ബാക്കി ഇന്ന് വൈകുന്നേരം... മന്ത്രിമാരെ പിന്‍വലിക്കുമെന്ന ഗവര്‍ണറുടെ ഭീഷണി ഒറ്റക്കെട്ടായി നേരിടാന്‍ സിപിഎം; രാഷ്ട്രീയമായി മറുപടി നല്‍കാന്‍ തീരുമാനം; ഇന്ന് പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി ആഞ്ഞടിക്കും; സര്‍ക്കാരിനെതിരെ പിപ്പിടി വേണ്ടെന്ന് മുഖ്യമന്ത്രി; വികസനം തടയുന്നവര്‍ നാടിനെതിര്

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള മറ്റൊരു അങ്കം തുടരുകയാണ്. അതിനിയും ശക്തിപ്പെടും. രാജ് ഭവന്റെ അന്തസ്സ് ഇടിച്ചു താഴ്ത്തിയാല്‍ മന്ത്രിമാരെ പിന്‍വലിക്കും എന്ന ഗവര്‍ണറുടെ ഭീഷണി നേരിടാന്‍ സി പി എം. ഇല്ലാത്ത അധികാരം പറഞ്ഞുള്ള മുന്നറിയിപ്പ് ആര്‍ എസ് എസ് അജണ്ട നടപ്പാക്കാന്‍ ആണെന്നാണ് പാര്‍ട്ടി വിമര്‍ശനം.ഗവര്‍ണ്ണര്‍ക്ക് രാഷ്ട്രീയമായി പാര്‍ട്ടി നേതാക്കള്‍ മറുപടി നല്‍കും.
ഇന്നു വാര്‍ത്ത സമ്മേളനം നടത്താന്‍ സാധ്യത ഉള്ള മുഖ്യമന്ത്രി എന്ത് മറുപടി നല്‍കും എന്നത് പ്രധാനമാണ്. അതെ സമയം സര്‍ക്കാരിന്റെയും സര്‍വകലാശാലകളുടെയും വീഴ്ചകളില്‍ വിട്ടു വീഴ്ച്ച ഇല്ലാതെ മുന്നോട്ട് പോകാന്‍ ആണ് ഗവര്‍ണ്ണറുടെ തീരുമാനം. ഗവര്‍ണറെ മന്ത്രിമാര്‍ ആക്ഷേപിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ മുന്നറിയിപ്പ് നല്‍കിയത്.
മന്ത്രിമാര്‍ ഗവര്‍ണര്‍ക്കെതിരെ ആക്ഷേപം ഉന്നയിച്ചാല്‍, ഗവര്‍ണര്‍ സ്ഥാനത്തിന്റെ അന്തസ് കുറച്ച് കാണിക്കുന്ന രീതിയില്‍ പെരുമാറിയാല്‍ മന്ത്രി സ്ഥാനം അടക്കം പിന്‍വലിക്കുമെന്നാണ് ഗവര്‍ണര്‍ ട്വിറ്ററിലൂടെ ഭീഷണിപ്പെടുത്തിയത്. മന്ത്രിമാരും മുഖ്യമന്ത്രിയും ഗവര്‍ണറോട് ഉപദേശിക്കുന്ന രീതിയില്‍ മാത്രമേ സംസാരിക്കാന്‍ പാടുള്ളൂവെന്നാണ് ഭരണഘടനയടക്കം സൂചിപ്പിച്ച് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തത്. അസാധാരണമായ രീതിയിലുള്ള ട്വീറ്റാണ് രാജ് ഭവനില്‍ നിന്നും ഇന്നലെ ഉണ്ടായത്.
