരോധം ശക്തമാക്കി കേരളം; കൂടുതല്‍ പേര്‍ക്ക് ആശുപത്രി ചികിത്സ വേണ്ടി വരുമെന്നത് വെല്ലുവിളി; മാസ്‌ക് ഉപേക്ഷിച്ചവര്‍ക്ക് പണി കിട്ടും; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം

കോവിഡിന്റെ തീവ്രതയില്‍ നിന്നും കേരളം കര കയറിയിട്ട് കഷ്ടിച്ച് ആറ് മാസം കൂടിയായില്ല. എന്നാല്‍ പിപിഇ കിറ്റ് വിവാദം ഇപ്പോഴും തകര്‍ക്കുകയാണ്. അതിനിടെ ലോകത്ത് മറ്റൊരു കോവിഡ് വകഭേദം വന്നിരിക്കുകയാണ്. ഏത് വന്നാലും കേരളത്തിലെത്തുമെന്നതിനാല്‍ ആരോഗ്യ വകുപ്പ് നേരത്തെ തന്നെ മുന്നൊരുക്കം തുടങ്ങി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ആരോഗ്യ വകുപ്പിന്റെ മുന്‍കരുതലുകളും ക്രമീകരണങ്ങളും വിലയിരുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചു കൂട്ടി. എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതുവരെയുള്ള കോവിഡ് വകഭേദങ്ങളില്‍ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം. അതിനാല്‍തന്നെ പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ്. രോഗം ബാധിച്ചവരില്‍ 1.8 ശതമാനം പേര്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാം. നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. എങ്കിലും എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. സ്വയം പ്രതിരോധത്തിനായി എല്ലാവരും മാസ്‌ക് കൃത്യമായി ധരിക്കണം. പ്രായമായവരും അനുബന്ധ രോഗമുള്ളവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. എയര്‍പോര്‍ട്ടിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്‌ക് ധരിക്കേണ്ടതാണ്.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ പൊതുവേ കുറഞ്ഞു വരികയാണെന്ന് യോഗം വിലയിരുത്തി. കോവിഡ് കേസുകള്‍ നിലവില്‍ ആയിരത്തില്‍ താഴെയാണ്. കോവിഡ് ജനിതക വകഭേദം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ സ്ഥിരമായി സാമ്പിളുകള്‍ അയച്ചു വരുന്നു. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ സാമ്പിളുകള്‍ ജനിതക വകഭേദത്തിനായി അയയ്ക്കും. ആശുപത്രി അഡ്മിഷന്‍, കിടക്കകള്‍, ഐസിയു ഉപയോഗം കൃത്യമായി എന്നിവ നിരീക്ഷിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
ഇന്‍ഫ്‌ളുവന്‍സ കേസുകളും കോവിഡും റിപ്പോര്‍ട്ടു ചെയ്യുന്ന സാഹചര്യത്തില്‍ ഇന്‍ഫ്‌ളുവന്‍സയ്ക്ക് സമാനമായ രോഗലക്ഷണങ്ങളുമായി വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുന്നതാണ്.
പ്രായമായവര്‍ക്കും അനുബന്ധ രോഗമുള്ളവര്‍ക്കും പുതിയ കോവിഡ് വകഭേദം ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ അവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. പ്രായമായവരും ആരോഗ്യ പ്രവര്‍ത്തകരും അനുബന്ധ രോഗമുള്ളവരും നിര്‍ബന്ധമായും കരുതല്‍ ഡോസ് എടുക്കേണ്ടതാണ്.
സംസ്ഥാനം നടത്തിയ കോവഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നു. കോവിഡിന്റെ മൂന്ന് തരംഗങ്ങളേയും ഫലപ്രദമായി തടയാന്‍ കേരളത്തിനായി. കോവിഡിന്റെ ജനിതക വകഭേദമായ ഒമിക്രോണെ വളരെ വേഗം അതിജീവിക്കാന്‍ കേരളത്തിനായി. ജനങ്ങളുടെ ജീവനും ജീവനോപാധിയും സംരക്ഷിച്ചു കൊണ്ടുള്ള പ്രതിരോധമാണ് സംസ്ഥാനമൊരുക്കിയത്. അനുബന്ധ രോഗമുള്ളവരേയും പ്രായമായവരേയും ശ്രദ്ധിച്ച് പരിചരണവും ചികിത്സയും നല്‍കി.
ഒരിക്കല്‍ പോലും ആശുപത്രി കിടക്കകള്‍ക്കോ, ഐസിയു വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ക്കോ, സുരക്ഷാ ഉപകരണങ്ങള്‍ക്കോ കുറവ് വന്നിട്ടില്ല. ഒന്നും രണ്ടും തരംഗത്തിലുള്ള സ്ട്രാറ്റജിയല്ല സംസ്ഥാനം ആവിഷ്‌ക്കരിച്ചത്. ഡെല്‍റ്റാ വകഭേദം രോഗ തീവ്രത കൂടുതലായിരുന്നു. എന്നാല്‍ ഒമിക്രോണ്‍ വകഭേദം ഗുരുതരാവസ്ഥ കുറവാണെങ്കിലും വ്യാപന ശേഷി വളരെ കൂടുതലാണ്. സംസ്ഥാനം ആവിഷ്‌ക്കരിച്ച വാക്‌സിനേഷന്‍ യജ്ഞവും ഫലം കണ്ടു.
ഒമിക്രോണ്‍ സാഹചര്യത്തില്‍ ഗൃഹ പരിചരണത്തിന് വലിയ പ്രാധാന്യം നല്‍കി നടപ്പിലാക്കി. വലിയ എതിര്‍പ്പുകള്‍ വന്നെങ്കിലും കേരളത്തിന്റെ തീരുമാനം മാതൃകയായിരുന്നെന്ന് വളരെ വേഗം തെളിഞ്ഞു.
എല്ലാ ആശുപത്രികളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ സജ്ജമാക്കി. സംസ്ഥാനത്താകെ 24 ആശുപത്രികളില്‍ ക്യാന്‍സര്‍ ചികിത്സാ സംവിധാനമൊരുക്കി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജീവിതശൈലി രോഗങ്ങളുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട ജനവിഭാഗങ്ങള്‍ക്കും അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും വീടുകളില്‍ സൗജന്യമായി മരുന്നുകള്‍ എത്തിച്ചു നല്‍കുന്നതിനായി പദ്ധതിയാവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഇങ്ങനെ ലോക്ഡൗണിന്റെ നാളുകളില്‍ നിന്നും അനുഭവിച്ചെത്തിയ നമുക്ക് മുമ്പില്‍ മറ്റൊരു വകഭേദം വരുന്നതിനാല്‍ ഇനിയും ശ്രദ്ധിക്കണം. മാസ്‌കാണ് രക്ഷ.
https://www.facebook.com/Malayalivartha

























