മാലിന്യമുക്ത കേരളത്തിനായി രാഷ്ട്രീയപാർട്ടികൾ കൈകോർക്കും

മാലിന്യമുക്ത കേരളത്തിനായി രാഷ്ട്രീയപാർട്ടികൾ ജില്ലാ ഭരണകൂടത്തിനൊപ്പം ഒറ്റക്കെട്ടായി പ്രവർത്തിക്കും. കളക്ടറേറ്റിൽ സംഘടിപ്പിച്ച രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ ജില്ലാ ഭരണകൂടത്തിൻ്റെയും ജില്ല പഞ്ചായത്തിൻ്റെയും പ്രവർത്തനങ്ങൾക്ക് എല്ലാ വിധ പിന്തുണയും പ്രഖ്യാപിച്ചു.
ജില്ലയിലെ മാലിന്യ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും രാഷ്ട്രീയ പാർട്ടികളും ജില്ലാ ഭരണകൂടവും സംയുക്തമായി സഹകരിച്ച് ജനങ്ങളിൽ മാലിന്യ സംസ്കരണ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിന് ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
മാലിന്യ സംസ്കരണത്തിനായി പ്രത്യേകം സംസ്കരണ കേന്ദ്രങ്ങൾ പ്രാദേശികതലത്തിൽ നിർമിക്കണമെന്ന് യോഗം നിർദേശിച്ചു. പദ്ധതിയുടെ ശരിയായ ഗുണത്തെക്കുറിച്ചും ആവശ്യകതയെ കുറിച്ചും ജനങ്ങളിൽ ബോധവൽക്കരണം നടത്തും. ശുചിമുറി മാലിന്യം, മലിനജലം, ജൈവമാലിന്യം, അജൈവമാലിന്യം തുടങ്ങിയ വ്യത്യസ്ത മാലിന്യങ്ങൾ ശാസ്ത്രീയമായ രീതിയിൽ സംഭരിക്കുകയും സംസ്കരണം നടത്തുകയും ചെയ്യണം.
അശാസ്ത്രീയമായ മാലിന്യസംസ്കരണവും വലിച്ചെറിയൽ ശീലവും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ശരിയായ സംസ്കരണത്തിലൂടെ മാലിന്യം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതാക്കാനാകും. മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ തുടങ്ങുന്നതിന് നേരിടേണ്ടതായി വരുന്ന പ്രതിഷേധങ്ങൾ അവബോധത്തിന്റെ കുറവാണ്.
ഇതിനായി ബോധവൽക്കരണ പരിപാടികൾ കൂട്ടായി സംഘടിപ്പിക്കും. ശരിയായ മാലിന്യ സംസ്കരണം സാധ്യമാകാതെ വരുമ്പോൾ ഭൂഗർഭജലവും ശുദ്ധജലവും വലിയ രീതിയിൽ മലിനമാവുകയും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നതായി കളക്ടർ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ വി നഫീസ വരവൂർ ഗ്രാമപഞ്ചായത്തിൽ കോഴി മാലിന്യ സംസ്കരണ കേന്ദ്രം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നം ചർച്ച ചെയ്തു.
പ്രശ്നത്തിൽ സ്ഥലം എംഎൽഎ കൂടിയായ മന്ത്രി, കളക്ടർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ അടിയന്തരമായി ഇടപെട്ട് പൊതുജനങ്ങളുമായി പ്രശ്നം ചർച്ചചെയ്തു ആശങ്ക പരിഹരിക്കുന്നതിനും യോഗം തീരുമാനിച്ചു. ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങളും യൂസർ ഫീ നൽകുന്നതിലെ വിമുഖതയും ഉൾപ്പെടെയുള്ള കാര്യങ്ങൾ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ അവതരിപ്പിച്ചു.
കേരളത്തിൽ മാലിന്യ ശേഖരണത്തിനായി ഹരിത കർമ്മ സേന ഈടാക്കുന്ന യൂസർ ഫീ ആയ 50 രൂപ ഭീമമായ ഒരു തുക അല്ലെന്നും മറ്റുപല സംസ്ഥാനങ്ങളിലും ഈ തുക 200 രൂപയ്ക്ക് മുകളിലാണെന്നും കളക്ടർ പറഞ്ഞു.
യോഗത്തിൽ എഡിഎം ടി മുരളി, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ പി കെ ഷാജൻ (സി പി ഐ എം ), കെ വി ദാസൻ( ഐ എൻ സി), അഡ്വ കെ ബി സുമേഷ് (സി പി ഐ ), റാഫേൽ ടോണി (എ എ പി ), തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അരുൺ രംഗൻ, ക്ലീൻ കേരള കമ്പനി റിസോഴ്സ് പേഴ്സൺ വിനോദ് കുമാർ, ശുചിത്വമിഷൻ ജില്ല കോഡിനേറ്റർ ഏണസ്റ്റ് തോമസ്, എം പി സന്തോഷ് കുമാർ, പി എം ജഗന്നാഥ്, ടി ഗോപിനാഥൻ, മറ്റ് വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
https://www.facebook.com/Malayalivartha



























