അടിമുടി ദുരൂഹത... സഹപാഠി നല്‍കിയ ശീതള പാനീയം കുടിച്ചതിനെത്തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്കു ഗുരുതര പൊള്ളലേറ്റു ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാര്‍ഥി മൂന്നാഴ്ചയ്ക്കു ശേഷം മരണത്തിനു കീഴടങ്ങി; ശീതള പാനീയം നല്‍കിയത് ആരെന്ന് കണ്ടെത്താനായില്ല; നടുങ്ങി ബന്ധുക്കളും കൂട്ടുകാരും

വല്ലാത്തൊരു വിഷമത്തിലാണ് തിരുവനന്തപുരം കളിയിക്കാവിള. സഹപാഠി നല്‍കിയ ശീതള പാനീയം കുടിച്ചതിനെത്തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്കു ഗുരുതര പൊള്ളലേറ്റു ചികിത്സയിലായിരുന്ന 6-ാം ക്ലാസ് വിദ്യാര്‍ഥി മൂന്നാഴ്ചയ്ക്കു ശേഷം മരണത്തിനു കീഴടങ്ങി. കളിയിക്കാവിള മെതുകുമ്മല്‍ നുള്ളിക്കാട്ടില്‍ സുനില്‍-സോഫിയ ദമ്പതികളുടെ മകന്‍ അശ്വിന്‍ (11) ആണ് മരിച്ചത്.
ഹൃദയം പൊട്ടിയ അവസ്ഥയിലാണ് ബന്ധുക്കളും നാട്ടുകാരും സ്‌കൂളിലുള്ളവരും. കൊല്ലങ്കോടിനു സമീപം അതംകോട് മായകൃഷ്ണ സ്വാമി വിദ്യാലയത്തില്‍ കഴിഞ്ഞ 24 നാണ് സംഭവം. പരീക്ഷ കഴിഞ്ഞു ശുചിമുറിയില്‍ പോയി മടങ്ങുമ്പോള്‍ സ്‌കൂളിലെ ഒരു വിദ്യാര്‍ഥി 'കോള' എന്ന പേരില്‍ പാനീയം കുടിക്കാന്‍ തന്നുവെന്നാണു കുട്ടിയുടെ മൊഴി. ജ്വരബാധിതനായി അവശനിലയില്‍ പിറ്റേന്നു തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടിക്ക് ആരാണു പാനീയം നല്‍കിയതെന്നു കണ്ടെത്താനായിട്ടില്ല. ഛര്‍ദിയും കടുത്ത ശ്വാസംമുട്ടലുമായി 27 ന് അശ്വിനെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് ആസിഡ് ഉള്ളില്‍ ചെന്നിട്ടുണ്ടെന്നും അന്നനാളത്തിനും കുടലിനുമുള്‍പ്പെടെ പൊള്ളലേറ്റിട്ടുണ്ടെന്നും കണ്ടെത്തിയത്.
ഇന്നലെ ഉച്ചയ്ക്കു ശേഷം മൂന്നരയോടെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ചികിത്സയ്ക്കിടെ കടുത്ത ന്യുമോണിയ ബാധിച്ചു. പിന്നീട് അണുബാധയും ഉണ്ടായി. ഇതേ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നാഗര്‍കോവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തും. തുടര്‍ന്നു വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
പരീക്ഷ കഴിഞ്ഞ് ശുചിമുറിയില്‍ പോയി മടങ്ങുമ്പോള്‍, ഇതേ സ്‌കൂളിലെ ഒരു വിദ്യാര്‍ഥി കോള എന്ന പേരില്‍ ശീതള പാനീയം നല്‍കിയെന്നാണ് കേസ്. ശീതള പാനീയം നല്‍കി എന്നു പറയുന്ന വിദ്യാര്‍ഥിയെ ഇതു വരെ കണ്ടെത്തിയിട്ടില്ല. പാനീയം കുടിച്ചതിന്റെ അടുത്ത ദിവസം പനി പിടിപെട്ടു. സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ശമനം ഉണ്ടായില്ല.
27ന് കഠിനമായ വയറുവേദന, ഛര്‍ദി, ശ്വാസംമുട്ടല്‍ തുടങ്ങിയവ അനുഭവപ്പെടുകയും കുട്ടിയെ അന്നു രാത്രി നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അന്നു മുതല്‍ ഇന്നലെ വരെ ഇവിടെയായിരുന്നു. ക്രിയാറ്റിന്റെ അളവ് വളരെ കൂടുതല്‍ ആണെന്നും വൃക്കകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നും കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡയാലിസിസ് തുടങ്ങി.
ആവര്‍ത്തിച്ചു നടത്തിയ പരിശോധനയില്‍ ആണ് ആസിഡ് ഉള്ളില്‍ എത്തിയതായി കണ്ടെത്തിയത്. അന്നനാളം, കുടല്‍ തുടങ്ങിയ ആന്തരിക അവയവങ്ങള്‍ക്കു പൊള്ളലേറ്റു എന്നും തെളിഞ്ഞു. ആസിഡ് ഉള്ളില്‍ ചെന്ന വിവരം സ്ഥിരീകരിച്ച ശേഷമാണ് കളിയിക്കാവിള പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയെങ്കിലും ആരെയും കണ്ടെത്താനായില്ല. സ്‌കൂളിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും പൊലീസ് അന്നു കണ്ടെത്തിയിരുന്നു.
മനുഷ്യ ജീവന്‍ മനഃപൂര്‍വം അപകടത്തില്‍ ആക്കുക എന്ന ലക്ഷ്യത്തോടെ വിഷം, ലഹരി പദാര്‍ഥം എന്നിവ നല്‍കിയാല്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 328-ാം വകുപ്പു പ്രകാരം 10 വര്‍ഷം വരെ കഠിനതടവും പിഴയും ശിക്ഷയായി ലഭിക്കാം. ഈ വകുപ്പാണ് അജ്ഞാതരായ പ്രതികള്‍ക്കെതിരെ ചുമത്തിയത്. എന്നാല്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നു കാട്ടി ബന്ധുക്കള്‍ തമിഴ്‌നാട് എസ്പി, കലക്ടര്‍, മുഖ്യമന്ത്രി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
അശ്വന് ശീതള പാനീയം നല്‍കി എന്നു പറയുന്നതിന്റെ തലേന്ന് കെമിസ്ട്രി ലാബില്‍, വിദ്യാര്‍ഥികള്‍ പരീക്ഷണം നടത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. അന്ന് ഉപയോഗിച്ച രാസവസ്തുക്കള്‍ ഉള്ളില്‍ ചെന്നാലും സമാനമായ അവസ്ഥയുണ്ടാകുമെന്ന് ഡോക്ടര്‍മാരും പറയുന്നു. പക്ഷേ, അന്നു ലാബില്‍ പരീക്ഷണത്തിലൂടെ നിര്‍മിച്ച ദ്രാവകം പൂര്‍ണമായി ഒഴുക്കി കളഞ്ഞതായി സ്‌കൂള്‍ അധികൃതര്‍ ഉറപ്പിച്ചു പറയുന്നു.
സഹപാഠി നല്‍കിയ ശീതള പാനീയം കുടിച്ച വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത. എന്തായിരുന്നു ലക്ഷ്യമെന്നും ആരാണു പിന്നിലെന്നും കണ്ടെത്താന്‍, സംഭവം നടന്ന് ഏതാണ് ഒരു മാസത്തോളമായിട്ടും കേസ് അന്വേഷിക്കുന്ന കളിയിക്കാവിള പൊലീസിന് ആയിട്ടില്ല.
https://www.facebook.com/Malayalivartha

























