ഗവർണർ പദവിയുടെ അന്തസ്സിനെ അപമാനിച്ചാൽ മന്ത്രിമാരെ പുറത്താക്കാനും മടിക്കില്ല; ആരിഫ് മുഹമ്മദ് ഖാന്റെ മുന്നറിയിപ്പിനെതിരെ വിമർശനം ശക്തമാകുന്നു! മന്ത്രിയെ പുറത്താക്കാനൊക്കെ തനിക്ക് അധികാരമുണ്ടെന്ന് സുബോധമുള്ള ഒരു ഗവർണറും ഭീഷണി മുഴക്കില്ലെന്ന് മുൻ മന്ത്രി ടിഎം തോമസ് ഐസക്

ഗവർണർ പദവിയുടെ അന്തസ്സിനെ അപമാനിച്ചാൽ മന്ത്രിമാരെ പുറത്താക്കാനും മടിക്കില്ല എന്നുളള ആരിഫ് മുഹമ്മദ് ഖാന്റെ മുന്നറിയിപ്പിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. സിപിഎം നേതാക്കളും പ്രതിപക്ഷ നേതാവും അടക്കമുളളവരാണ് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. മന്ത്രിയെ പുറത്താക്കാനൊക്കെ തനിക്ക് അധികാരമുണ്ടെന്ന് സുബോധമുള്ള ഒരു ഗവർണറും ഭീഷണി മുഴക്കില്ലെന്ന് മുൻ മന്ത്രി ടിഎം തോമസ് ഐസക് തുറന്നടിക്കുകയുണ്ടായി. ഗവർണർ എന്തു തീരുമാനമെടുക്കുന്നതും മന്ത്രിസഭയുടെ നിർദ്ദേശമനുസരിച്ചു വേണം എന്ന് ഭരണഘടന നിഷ്കർഷിച്ചിരിക്കുന്നതാണെന്നും ഐസക് കൂട്ടിച്ചേർത്തു.
തോമസ് ഐസകിന്റെ പ്രതികരണം:
റോഷാക് സിനിമ ഇറങ്ങിയതോടെ വൈറ്റ് റൂം ടോർച്ചറിംഗിനെക്കുറിച്ചാണ് എങ്ങും സംസാരം. ഗവർണറുടെ പുതിയ ഭീഷണി കേട്ടതോടെ, രാജ്ഭവനിൽ അദ്ദേഹം ആർഎസ്എസിന്റെ വൈറ്റ് റൂം ടോർച്ചറിന് വിധേയമാവുകയാണോ എന്നാണ് എന്റെ സംശയം. മന്ത്രിയെ പുറത്താക്കാനൊക്കെ തനിക്ക് അധികാരമുണ്ടെന്ന് ഏതായാലും സുബോധമുള്ള ഒരു ഗവർണറും ഭീഷണി മുഴക്കില്ല. പ്രീതി പിൻവലിക്കുമെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി. ആർഎസ്എസ് മേധാവിയുടെ പ്രീതി നഷ്ടപ്പെട്ടാൽ ഗവർണറുടെ ജോലി തെറിക്കുമായിരിക്കും. ആ ഭീതി ആരിഫ് മുഹമ്മദ് ഖാനെ അലട്ടുന്നുണ്ടാകും. പക്ഷേ, അതുപോലെ ഗവർണർക്കു തെറിപ്പിക്കാൻ കഴിയുന്ന പദവിയല്ല മന്ത്രിസ്ഥാനം.
ജനാധിപത്യസംവിധാനത്തിൽ താങ്കളുടെ പ്രീതിയ്ക്ക് ഒരു സ്ഥാനവുമില്ലെന്ന് വിനയത്തോടെ അദ്ദേഹത്തെ ഓർമ്മിപ്പിക്കട്ടെ. പ്രീതിയും തിരുവുള്ളക്കേടുമൊക്കെ രാജവാഴ്ചയുടെ ബാക്കി പത്രങ്ങളാണ്. തിരുവുള്ളക്കേടുണ്ടായാൽ ജോലിയിലും പദവിയിലും നിന്നു പുറത്താക്കാൻ ബ്രിട്ടീഷ് രാജാവിന് അധികാരമുണ്ടായിരുന്നു. അതാണ് പ്രീതി പ്രമാണം (doctrine of pleasure). ബ്രിട്ടണിൽ രാജാവ് സേവകനെ പുറത്താക്കിയാൽ ചോദ്യം ചെയ്യാനോ കോടതിയിൽ പോകാനോ നഷ്ടപരിഹാരത്തിനോ വകുപ്പില്ല. പക്ഷേ, ഈ സങ്കൽപം നമ്മുടെ ഭരണഘടനയിൽ ബ്രിട്ടണെ അതേപോലെ പകർത്തി വെയ്ക്കുകയല്ല ചെയ്തത്.
