മഅദനി കേരളത്തിലേക്ക്! സുരക്ഷ ഒരുക്കാൻ പിണറായി പോലീസും... സുപ്രീംകോടതി പറഞ്ഞതിങ്ങനെ...

പി ഡി പി നേതാവ് അബ്ദുൾ നാസർ മഅദനിയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ്. മഅദനിക്ക് കേരളത്തിലേക്ക് മടങ്ങാനും ചികിത്സ തേടാനും സുപ്രീം കോടതി അനുമതി നൽകി കഴിഞ്ഞു. കൊല്ലത്തുള്ള കുടുംബ വീട്ടിലെത്തി തന്റെ പിതാവിനെയും കാണാം. മഅദനിക്ക് കർണാടക പൊലീസ് അകമ്പടി നൽകേണ്ടതില്ലെന്നും കോടതി അറിയിച്ചു.
ഇത്തവണ കേരളത്തിലേക്കു പോകാൻ അനുവാദം നൽകിയ സുപ്രീം കോടതി, കഴിഞ്ഞ തവണത്തേതു പോലെ കർണാടക പൊലീസ് സുരക്ഷ നൽകണമെന്ന് നിർദേശവും വെച്ചിട്ടില്ല. കൂടാതെ കേരള പൊലീസിന്റെ അകമ്പടിയും ഉണ്ടാകില്ല. എന്നാൽ നാട്ടിൽ തിരിച്ചെത്തിയാൽ 15 ദിവസത്തിലൊരിക്കൽ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ എത്തി റിപ്പോർട്ട് ചെയ്യണം എന്ന നിബന്ധനയുണ്ട്.
ചികിത്സയ്ക്കായി എറണാകുളത്തേക്കും പോകാം. കൊല്ലം ജില്ലയിൽ തങ്ങണമെന്നാണ് കോടതി നിർദ്ദേശിച്ചതെങ്കിലും, ചികിത്സയ്ക്കായി ജില്ല വിട്ട് പോകാനും അനുവദിച്ചിട്ടുണ്ട്. എന്നാൽ കൊല്ലം ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയോടു കൂടി മാത്രമേ ജില്ല വിട്ടു പോകാവൂ എന്നും പ്രത്യേക നിർദ്ധേശം. ജാമ്യ വ്യവസ്ഥയിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുെട ഈ ഉത്തരവ്.
മഅദനിയുടെ ആവശ്യത്തെ കർണാടക സർക്കാർ എതിർത്തിരുന്നു. മഅദനിയുടെ കേസുമായി ബന്ധപ്പെട്ട് വിചാരണ ഏറെക്കുറേ പൂർത്തിയായി കഴിഞ്ഞതാണ്. അതിനാൽ തന്നെ ഇനി മുന്നോട്ടുള്ള കോടതി നടപടികളിൽ മഅദനിയുടെ സാന്നിധ്യം ആവശ്യമില്ല എന്നും അദ്ദേഹത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രീം കോടതി മുമ്പാകെ ചൂണ്ടിക്കാട്ടി.
കൂടാതെ അദ്ദേഹത്തിന്റെ ആരോഗ്യനില ദിനം പ്രതി വഷളായി കൊണ്ടിരിക്കുകയാണെന്നും മികച്ച ചികിത്സ ലഭ്യമാകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഈ വാദം അംഗീകരിച്ച കോടതി നാട്ടിൽ പോയി താമസിക്കാൻ മഅദനിക്ക് അനുവദിക്കുകയായിരുന്നു. മഅദനിക്കെതിരായ കേസിൽ വിചാരണ നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും സുപ്രീം കോടതി വിലയിരുത്തി.
സാക്ഷി വിസ്താരമടക്കം പൂർത്തിയായ സാഹചര്യത്തിൽ ഇനി മഅദനിയുടെ സാന്നിദ്ധ്യം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചത്. പക്ഷെ ബെംഗളുരുവിലെ വിചാരണ കോടതി അവശ്യപ്പെടുകയാണെങ്കിൽ അവിടെ ഹാജരാകേണ്ടതാണെന്നും സുപ്രീം കോടതി നിർദേശിച്ചു.