അതേസമയം സര്‍ക്കാരിനെതിരെ ചിലര്‍ കാണിക്കുന്ന പിപ്പിടിയെക്കുറിച്ച് ആലോചിച്ച് സമയംകളയാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍വകലാശാലകളുടെ കാര്യത്തില്‍ ചില തര്‍ക്കങ്ങള്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. അതൊന്നും വലിയ കാര്യമായി കാണുന്നില്ല. നാടിന്റെ വികസനമാണ് സര്‍ക്കാരിന് വലുത്. തുടര്‍ഭരണം ജനങ്ങള്‍ ഏല്‍പ്പിച്ച ദൗത്യമാണ്. കേരളത്തെ ഇനിയും മുന്നോട്ടു കൊണ്ടുപോകണമെന്ന പ്രത്യേക സന്ദേശമാണത്. ജനങ്ങള്‍ ഏല്‍പ്പിച്ച വിശ്വാസം നിറവേറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആലപ്പുഴയില്‍ കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ (സിഐടിയു) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ പൂര്‍ണ മനസ്സോടെ സ്വീകരിച്ചു. തുടര്‍ഭരണം ഇല്ലാതാക്കാന്‍ വലതുപക്ഷം എന്തെല്ലാം ചെയ്യാന്‍പറ്റുമോ അതൊക്കെ എല്ലാ അതിരുവിട്ടും ചെയ്തു. ജനങ്ങള്‍ നേരത്തെയുള്ളതിനേക്കാള്‍ കൂടുതല്‍ സീറ്റ് നല്‍കി. സര്‍ക്കാരിന് ജനങ്ങളുടെ പിന്തുണയുണ്ട്. എന്നാല്‍ ചുരുക്കം ചില വ്യക്തികളും നേതൃത്വങ്ങളും ഒന്നും നടക്കരുത് എന്ന് ചിന്തിക്കുന്നു. അങ്ങേയറ്റം സങ്കുചിത മനസ്സിന്റെ ഉടമകളാണവര്‍. വികസനം നടക്കരുത് എന്ന അവരുടെ നിലപാട് നാടിനെതിരായുള്ളതാണ്.
കൃത്യമായ ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. വികസിത നാടുകളുടെ ജീവിത നിലവാരം നേടാനുള്ള ശ്രമമാണ് നടത്തുന്നത്. ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളം മാറും. മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ട്. കാലത്തിനൊത്ത് കയര്‍ വ്യവസായത്തെ ശക്തിപ്പെടുത്തുമെന്നും പിണറായി പറഞ്ഞു.
അതേസമയം കേരള സര്‍വ്വകലാശാല വി സി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസം കൂട്ടി. അടുത്ത മാസം അഞ്ചിനായിരുന്നു കാലാവധി തീരേണ്ടത്. ഗവര്‍ണ്ണറുടേയും യു ജി സി യുടേയും നോമിനികള്‍ മാത്രമാണ് നിലവില്‍ കമ്മിറ്റിയിലുള്ളത്. സെനറ്റിന്റെ നോമിനിയെ നിര്‍ദ്ദേശിക്കണമെന്ന ഗവര്‍ണ്ണറുടെ നിര്‍ദ്ദേശം ഇതുവരെ സര്‍വ്വകലാശാല പാലിച്ചിട്ടില്ല. നാലിന് സെനറ്റ് യോഗം ചേരുമെന്നാണ് ഒടുവില്‍ സര്‍വ്വകലാശാല അറിയിച്ചത്. ഗവര്‍ണ്ണര്‍ രൂപീകരിച്ച രണ്ടംഗ സമിതിയുമായി മുന്നോട്ട് പോകുമെന്ന വ്യക്തമായ സൂചനയാണ് സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി നീട്ടല്‍.
കേരള സര്‍വ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ ഗവര്‍ണ്ണര്‍ പിന്‍വലിച്ചിരുന്നു. ഗവര്‍ണ്ണറുടെ നിര്‍ദ്ദേശ പ്രകാരം ചേര്‍ന്ന സെനറ്റ് യോഗത്തില്‍ നിന്നും വിട്ടുന്ന ചാന്‍സ്‌ളറുടെ നോമിനികളെയാണ് പിന്‍വലിച്ചത്. 15 സെനറ്റ് അംഗങ്ങളെ അയോഗ്യരാക്കിയ ഗവര്‍ണറുടെ നടപടിയെ കുറിച്ച് വൈസ് ചാന്‍സലര്‍ ഡോ.വി.പി.മഹാദേവന്‍പിള്ള പ്രതികരിച്ചില്ല. നാളെ കാര്യവട്ടം ക്യാമ്പസില്‍ നടക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തെ കുറിച്ച് പറയാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ വിവാദങ്ങളെ കുറിച്ച് മറുപടി പറയാതെ ഒഴിഞ്ഞുമാറി. ഈ മാസം 24 നാണ് വൈസ് ചാന്‍സലര്‍ പദവി ഒഴിയുന്നത്. പുതിയ വൈസ് ചാന്‍സലറെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടാണ് ഗവര്‍ണറും സര്‍വ്വകലാശാലയും തമ്മില്‍ തര്‍ക്കം നടക്കുന്നത്.
https://www.facebook.com/Malayalivartha


