ഇവിടെ പ്രസിഡന്റിന്റിനും ഗവർണർക്കും തിരുവുള്ളക്കേടുണ്ടായാൽ ആരെയും പുറത്താക്കാനാവില്ല. എന്തു തീരുമാനമെടുക്കുന്നതും മന്ത്രിസഭയുടെ നിർദ്ദേശമനുസരിച്ചു വേണം. അക്കാര്യം ഭരണഘടന നിഷ്കർഷിച്ചിട്ടുണ്ട്. അങ്ങനെയേ ചെയ്യാവൂ എന്ന് ഏറ്റവുമൊടുവിൽ ബി പി സിംഗാള്‍ കേസിൽ സുപ്രിംകോടതി അടിവരയിട്ട് ഉറപ്പിച്ചിട്ടുമുണ്ട്. ഇപ്പോഴും ഭരണഘടനയും സുപ്രിംകോടതിയുമൊക്കെ രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്നു വിനയത്തോടെ ആരിഫ് മുഹമ്മദ് ഖാനെ ഓർമ്മിപ്പിക്കുന്നു.
അതേസമയം എ വിജയരാഘവനും ഗവർണർക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്....
രാഷ്ട്രീയ അധികാരത്തിന്റെ അപക്വമായ വിനിയോഗമാണ് കേരള ഗവർണർ നടത്തുന്നത്. സകല മര്യാദകളും ലംഘിച്ച് ആർഎസ്എസ്സിന്റെ സേവകവൃത്തിയായി ഗവർണർ പദവിയെ തരംതാഴ്ത്തുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തിവരുന്നത്. ഇപ്പോൾ ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ചട്ടമ്പി ഭാഷയിലേക്ക് അദ്ദേഹം കടന്നിരിക്കുകയാണ്. തന്റെ ഇഷ്ടത്തിനനുസരിച്ച് ഒരു മന്ത്രിയേയും ഗവർണർക്ക് പിരിച്ചുവിടാൻ അധികാരമില്ലെന്നിരിക്കെ ഗവർണർ നടത്തിയ പരാമർശങ്ങൾ തീർത്തും ഭരണഘടനാ വിരുദ്ധമാണ്. ഗവർണറുടെ കസേരയിലിരുന്ന് ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്നത് ശുദ്ധമായ കോമാളിത്തരം മാത്രമാണ്.
മറ്റാരെയൊക്കെയോ തൃപ്തിപ്പെടുത്തുവാൻ വേണ്ടി അമിതാധികാരത്തിന്റെ ഉച്ചഭാഷിണിയായി പ്രവർത്തിക്കുന്ന ഗവർണർ സ്വയം പരിഹാസ്യനാവുകയും ആ പദവിയെ ആക്ഷേപിക്കുകയും ചെയ്യുന്നു. ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും നേരെയുള്ള പരസ്യമായ വെല്ലുവിളിയാണ് അദ്ദേഹം ഉയർത്തുന്നത് എന്ന് ആരെങ്കിലും പറഞ്ഞു മനസ്സിലാക്കിക്കണം. കേരള സർക്കാരിനെ അസ്ഥിരപ്പെടുത്താനും നാടുവാഴിത്ത രീതിയിൽ താൻപ്രമാണിത്തം കാണിക്കാണും വേണ്ടി നടത്തുന്ന ഗവർണറുടെ ഈ പ്രകടനങ്ങളെ ജനാധിപത്യ കേരളം ചെറുത്ത് തോല്പിക്കും. സർ സി പിയെപ്പോലുള്ള അമിതാധികാരികൾക്ക് ചരിത്രം നൽകിയ സ്ഥാനം എന്താണെന്ന് കൂടെയുള്ളവരെങ്കിലും അദ്ദേഹത്തിന് പറഞ്ഞു കൊടുക്കണം.
https://www.facebook.com/Malayalivartha

