നേരത്തെ കേരളത്തിലേക്ക് പോകാൻ സുപ്രീം കോടതി ഇളവ് നൽകിയിരുന്നെങ്കിലും, പിതാവിനെ കാണാൻ സാധിക്കാതെ മടങ്ങേണ്ടി വന്നെന്നും കേരളത്തിലേക്ക് പോകാൻ വീണ്ടും അനുമതി നൽകണമെന്നുമായിരുന്നു മഅദനിയുടെ ആവശ്യം. തനിക്ക് ഗുരതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്നും മഅദനി കോടതിയിൽ ആവശ്യപ്പെട്ടു.
വൃക്ക മാറ്റിവയ്ക്കൽ അടക്കമുള്ള ചികിത്സകൾ ആവശ്യമാണെന്നും രോഗബാധിതനായ തനിക്ക് ഇത്രയും കടുത്ത ജാമ്യവ്യവസ്ഥകൾ ഏർപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടാണ് മഅദനി സുപ്രീം കോടതിയെ സമീപിച്ചത്. അതുപോലെ തന്റെ സുരക്ഷാ മേൽനോട്ടം കേരള പൊലീസിനെ ഏൽപിക്കണമെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മഅദനി പറയുന്നു.
കർണാടക സർക്കാരിന്റെ ചെലവ് താങ്ങാനാകുന്നില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. കേരളത്തിൽ കഴിയാൻ നേരത്തെ, മൂന്നു മാസത്തോളം സുപ്രീം കോടതി മഅദനിക്ക് അനുമതി നൽകിയിരുന്നു. സുരക്ഷാ ചെലവിനായി കർണാടക സർക്കാർ ഒരുകോടിയോളം രൂപ ആവശ്യപ്പെട്ടത്. ഈ തുക താങ്ങാൻ കഴിയാത്തതിനാൽ ജൂൺ 26ന് മാത്രമാണ് കേരളത്തിലേക്ക് പോയതെന്നാണ് മഅദനി സുപ്രീം കോടതിയെ അറിയിച്ചത്.
കഴിഞ്ഞ മാസം 26നാണ് മഅദനി കേരളത്തിലെത്തിയത്. തുടർന്ന് ജൂലൈ ആറിന് തിരിച്ച് പോകുകയും ചെയ്തു. രോഗാവസ്ഥയിൽ കിടക്കുന്ന പിതാവിനെ കാണാനാണ് അന്ന് മഅദനി കേരളത്തിലേക്ക് വന്നിരുന്നത്. മഅദനിക്കു ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് നിലവിൽ ഉള്ളതെന്നും. അതിനാൽ ദീർഘ ദൂര യാത്ര അനുവദിച്ചു നൽകാൻ സാധിക്കില്ലെന്നുമുള്ള മെഡിക്കൽ സംഘത്തിന്റെ നിർദേശത്തെ തുടർന്ന് കൊല്ലത്ത് എത്തി പിതാവിനെ കാണാനുള്ള ശ്രമം ഉപേക്ഷിച്ച് അദ്ദേഹം അവിടെ നിന്നും തിരിച്ചു പോവുകയായിരുന്നു.
അന്ന് കേരളത്തിലെത്തിയതിനു പിന്നാലെ അസുഖ ബാധിതനായിതിനെ തുടർന്ന് മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതിനിടയിൽ മഅദനിയുടെ പിതാവിനെ കൊച്ചിയിൽ എത്തിക്കാൻ ആലോചനയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ അനാരോഗ്യം മൂലം അതിനും സാധിച്ചില്ല. അതിനുശേഷം ബെംഗളൂരുവിലേക്ക് തിരിച്ചു പോയതിനു പിന്നാലെയാണ് കേരളത്തിലേക്കു വീണ്ടും പോകാൻ അനുമതി തേടി മഅദനി സുപ്രീം കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha



























